ഫ്രാന്‍സും ക്രൊയേഷ്യയും കിരീടത്തിനായി ഏറ്റുമുട്ടുമ്പോള്‍ അത് ലോകോത്തര ഗോള്‍കീപ്പര്‍മാരുടെ പോരാട്ടം കൂടിയാകും. ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം ലക്ഷ്യമിട്ടാകും ഇന്ന് സുബാസിച്ചും ലോറിസും ഗോള്‍ വലകാക്കാന്‍ ഇറങ്ങുക. സമീപകാലത്ത് ഇന്ന് വരെ കണ്ടിട്ടില്ലാത്ത മല്‍സരമാണ് സ്വര്‍ണക്കൈപ്പത്തിക്കുള്ളത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി വിജയികളുടെ ഗോള്‍വല കാത്തവരെത്തേടിയാണ് ഈ പുരസ്കാരമെത്തിയിട്ടുള്ളത്. അത് കൊണ്ടുതന്നെ ഫൈനലില്‍ സുബാസിച്ചും ലോറിസുമിറങ്ങുക കിരീടത്തിനൊപ്പം ഗോള്‍ഡന്‍ ഗ്ലൗവില്‍ കൂടി കണ്ണുവച്ചാകും.

രണ്ട് പെനല്‍റ്റി ഷൂട്ടൗട്ടുകളിലായി‌ നാല് കിക്കുകള്‍ തടുത്തിട്ടാണ് സുബാസിച്ച് ക്രോട്ടുകളുടെ വീരനായകനായത്.ടൂര്‍ണമെന്റില്‍ നാല് ഗോള്‍ മാത്രം വഴങ്ങിയ സുബാസിച്ച് 11 സേവുകളും 4 ക്ലിയറന്‍സും നടത്തി. ടൂര്‍ണമെന്റില്‍ ആകെ രണ്ട് ക്ലീന്‍ ഷീറ്റുകളും സുബാസിച്ചിനുണ്ട്.ഫാബിയന്‍ ബാര്‍ത്തസിന് ശേഷം ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം നേടുന്ന രണ്ടാമത്തെ ഫ്രഞ്ച് താരമാകാനുള്ള സുവര്‍ണാവസരമാണ് ലോറിസിന് ഇത്. അര്‍ജന്റീനയ്ക്കെതിരെ ലോറിസ് മൂന്ന് ഗോള്‍ വഴങ്ങിയെങ്കിലും യുറഗ്വായ്ക്കും ബെല്‍ജിയത്തിനുമെതിരെ നായകനൊത്ത പ്രകടനം കാഴ്ചവച്ചു. നോക്കൗട്ട് റൗണ്ടിലെ മൂന്ന് മല്‍സരങ്ങളില്‍ രണ്ടിലും ക്ലീന്‍ ഷീറ്റ് നേടിയാണ് ലോറിസ് ഫ്രഞ്ചുകാരുടെ ഹീറോയായത്. മൂന്ന് ക്ലീന്‍ ഷീറ്റുകളാണ് ലോറിസിന്റെ പേരിലുള്ളത്