ഇന്ത്യാന: ഇന്ത്യാനപോളിസ് വിമാനത്താവളത്തില്‍ ഡെല്‍റ്റ എയര്‍ലൈന്‍ ജീവനക്കാരിക്ക് യാത്രക്കാരിയുടെ മര്‍ദ്ദനം. ഷമാനിക് ഹോവാര്‍ഡ് എന്ന യുവതിയാണ് ജീവനക്കാരിയുടെ മുഖത്തടിച്ചത്. ടിക്കറ്റ് കൗണ്ടറിലായിരുന്നു സംഭവം. ദൈവം പറഞ്ഞിട്ടാണ് താന്‍ ജീവനക്കാരിയെ മര്‍ദ്ദിച്ചതെന്ന് ഷമാനിക പറഞ്ഞതായി ഇന്ത്യാനപോളിസ് എയര്‍പോര്‍ട്ട് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്.

ടിക്കറ്റ് എടുക്കാന്‍ എത്തിയ ഹോവാര്‍ഡിനോട് കൗണ്ടര്‍ അടച്ചതായി ജീവനക്കാരി അറിയിച്ചു. പിന്നാലെ ഇവര്‍ ജീവനക്കാരിയെ മര്‍ദ്ദിക്കുകയായിരുന്നു. തന്റെ ചെവിക്കു പിന്നില്‍ തലയിലാണ് മര്‍ദ്ദനമേറ്റതെന്ന് ജീവനക്കാരി മൊഴി നല്‍കിയിട്ടുണ്ട്. ഹോവാര്‍ഡ് പിന്നീട് അവിടെനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് ഇവരെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

അഡല്‍റ്റ് പ്രോസസിംഗ് സെന്ററിലേക്ക് പിന്നീട് ഇവരെ മാറ്റിയെന്ന് എബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനക്കമ്പനികള്‍ യാത്രക്കാരെ കാരണമില്ലാതെ ഇറക്കി വിടുന്നു എന്ന വാര്‍ത്തകള്‍ വരുന്നതിനിടൊണ് വിമാന ജീവനക്കാരെ യാത്രക്കാര്‍ മര്‍ദ്ദിക്കുന്ന വാര്‍ത്തകളും പ്രത്യക്ഷപ്പെടുന്നത്. ആഴ്ചകള്‍ക്കു മുമ്പാണ് ഇന്ത്യയില്‍ ശിവസേന എംപി എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പിന് അടിച്ചത്.