ആക്രമിക്കപ്പെട്ട നടിയെ പരസ്യമായി അധിക്ഷേപിച്ചവര്‍ക്കെതിരേ സിനിമാ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് വനിതാ കമ്മീഷന് പരാതി നല്‍കി. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് വാര്‍ത്താ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ നിര്‍മാതാവ് സജി നന്ത്യാട്ട് അക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയിരുന്നു.

രണ്ടര മണിക്കൂര്‍ മാത്രമാണല്ലോ നടി പീഡിപ്പിക്കപ്പെട്ടത്, ദിലീപ് നാലു മാസമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു നിര്‍മാതാവും ഫിലിം ചേമ്പര്‍ പ്രതിനിധിയുമായ സജിയുടെ പ്രസ്താവന.

അതിക്രമത്തെ അതിജീവിച്ച വ്യക്തിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന അവരെ അപകീര്‍ത്തിപ്പെടുത്തുന്നതും മാനസികമായി തളര്‍ത്തുന്നതുമാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണു നല്‍കിയ പരാതിയില്‍ പറയുന്നു. ഈ പ്രശ്‌നത്തില്‍ അടിയന്തിര നടപടി വേണമെന്നും കമ്മീഷനോട് വനിതാ കൂട്ടായ്മ ആവശ്യപ്പെട്ടു.

അതേസമയം, താരസംഘടന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടി അക്രമിക്കപ്പെട്ട സംഭവം ചര്‍ച്ചയായില്ലെന്ന് വിമണ്‍ കളക്ടീവ് സജീവ അംഗവും നടിയുമായ റീമ കല്ലിങ്കല്‍ വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട സംഭവം ആരെങ്കിലും ഉന്നയിച്ചാല്‍ മാത്രം ചര്‍ച്ച ചെയ്യേണ്ടതല്ലെന്ന് വനിതാ കൂട്ടായ്മ അമ്മയ്‌ക്കെതിരേ പ്രസ്താവന നടത്തി. ഈ പ്രശ്‌നത്തില്‍ നടിക്കുവേണ്ട എല്ലാ നിയമ സഹായങ്ങളും വനിതാ കൂട്ടായ്മ നല്‍കും.