മെക്‌സിക്കോയിലെ കുപ്രസിദ്ധമായ മനുഷ്യക്കടത്ത് മാഫിയയുടെ ഇരയായതിനെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി യുവതി. 43,200 തവണ താന്‍ ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടെന്ന് കാര്‍ല ജാസിന്തോ എന്ന യുവതിയാണ് തന്റെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. ദിവസവും 30ഓളം പുരുഷന്‍മാര്‍ക്കൊപ്പം കിടക്കേണ്ട ഗതികേടാണ് നാല് വര്‍ഷത്തിനുള്ളില്‍ തനിക്കുണ്ടായതെന്ന് കാര്‍ല പറയുന്നു. സിഎന്‍എന്‍ ആണ് കാര്‍ലയുടെ വെളിപ്പെടുത്തലുകള്‍ സംപ്രേഷണം ചെയ്തത്.

22കാരനായ മാഫിയ സംഘാംഗമാണ് തനിക്ക് പണവും സമ്മാനങ്ങളും തന്ന് ടെനാന്‍സിംഗോയിലേക്ക് കൂട്ടിക്കൊണ്ടുപായത്. ലാക്‌സ്‌കാല സംസ്ഥാനത്തെ ഈ പ്രദേശം മനുഷ്യക്കടത്തുകാരുടെ കേന്ദ്രമായാണ് അറിയപ്പെടുന്നത്. പെണ്‍കുട്ടികളെ നിര്‍ബന്ധിത വേശ്യാവൃത്തിയിലേക്ക് എത്തിക്കുന്നതിനു മുമ്പായി ഇവിടെയാണ് എത്തിക്കുന്നത്. മൂന്ന് മാസം ഇയാള്‍ക്കൊപ്പം താന്‍ താമസിച്ചു. പിന്നീട് ഗുഡാരജാരയിലെത്തിച്ച് വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയായിരുന്നു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പീഡനം അര്‍ദ്ധരാത്രി വരെ തുടരുമായിരുന്നുവെന്ന് ജാസിന്തോ വെളിപ്പെടുത്തുന്നു.

താന്‍ കരഞ്ഞപ്പോള്‍ പല പുരുഷന്‍മാരും തന്നെ കളിയാക്കുമായിരുന്നു. അവര്‍ കാട്ടിക്കൂട്ടുന്നത് കാണാനാകാതെ കണ്ണടച്ചിരിക്കുമായിരുന്നു. ഒരാള്‍ തന്റെ കഴുത്തില്‍ കടിച്ചതിന്റെ പാട് കണ്ടിട്ട് തന്നെ തട്ടിക്കൊണ്ടുപോയയാള്‍ മര്‍ദ്ദിച്ചു. ചെയിന്‍ ഉപയോഗിച്ച് അടിക്കുകയും ഇടിക്കുകയും തൊഴിക്കുകയുമൊക്കെ ചെയ്തു. മുഖത്ത് തുപ്പുകയും മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തശേഷം ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തു. താനുള്‍പ്പെടെയുള്ള പെണ്‍കുട്ടികളെ രക്ഷപ്പെടുത്താനെന്ന പേരിലെത്തിയ പോലീസ് സംഘം തങ്ങളുടെ മോശം ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെക്കുറിച്ചും അവള്‍ പറഞ്ഞു.

2006ലാണ് കാര്‍ലയെ രക്ഷപ്പെടുത്തിയത്. ഇപ്പോള്‍ മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നു. മെക്‌സിക്കോയില്‍ എല്ലാ വര്‍ഷവും 20,000ത്തോളം പേര്‍ മനുഷ്യക്കടത്തിന് ഇരയാകുന്നുണ്ടെന്നാണ് കണക്കുകള്‍.