ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ പ്രതികരണവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നീക്കം നിയമവിരുദ്ധവും ആണവശേഷിയുള്ള രണ്ട് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നം രൂക്ഷമാക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദുമായി സംസാരിച്ച ശേഷമാണ് ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാക് വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ നിക്കത്തെ അപലപിച്ചിരുന്നു. ഇന്ത്യയുടെ ഈ നിയമവിരുദ്ധ നീക്കത്തെ എതിര്‍ക്കാനുള്ള എല്ലാ നടപടികളും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ വിഞ്ജാപനത്തെ തള്ളുന്നതായും പാക്കിസ്ഥാന്‍ അറിയിച്ചു.

ഇന്ത്യയുടെ ഏകപക്ഷിയമായ നീക്കങ്ങള്‍ തര്‍ക്ക വിഷയത്തില്‍ പരിഹാരം കാണില്ല. ഐക്യാരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സിലിന്റെ പരിഗണനയിലുള്ള വിഷയമായതിനാല്‍ തന്നെയാണിത്. ഇന്ത്യയുടെ നീക്കം ജമ്മു കാശ്മീരിലെയും പാക്കിസ്ഥാനിലെയും ജനങ്ങള്‍ അംഗീകരിക്കില്ലെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി.

രാഷ്ട്രപതി സ്വന്തം അധികാരം ഉപയോഗിച്ചാണ് പ്രത്യേക പദവി നീക്കം ചെയ്ത വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാണ്. ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. ജമ്മു ആന്‍ഡ് കശ്മീരും പിന്നെ ലഡാക്കും. ഇതില്‍ ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. എന്നാല്‍, ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്ക് നേരിട്ട് കേന്ദ്രത്തിനു കീഴില്‍ ആയിരിക്കും. ലഡാക്കില്‍ ഒരു ലഫ്.ഗവര്‍ണര്‍ ഉണ്ടായിരിക്കും. ജമ്മു കശ്മീരില്‍ നിയമസഭയുണ്ടാകും. ഗോവ, പുതുച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ പോലെയായിരിക്കും ജമ്മു കശ്മീരിലെ നിയമസഭ.