മുസാഫര്‍പൂര്‍: കഴുത്തിലൂടെ അഞ്ച് അടി നീളമുള്ള കമ്പി കുത്തിക്കയറിയിട്ടും സ്ത്രീ അദ്ഭുതകരമായി രക്ഷപ്പെട്ടു. മുസാഫര്‍പൂരിലെ ഹന്‍സ സ്വദേശിനിയായ രാധിക ദേവിയാണ് അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. വീടിന്റെ ടെറസില്‍ നിന്ന് വീണ ഇവരുടെ കഴുത്തിലൂടെ കമ്പി തുളച്ച് കയറുകയായിരുന്നു. താഴത്തെ നിലയില്‍ അറ്റകുറ്റപ്പണികള്‍ക്കായി സ്ഥാപിച്ച കമ്പിയാണ് കഴുത്തില്‍ കയറിയത്. നെഞ്ചിന്റെ മേല്‍ഭാഗത്തു കൂടി കഴുത്തില്‍ തറച്ച കമ്പി മൂന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്.

ശ്വാസനാളത്തിന് തൊട്ടടുത്ത് കൂടി കടന്നുപോയ കമ്പി അതിന് തകരാറൊന്നും ഉണ്ടാക്കിയില്ലെന്ന് എക്‌സ്‌റേ പരിശോധനയില്‍ വ്യക്തമായി. തൂണിലെ കമ്പിയില്‍ തൂങ്ങി നില്‍ക്കുമ്പോള്‍ താന്‍ ഇനി ജീവിക്കില്ലെന്നാണ് കരുതിയതെന്ന് രാധികാദേവി പറഞ്ഞു. അയല്‍വാസികളും ബന്ധുക്കളും കരച്ചില്‍ കേട്ടെത്തുകയും ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. വലിയ തോതില്‍ രക്തം നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു രാധികാ ദേവിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ഡോ.അജയ് അലോക് പറഞ്ഞു.

ആരും ശരീരത്തില്‍ നിന്ന് കമ്പി വലിച്ചൂരാന്‍ തയ്യാറാകാതിരുന്നത് ഭാഗ്യമായെന്നും ഡോക്ടര്‍ പറഞ്ഞു. അതുകൊണ്ട് കൂടുതല്‍ രക്തം നഷ്ടമായില്ല. കമ്പി പുറത്തേക്ക് നിന്ന ഭാഹങ്ങള്‍ മുറിച്ചു മാറ്റിയതിനു ശേഷം സിടി സ്‌കാന്‍ ചെയ്തു. എന്തായാലും കുത്തിക്കയറിയ കമ്പി പ്രധാനപ്പെട്ട ശരീരഭാഗങ്ങള്‍ക്കും രക്തക്കുഴലുകള്‍ക്കും തകരാറുകള്‍ ഉണ്ടാക്കാതിരുന്നതിനാലാണ് ഇവരെ രക്ഷിക്കാന്‍ സാധിച്ചതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.