ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള,
(ജനറല്‍ സെക്രട്ടറി,
വേള്‍ഡ് പീസ് ചെയിന്‍ പ്രമോഷണല്‍ കൗണ്‍സില്‍)

മൂന്നാം ലോകമഹായുദ്ധത്തിനു വഴിതെളിയുന്നതിന്റെ സൂചനയാണോ നോര്‍ത്ത് കൊറിയയും അമേരിക്കയും തുടക്കം കുറിച്ച യുദ്ധസന്നാഹം? ഒരു പക്ഷെ സാധാരണക്കാര്‍ അറിയും മുമ്പേ ഭൂതലത്തെ ദുരന്തം വിഴുങ്ങുമോ എന്ന് ഭയപ്പെടുന്നു? അന്താരാഷ്ട്ര സമുദ്രമായ South China Sea-യില്‍ ചൈന സ്ഥാപിച്ച പുതിയ സൈനികത്താവളം രാജ്യാന്തര വ്യാപാരത്തിനു ഭീഷണി എന്ന കാരണത്താല്‍ ചൈനയുടെ സമുദ്രാതിര്‍ത്തിയില്‍ അമേരിക്കയുടെയും ഇന്‍ഡ്യയുടെയും ജപ്പാന്റെയും യുദ്ധക്കപ്പലുകള്‍ സൈനിക ഉപരോധം തീര്‍ത്തിരിക്കുന്നു.

മറുവശത്തായി ചൈനയുടെ ഉത്തരാതിര്‍ത്തിയിലുള്ള ഉത്തരകൊറിയയിലെ സ്വേഛാധിപതി കിം ജോംഗ് ഉന്‍ ചൈനയുടെ സഹായത്തോടെ ആധുനിക മിസൈല്‍ ഉപയോഗിച്ച് അമേരിക്കയുടെ പസഫിക്കു തീരത്തെയും ന്യൂയോര്‍ക്ക് നഗരത്തെയും അണുബോംബിനാല്‍ തകര്‍ക്കും എന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നു. ഈ ഭീഷണിയെ നേരിടാന്‍ വേണ്ടി അമേരിക്കയുടെ ആധുനികമായ യുദ്ധവിമാനങ്ങളും അണുവായുധ ബോംബര്‍ വിമാനങ്ങളും തെക്കേ കൊറിയയില്‍ സന്നദ്ധമായി നില ഉറപ്പിച്ചിരിക്കുന്നു. ഉത്തര കൊറിയയുമായുള്ള സൈനിക ഏറ്റുമുട്ടല്‍ കേവലം 30 മൈല്‍ വിദൂരതയിലുള്ള ദക്ഷിണ കൊറിയയിലെ 10 മില്ല്യണ്‍ നിവാസികളുടെ (10000000) നാശത്തിനിട വരുത്തുമെന്നും അത് ചൈനയുമായുള്ള തുറന്ന അണുവായുധ യുദ്ധത്തില്‍ കലാശിക്കുമെന്നും ഭയപ്പെടുന്നു.

ചരിത്രത്തില്‍ ആദ്യമായി 4 പ്രമുഖ അണുവായുധ ശക്തികള്‍ – ഇന്ത്യ ഉള്‍പ്പടെ – ഇരുവശത്തും ഏറ്റുമുട്ടുവാന്‍ തയ്യാറായി നിലകൊള്ളുന്നു. കുറഞ്ഞ പക്ഷം അമേരിക്ക , ചൈന, ഉത്തരകൊറിയ, ദക്ഷിണ കൊറിയ, ജപ്പാന്‍, ഇന്ത്യ, എന്നീ രാജ്യങ്ങളിലെ വലിയൊരു ജനസംഖ്യ അണുവായുധ നാശത്തെ നേരിടേണ്ടി വരും. 2017-18 വര്‍ഷങ്ങളെ കുറിച്ച് 1500 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് ജ്യോതിഷ ശാസ്ത്രഞ്ജന്‍ നോസ്ട്രഡാമസ് നടത്തിയ ഒരു പ്രവചനം ശരിവെക്കുന്ന സൂചനകള്‍ ലോകത്ത് കാണുന്നു .രണ്ടു വന്‍ശക്തികള്‍ തുടങ്ങിവയ്ക്കുന്ന തര്‍ക്കം 27 വര്‍ഷം നീളുന്ന മൂന്നാം ലോകമഹായുദ്ധത്തിനു വഴിതെളിക്കും എന്നാണത്രെ അദ്ദേഹം പറഞ്ഞിരിക്കുന്നത്.

നിലവിലെ അമേരിക്ക ഉത്തരകൊറിയ സംഘര്‍ഷങ്ങള്‍ കാണുമ്പോള്‍ ഈ പ്രവചനം സത്യമാകാന്‍ ആണ് സാധ്യത. ഈ മഹാനാശത്തെ കുറിച്ച് വി. ബൈബിളില്‍ പ്രവാചകനായ യിരമ്യാവ് മുന്നറിയിച്ചത് ചുവടെ ചേര്‍ക്കുന്നു: ‘ഞാന്‍ ഭൂമിയെ നോക്കി. അതിനെ പാഴും ശൂന്യവുമായി കണ്ടു. ഞാന്‍ ആകാശത്തെ നോക്കി. അതിനു പ്രകാശം ഇല്ലാതെ ഇരുന്നു. ഞാന്‍ പര്‍വ്വതങ്ങളെ നോക്കി, അവ വിറയ്ക്കുന്നതു കണ്ടു. കുന്നുകള്‍ എല്ലാം ആടിക്കൊണ്ടിരുന്നു. ഞാന്‍ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല. ആകാശത്തിലെ പക്ഷികള്‍ ഒക്കെയും പറന്നു പോയിരുന്നു. ഞാന്‍ നോക്കി ഉദ്യാനം മരുഭൂമി ആയിരിക്കുന്നതു കണ്ടു. അതിലെ പട്ടണങ്ങളൊക്കെയും യഹോവയാല്‍ അവന്റെ ഉഗ്രകോപം ഹേതുവായി ഇടിഞ്ഞു പോയിരുന്നു.’

ദൈവപുത്രനായ യേശുക്രിസ്തു അരുളിച്ചെയ്തത്:
‘ലോകാരംഭം മുതല്‍ ഇന്ന് വരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേല്‍ സംഭവിക്കാത്തതും വലിയ കഷ്ടം അന്നുണ്ടാകും.’ പഴയ സോവിയറ്റു സാമ്രാജ്യത്തിലെ ശക്തനായ കമ്മ്യൂണിസ്റ്റു നേതാവ് ബ്രഷ്‌ണേവ് മുന്നറിയിച്ചത്. ‘ഒരു ഭ്രാന്തനു മാത്രമേ ഒരു അണുവായുധ ബോംബിനു ബട്ടണ്‍ അമര്‍ത്താന്‍ കഴിവുള്ളു.’ കാരണം ഭൂതലത്തിന്റെ ഏതു കോണിലെങ്കിലും പൊട്ടി വിടരുന്ന ഏതൊരു അണുവായുധ സ്ഫോടനത്തിന്റെയും കൊടുങ്കാറ്റ് വളരെ വേഗം എല്ലാ കോണിലേക്കും വ്യാപിക്കയും മാനവജാതിയുടെ അന്ത്യനാശത്തിലേക്കു വഴി തെളിക്കയും ചെയ്യും.

ഹിരോഷിമ, നാഗസാക്കി ദുരന്തങ്ങളില്‍ നിന്നും ഇനിയും ജനം മോചിതരായിട്ടില്ല. ആ മുറിവുകള്‍ ഉണങ്ങുന്നതിന് മുമ്പ് മറ്റൊരു യുദ്ധ ഭീഷണി ലോകത്തിന് താങ്ങുവാന്‍ പറ്റുന്നതല്ല. യുദ്ധത്തിന്റെ ബാക്കിപത്രം കണ്ണുനീര്‍ മാത്രമാണ് . യുദ്ധം മൂലം ഉണ്ടാക്കുന്ന വിപത്തുകള്‍ മനസ്സിലാക്കി യുദ്ധക്കൊതിയന്മാര്‍ അതില്‍ നിന്നും പിന്മാറണം. യുദ്ധ രഹിത ലോകമെന്ന സ്വപ്നം യാഥാര്‍ത്ഥം മാക്കുന്നതിന് നമുക്ക് ഒന്നിച്ച് അണിചേരാം.സമാധാനത്തിന്റെ സന്ദേശ വാഹരാകാം.രക്ഷിക്കൂ! ലോകത്തെ യുദ്ധ ഭീതിയില്‍ നിന്നും.