കാരൂർ സോമൻ 

പാകിസ്ഥാൻറ് നുഴഞ്ഞു കയറ്റംപോലെ പ്രളയം നുഴഞ്ഞു കയറിയപ്പോൾ മനുഷ്യരുടെ ആരാധനാലയങ്ങൾ വെള്ളത്തിൽ ഒലിച്ചുപ്പോകുക മാത്രമല്ല മണ്ണിനടിയിലുമായി. സഹ്യപർവ്വതങ്ങളുടെ നിറപുഞ്ചിരിയുമായി നിന്ന ദൈവത്തിന്റ സ്വന്തം നാട്ടിൽ ചെകുത്താനായി ആകാശ മേഘങ്ങൾ ഇടിഞ്ഞു വീണ് ഭൂമി പിളർന്ന് പ്രളയമായത് മഴയെ മാത്രം കുറ്റപ്പെടുത്തി രക്ഷപ്പെട്ടാൽ മതിയോ? അതിൽ മനുഷ്യരുടെ അശുദ്ധി നിറഞ്ഞ ജീവിതവും പ്രകൃതിയോട് കാട്ടുന്ന പരാക്രമങ്ങളും പരമപ്രധാനമാണ്. ഏറ്റവും കൂടുതൽ ദൈവങ്ങളെ കണ്ടത് റോമൻ സാമ്പ്രാജ്യത്തിലാണ്. യൂറോപ്പിൽ പലയിടത്തും സിറിയയിലും അവരുടെ ദേവാലയങ്ങൾ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്നത് ഞാൻ കണ്ടു. അത് പ്രളയത്തിൽ നശിച്ചതല്ല. ആ ദൈവങ്ങളിൽ പ്രധാനികളായിരുന്നു ജുപിറ്റർ, ജുനോ, സിയൂസ്, ഇസിസ്, ഡയാന, അദേന, മിത്രയിസം, സിബൽ, മെർക്കുറി, ടിയനോസിസ്, വീനസ് അങ്ങനെ ധാരാളം ദൈവങ്ങൾ. ആ കുട്ടത്തിൽ നായും പാമ്പും ചക്രവർത്തിമാരും രാജാക്കന്മാരും അവരുടെ ഭാര്യമാരും മക്കളും ദൈവങ്ങളായി. അധികാരത്തിലിരുന്നു അഹന്തയും അഹംങ്കാരവും ധൂർത്തും നടത്തിയ ചക്രവർത്തിമാർക്കൊപ്പം ദൈവങ്ങളെയും പ്രകൃതി മണ്ണിൽ കെട്ടിത്താഴ്ത്തിയെന്ന് പറഞ്ഞതാണ്. നൂറ്റാണ്ടുകളായി ഈ ദൈവങ്ങൾക്ക് മനുഷ്യ-മൃഗങ്ങളുടെ ചോരയും നീരും സുഗന്ധദ്രവ്യങ്ങളും ഇഷ്ടവിഭവങ്ങളായിരുന്നു. നമ്മുടെ ആൾദൈവങ്ങളെപ്പോലും ജനരക്ഷക്ക് ഇവിടെ കണ്ടില്ല. ശാസ്ത്ര -ഭരണവകുപ്പുകൾ എവിടെയായിരുന്നു? ആരാധകർക്ക് അവരോടൊന്നും യാതൊരു പ്രതിഷേധവുമില്ലേ?

പ്രകൃതിയുടെ നിശ്വാസമെന്തെന്നറിയാത്തവർ വികലമായ കാഴ്ചപ്പാടിലൂടെ ആധുനികസമൂഹത്തെ രക്ഷിക്കാനെന്ന ഭാവത്തിൽ വർഗ്ഗ സ്വാർത്ഥ താല്പര്യമനുസരിച്ചു് ഭൂമിയെ പിളർത്തുന്ന കാഴ്ചകൾ കേരളത്തിലെ കടലോര-മലയോര മേഖലകളിൽ കാണാറുണ്ട്. ഞെരിഞ്ഞമരുന്ന ഭൂമിയുടെ ഞരക്കം നുഴഞ്ഞുകയറുന്നവനറിയില്ല. ഖനനത്തിന്റ ആഴംപോലെ കള്ള പണത്തിന്റ ആഴവും കുടും. ഗ്രാമവാസികളിൽ ചിലർ പറയുന്നുണ്ട്. ഭൂമിക്കടിയിൽ നിന്നും മൂളലുണ്ട്, ഇളക്കമുണ്ട്. അധികാരത്തിലുള്ളവർക്ക് ധീരമായ ഒരു നിലപാടോ, കാഴ്ചപ്പാടോ ഇല്ലാത്തതിനാൽ ശാസ്ത്രജ്ഞർ കൊടുത്ത വിലയേറിയ ശാസ്ത്രീയ പഠന റിപ്പോർട്ടുകളേക്കാൾ അവർ വിലമതിച്ചത് വോട്ടുബാങ്ക് രാഷ്ട്രീയമാണ്. ഇവിടെയും ദൈവങ്ങളുടെ പങ്കുണ്ട്. അതൊക്കെ പൊടിപുരണ്ടിരിക്കുമ്പോഴാണ് ഭൂമിയും ആകാശവും മഴയും മിന്നലും ഒന്നടങ്കം ഉണർന്നെഴുന്നേറ്റ് മനുഷ്യരെ ആക്രമിച്ചു കിഴ്‌പ്പെടുത്തിയത്. പ്രളയപാച്ചിലിൽ ഭൂമി മലർന്നടിച്ചു. മണ്ണിൽ മനുഷ്യരും സർവ്വ ജീവജാലങ്ങളും പുഴുക്കളെപ്പോലെ ചത്തൊടുങ്ങി. എല്ലാം നഷ്ടപ്പെട്ട മനുഷ്യർ വാവിട്ടു കരഞ്ഞു. അവരുടെ ദീനരോദനങ്ങൾക്ക് കാരണക്കാർ അധികാര- ശാസ്ത്ര രംഗത്തുള്ളവർ പോറ്റിവളർത്തുന്ന സാമൂഹ്യവിരുദ്ധരായ പണച്ചാക്കുകളല്ലെന്ന് പറയാൻ എത്രപേർക്ക് സാധിക്കും. ഈ പാപഭാരത്തിൽ നിന്നും ഇവർക്ക് ഒഴിഞ്ഞു മാറാൻ സാധിക്കുമോ? ഒരു മുടക്കവുമില്ലാതെ എല്ലാ മാസവും ശമ്പളം പറ്റുന്ന ശാസ്ത്രലോകത്തോടും പല ചോദ്യങ്ങളുണ്ട്. ഉത്തരം പറയാൻ ഈ രണ്ടു കൂട്ടരും ബാധ്യസ്ഥരാണ്. മനുഷ്യ ജന്മങ്ങൾ പാഴാക്കിയ, സാമ്പത്തിനുവേണ്ടി എന്തും ചെയ്യുന്നവർ നേരിടുന്ന ചോദ്യങ്ങൾ ആഴത്തിൽ മുറിവേല്പിക്കുന്നതാണ്. എല്ലാം പ്രകൃതിയുടെ തലയിൽ കെട്ടിവെച്ചു് ഈ വിലാപയാത്രയിൽ പങ്കെടുത്താൽ മാത്രം മതിയോ? നമ്മുടെ സൂക്ഷ്മനിരീക്ഷണ പ്രക്രിയയിൽ വന്ന പാളിച്ചകൾക്ക് ആരാണുത്തരവാദി? വെറും പ്രതിഷേധങ്ങൾ കൊണ്ട് തൃപ്‌തിപ്പെടാവുന്നതാണോ ബലികഴിച്ച ജീവനും ജീവിതങ്ങളും? ഇങ്ങനെയാണോ പുരോഗതി തഴച്ചു വളരേണ്ടത്? പുനരധിവാസമെന്ന പേരിൽ ധനസഹായം ചെയ്ത് വിശുദ്ധന്മാരായാൽ കൈയിൽ പുരണ്ട ചോരക്കറ മാറിപോകുമോ? എത്രയെത്ര കുടുംബങ്ങൾ താറുമാറായി. ഓരോ കുടുംബത്തിന്റ സംരക്ഷണം സർക്കാർ ഏറ്റെടുക്കേണ്ടതല്ലേ? ജീവൻ നഷ്ടപ്പെട്ടവർക്ക് ഒരു കോടിയെങ്കിലും കൊടുക്കേണ്ടതല്ലേ? കോടതികൾപോലും ശിക്ഷ വിധിക്കുമ്പോൾ സാഹചര്യ തെളിവുകൾ നോക്കാറുണ്ട്. പൊലീസ് തെളിവുകൾ നശിപ്പിക്കുമ്പോലെ ഇവിടെ തെളിവുകൾ നശിപ്പിക്കാൻ സാധിക്കില്ല. മണ്ണിലും മരച്ചുവട്ടിലും വള്ളികുടിലുകളിലും ജലതീരങ്ങളിലും അതൊരു തുറന്ന പുസ്തകമാണ്. ഇതുപോലുള്ള ദുരന്തമുഖത്തു ആരും രാഷ്ട്രീയം കളിക്കരുത്. ഇവിടെ കുറ്റവും ശിക്ഷയും നടപ്പാക്കുകയാണ് വേണ്ടത്. എത്രയോ നാളുകളായി മഴയെ, ഉരുള്പൊട്ടലിനെ പഴിചാരി ഈ രംഗത്തുള്ളവർ രക്ഷപ്പെടുന്നു. ഇനിയെങ്കിലും ഈ രാഷ്ട്രീയക്കളി അവസാനിപ്പിക്കണം. ഇതിലെ കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ആർജ്ജവമുണ്ടോ?

സുനാമിയടക്കം 2018 ലെ മഹാപ്രളയത്തിൽ നിന്നും ഭരണാധികാരികൾ, ജിയോളജി വകുപ്പ്, ഇറിഗേഷൻ, കാലാവസ്ഥ നീരിക്ഷണ കേന്ദ്രം, ദുരന്ത നിവാരണ വകുപ്പ്, വാട്ടർ അതോറിറ്റി, ചുഴലിക്കാറ്റ് കേന്ദ്രം, ഭൂമി നീരിക്ഷണ കേന്ദ്രം, ഡാം വകുപ്പ്, വൈദുതി തുടങ്ങി എത്രയോ വകുപ്പുകൾ. വകുപ്പുകൾക്കൊന്നും യാതൊരു പഞ്ഞവുമില്ല. പഠിക്കുന്ന വിദ്യാർത്ഥികൾ പഠിച്ചിട്ടാണ് പരീക്ഷയെഴുതുന്നത്. ഈ വകുപ്പുകൾ കഴിഞ്ഞ സുനാമിയിൽ നിന്നും പ്രളയത്തിൽ നിന്നെങ്കിലും കുറെ പഠിക്കേണ്ടതല്ലേ? എന്ത് പഠിച്ചു? അതിലൂടെ ജനത്തിന് എന്ത് നേട്ടമുണ്ടായി? എന്തെങ്കിലും പഠിച്ചിരുന്നെങ്കിൽ നൂറിലധികം ജീവൻ കൊല്ലപ്പെടുകയോ ഇത്രമാത്രം നാശനഷ്ടങ്ങൾ സംഭവിക്കില്ലായിരുന്നു. ഇവർ മാത്രമല്ല ഓരോ പഞ്ചായത്തുകളും, മുനിസിപ്പാലിറ്റികളും ഈ ദുരന്തങ്ങൾക്ക് ഉത്തരം പറയേണ്ടവരാണ്. ഇപ്പോളവർ മുതലക്കണ്ണീരൊപ്പുന്നു. സ്വന്തം ഭൂമിയുടെ സ്വഭാവമറിയാത്തവരാണോ ഗ്രാമപഞ്ചായത്തു ഭരിക്കുന്നത്? പാവങ്ങളുടെ നികുതിപണംകൊണ്ടു ജീവിക്കുന്ന ഈ വകുപ്പുകളെല്ലാം ഒരു നാടിന്റ തറവാടാണ്. ആ തറവാട്ടിലെ നായകൻ വഴിതെറ്റി ജീവിച്ചാൽ മനുഷ്യനു മാത്രമല്ല മണ്ണിനും നാശമുണ്ടാകും. സുഖലോലുപതയുടെ മടിത്തട്ടിൽ തണുത്ത മുറിയിലെ ചാരുകസേരിയിലിരുന്നവർ നാടിന്റ ദുരന്തം ടീവിയിൽ കണ്ടു രസിച്ചാൽ മതിയോ? കാട്ടിലെ മരം തേവരുടെ ആന, പാവം ജനങ്ങളും വിവിധ സേനകളും മണ്ണിനടിയിൽപ്പോയവരെ പുറത്തെടുക്കാൻ കഷ്ടപ്പെടുന്നു. ഈ വകുപ്പുകളിൽപ്പെട്ട എത്രപേർ പ്രളയബാധിത ദുരന്തമുഖത്തുണ്ടായിരുന്നു.ജനസേവകർ ദുരന്തഭൂമിയിൽ പ്രാണത്യാഗം ചെയ്യാൻ മനസ്സുള്ളവരാകണം. അത് രാജ്യത്തിന്റ അതിരുകൾ കാക്കുന്ന പട്ടാളക്കാരും ചെയ്യുന്നു. നിര്ഭാഗ്യവശാൽ രാജ്യത്തിനായി അവരുടെ ജീവനും നഷ്ടപ്പെടാറുണ്ട്. ഇവിടെ നിരപരാധികൾ കൊല്ലപ്പെട്ടുകൊണ്ടരിക്കുന്നു. അതിനെത്തുടർന്ന് മാധ്യമങ്ങളുടെ മുന്നിൽ കുറെ ദുരന്തമുഖ വർണ്ണനകൾ നടത്തി സംതൃപ്തിയടയുന്നു. അവിടെയും കൊടികളുടെ നിറം നോക്കി കൊടി ഉയരത്തിൽ കെട്ടണോ അതോ താഴ്ത്തികേട്ടണോയെന്ന് തിരുമാനിക്കുന്നത് വാർത്തകൾ വളച്ചൊടിക്കുന്ന മാധ്യമങ്ങളാണ്. ഇതുവരെ നമ്മുടെ ഭൂമിക്ക് ഒരു ശാസ്ത്രീയ നിർമ്മാണ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ? ഒരു പഞ്ചായത്തിലെങ്കിലും അവരുടെ ഭൂമിയുടെ ഭൂമി ശാസ്ത്ര കോഡുകളോ, മാപ്പ് തുടങ്ങി എന്തെങ്കിലും രേഖകൾ കിട്ടുമോ? വില്ലേജ് ഓഫീസിൽ പറഞ്ഞുവിടരുത്. ലോകമെങ്ങും കലാവസ്ഥക്കനുസരിച്ചു മാറ്റങ്ങൾ വരുത്തുമ്പോൾ നമ്മുടെ നഗര-ഗ്രാമ തദ്ദേശീയ ഭരണത്തിലുള്ളവർക്ക് കെട്ടിട നിർമ്മിതിയെപ്പറ്റി, ഭുമിയെപ്പറ്റി ഒരു ബോധവത്കരണ ക്ലാസ്സയെങ്കിലും എടുക്കാനുള്ള യോഗ്യതയുണ്ടോ? കൊടിയുടെ നിറം നോക്കി പ്രതിഷ്ഠിച്ചാൽ പോരാ പ്രവർത്തിക്കാൻ പ്രാപ്തിയുണ്ടാകണം. അവർ കടലിരമ്പിയാലും പ്രളയമൊഴുകിയാലും പകച്ചുപോകുന്നവരല്ല. ഇവരെ പരിസ്ഥിതി ജാഗ്രതയില്ലാത്തവരായി മാറ്റിയതിൽ ആരാണുത്തരവാദി? ഇനിയെങ്കിലും ഈ കൂട്ടരേ കുന്നിടിച്ചു പണമുണ്ടാക്കുന്നതിൽ നിന്നകറ്റി ഭൂമി ശാസ്ത്രം പഠിപ്പിക്കേണ്ടതല്ലേ?

ശാസ്ത്രജ്ഞർ മുന്നോട്ട് വെക്കുന്ന ശാസ്ത്ര പഠന റിപ്പോർട്ടുകൾ കളക്ടർ അടക്കം ജനപ്രതിനിധി സഭകൾ പോലും തുറന്ന് നോക്കാറില്ലെന്നുള്ള പരാതികളുയരുന്നു. മാധവ് ഗാഡ്‌ഗിൽ റിപ്പോർട്ട്, കസ്തുരി രംഗംൻ റിപ്പോർട്ടുകൾ അതിനുദാഹരങ്ങളാണ്. അരക്കിട്ടുറപ്പിച്ചതുപോലെ അധികാരത്തിലിരിക്കുന്നവർ മടിയിലിരുത്തി താലോലിക്കുന്നത് മുതലാളിമാരാകുമ്പോൾ പ്രകൃതിയെ ഒരു വില്പനച്ചരക്കാക്കി ജീവിക്കുന്നവർക്ക് ശാസ്ത്ര പഠനങ്ങൾ ക്വാറി മുതലാളിമാർക്കും, റിസോർട്ട് മുതലാളിമാർക്കും അനധികൃത കൈയേറ്റക്കാർക്കും അനുവദിച്ചുകൊടുക്കാൻ സാധിക്കില്ല. അധികാരം പോയാലും അവരുടെ മണിത്തിണ്ണയിലെ മനോഹരമായ മട്ടുപ്പാവിൽ ഇരിക്കേണ്ടവരാണ്. മാധ്യമങ്ങൾ കുറച്ചുനാളുകൾ അതിട്ട് അലക്കുമെങ്കിലും ലജ്ജിക്കേണ്ടതില്ല. അടുത്ത തലമുറക്കുള്ള സമ്പാദ്യമാണ് ലഭിച്ചത്. അതിന്റ പ്രത്യാഘതങ്ങളാണ് ഇപ്പോൾ പാവങ്ങൾ അനുഭവിക്കുന്നത്. ഇതിന്റ തുടക്കം പഞ്ചായത്തുകളാണ്. മടിശ്ശില നോക്കി എന്തിനും ലൈസൻസ് കൊടുക്കുന്ന പ്രവണത. ഒരു ഭൂമി ഉരുള്പൊട്ടലിന് സാധ്യതയുണ്ടോ, അവിടെ ക്വാറികൾ, കെട്ടിടങ്ങൾ, പഞ്ച നക്ഷത്ര ഹോട്ടലുകൾ, കൃഷി നടത്താൻ സാധിക്കുമോ തുടങ്ങി ഒരു ശാസ്ത്രീയ പരിശോധനയും നടത്താതെ അനുവദിക്കുന്നു. ആ ഭാഗത്തു ദുരന്തമുണ്ടാകുമ്പോൾ പുരപ്പുറത്തു കയറി രക്ഷാപ്രവർത്തനത്തിന് ജനങ്ങളെ വിളിക്കുന്ന കാഴ്ചകൾ കാണുമ്പൊൾ ഒരു മരവിപ്പാണ് തോന്നുക. ആദ്യം ജയിലഴികൾ എണ്ണേണ്ടത് ഇവരല്ലേ? കാര്യക്ഷമമായി ഇടപെടാതെ നിർമ്മാണത്തിന് അനുമതി കൊടുത്തിട്ട് ഞാനൊന്നുമറിഞ്ഞില്ലേയെന്ന ഭാവത്തിൽ മാധ്യമങ്ങളുടെ മുന്നിൽ ധർമ്മസങ്കടങ്ങൾ നിരത്തുന്നവർ. റോമിലെ രക്തപ്പുഴയൊഴുക്കിയ കൊളീസിയത്തെക്കാൾ, ഇറ്റലിയിലെ പോംപെയി അഗ്നിപർവ്വത പാതാളക്കുഴികളേക്കാൾ എത്രയോ ആഴത്തിലാണ് ഭൂമിയെ പിളർത്തി പാറകൾ പൊട്ടിച്ചെടുക്കുന്നത്. ഭൂമിയെ കിറിമുറിക്കുന്നതിൽ യാതൊരു ശാസ്ത്രീയ പഠനങ്ങളും നടത്തുന്നില്ല. ഇവർ വികസിത രാജ്യങ്ങളിലോ, ജപ്പാനിലോ, നെതെർലാൻന്റിലോ പോയി കുറെ പഠനങ്ങൾ നടത്തുന്നത് നല്ലതാണ്. ഇവിടെയുള്ള ശാസ്ത്രജ്ഞമാർ മുന്നോട്ട് വെക്കുന്ന യാഥാർഥ്യങ്ങളെ തള്ളിക്കളയാൻ ഒരു ഭരണാധിപനും തയ്യാറാകില്ല. കാരണം ശാസ്ത്രം കണ്ടെത്തുന്ന കണ്ടെത്തലുകളെ അപഗ്രഥിക്കാൻ ഭരണാധിപനറിയില്ല. അവരെ ചെണ്ടകൊട്ടാൻ ശ്രമിച്ചാൽ ആ കസേരയിൽ അധികനാൾ ഇരിക്കില്ല. എന്തുകൊണ്ടെന്നാൽ ശാസ്ത്ര -സാഹിത്യ രംഗത്തുള്ളവർ ആരെന്നുള്ള തിരിച്ചറിവ് അവർക്കുണ്ട്. ഇവരൊന്നും രാഷ്ട്രീയപാർട്ടികളുടെ വാലാട്ടികളല്ല. ഇന്ത്യയിൽ ഈ ചെണ്ടകൊട്ട് ശാസ്തജ്ഞന്മാരിൽ നടത്തുന്നത് അല്ലെങ്കിൽ ജ്ഞാനികളിൽ നടത്തുന്നത് അറിവില്ലായ്‌മ മാത്രമല്ല അർഹതയില്ലാത്തവർ അധികാരത്തിൽ വരുന്നതുകൊണ്ടാണ്. ഇവിടെ അപമാനിക്കപ്പെടുന്നത് ഇന്ത്യൻ ജനാധിപത്യം കൂടിയാണ്. ഫലപ്രദമായ ഇടപെടലുകൾ ഇനിയും നടത്തിയില്ലെങ്കിൽ ശാസ്ത്രലോകത്തെ തളച്ചിടാൻ ശ്രമിച്ചാൽ ഇനിയും ദുരന്തങ്ങൾ കൂടുക തന്നെ ചെയ്യും.

ഭരണ രംഗത്തുള്ളവർ അനുമതി കൊടുത്തു് മലകൾ ഇടിച്ചു നിരത്തുമ്പോൾ, ക്വാറികൾ വരുമ്പോൾ, വനമേഖലയിലെ വന്മരങ്ങൾ വെട്ടി നശ്ശിപ്പിക്കുമ്പോൾ, നിലം നികത്തുമ്പോൾ, കണ്ടൽക്കാടുകൾ നശിപ്പിക്കുമ്പോൾ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധമുയർത്താറുണ്ട്. അതൊന്നും ഭരണത്തിലുള്ളവർ മുഖവിലക്ക് എടുക്കാറില്ല. ആഗോളതലത്തിൽ വന്നുകൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങളും ഒരു ഘടകമാണ്. പെട്രോൾ, പ്ലാസ്റ്റിക് മുതലായവയുടെ ഉപയോഗം കുറയ്ക്കണമെന്ന് ശാസ്ത്രജ്ഞർ പറയുന്നത് വെറുതെയല്ല. അതുകൊണ്ട് ഈ ദുരിതത്തിന് മനുഷ്യനിർമ്മിതി ഇല്ലെന്നു പറയാൻ സാധിക്കില്ല. തീവ്ര മഴയുണ്ടായാൽ വെള്ളപൊക്കം, മണ്ണിടിച്ചിലുണ്ടാകുമെന്ന് ശാസ്ത്രജ്ജർ പറയാതെ തന്നെ പലർക്കുമറിയാം. എന്നാൽ പരിസ്ഥിതി ലോല മേഖലകളിൽ ക്വാറി വന്നാൽ സാധാരണക്കാരന് അതിലൊളിഞ്ഞിരിക്കുന്ന അപകടമറിയില്ല. ഈ വൻകിട മുതലാളിമാരും കുറെ മതദൈവങ്ങളും മാധവ് ഗാഡ്‌ഗിൽ റിപ്പോർട്ട് സർക്കാരിന് നൽകിയപ്പോൾ അദ്ദേഹത്തെ ശവം തീനിയെന്ന് വിളിച്ചധിക്ഷേപിച്ചു. ആ കുട്ടത്തിൽ ചിലരുടെ ശവമഞ്ചവും ചുമന്നു. രാഷ്ട്രീയപാർട്ടികൾ അവർക്ക് ഓശാന പാടി. ആ ശാസ്ത്രഞ്ജന്റെ റിപ്പോർട്ട് നടപ്പാക്കാനോ, ജനങ്ങളിലെത്തിക്കാനോ ആരും ശ്രമിച്ചില്ല. കുറഞ്ഞ പക്ഷം ജനങ്ങൾക്കിടയിൽ കുറെ ബോധവല്കരണമെങ്കിലും നടത്തമായിരുന്നു. അതിനാൽ ശവം തീനിയെന്നു വിളിച്ചവരും അവർക്ക് കൂട്ടുനിന്ന ഭരണകൂടങ്ങളും ഈ ശവപ്പറമ്പുണ്ടാക്കുന്നതിൽ വലിയ പങ്ക് വഹിച്ചവരാണ്. അതിന്റ ഉത്തരവാദിത്വത്തിൽ നിന്നും ആർക്കും ഒഴിഞ്ഞു നില്ക്കാൻ സാധിക്കില്ല. പശ്ചിമഘട്ട റിപ്പോർട്ട് അട്ടിമറിച്ചവരുടെ പേരിൽ ഒഴുക്കിൽപ്പെട്ട ഓടംപോലെയൊഴുകുന്ന രാഷ്ട്രീയ പാർട്ടികൾ എന്ത് നടപടിയാണ് സ്വീകരിക്കുന്നത്? അവരുടെ നിലപാടുകൾ എന്താണ്?

ഇപ്പോൾ നമ്മുടെ മുഖ്യമന്ത്രി തന്നെ പറയുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം അയക്കരുതെന്നുള്ള നുണപ്രചാര വേലകൾ നടത്തുന്നു. ദുരിതത്തിൽ നിന്നും കരകയറണമെങ്കിൽ കൈകോർക്കാതെ കൈ മലർത്തിയിട്ട് കാര്യമില്ല. അതിൽ പങ്കാളികളാകുകയാണ് വേണ്ടത്. കൊതുകുതിയാൽ വിളക്ക് കെടില്ല എന്നത് ഈ കൂട്ടർ ഓർക്കണം. മനുഷ്യ ഹൃദയങ്ങളെ വൃണപ്പെടുത്തുന്ന കാര്യങ്ങൾ കണ്ടാൽ ശരംപോലെ മനുഷ്യത്വമുള്ളവർ ആക്രോശിക്കും. ചോദ്യം ചെയ്യും. എന്നാൽ സോഷ്യൽ മീഡിയയെന്ന വായു സേന വന്നതോടെ കണ്ണാടിക്കൂട്ടിലിരുന്ന് കല്ലെറിയുമ്പോലെ എന്തും ആരെപ്പറ്റിയും എഴുതിവിടാം. യൂട്യൂബിൽ വിഡിയോ ഇറക്കാം. എന്നിട്ട് അത് കണ്ട് രസിക്കാം. ഈ പണി ചെയ്യുന്നതിൽ ഒരു പാർട്ടിക്കാരനും അവരുടെ മാധ്യമങ്ങളും ഒട്ടും പിന്നിലല്ല. കിട്ടുന്ന അവസരങ്ങൾ അവരും ചെണ്ടകൊട്ടാറുണ്ട്. ചില മാധ്യമങ്ങൾക്ക് പണം കൊടുത്താൽ എന്തും എഴുതി വിടും. ഞാനും അതിന് ഇരയായിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുന്ന പണം സർക്കാർ ധൂർത്തടിക്കുവെന്ന് ചിലർ കരുതുന്നുവെങ്കിൽ അതിന്റ കാരണങ്ങൾ അവർക്കും പറയാനുണ്ട്. സുനാമിയടക്കം 2018 ൽ കിട്ടിയ പണം ദുരിതമേഖലകളിൽ ചിലവാക്കിയോ? ഇപ്പോഴു൦ പണം കിട്ടാത്തവരും, വിടില്ലാത്തവരും ദുരിതാശ്വാസ ക്യാംപുകളിൽ പാർക്കുന്നവരുമില്ലേ? സർക്കാർ പുതിയ തസ്‌തികകൾ നിർമ്മിച്ച് ഈ പണം ധൂർത്തടിക്കയാണോ? സുനാമി ഫണ്ട്, ആദിവാസി ഫണ്ട് ഇങ്ങനെ പല പേരുകളിൽ കാലാകാലങ്ങളിലായി കോടാനുകോടികൾ ധൂർത്തടിച്ച, അട്ടിമറിച്ചവരെ നല്ല കണക്കന്മാരായി എല്ലാവരും കാണണമെന്ന് വാശിപിടിച്ചിട്ട് കാര്യമില്ല. എല്ലാവരും ആഗ്രഹിക്കുന്നത് എല്ലാം സുതാര്യമായി നടക്കണമെന്നാണ്. അഴിമതി നിറഞ്ഞ ഈ ജനാധിപത്യ ഭരണത്തിൽ ഈ സുതാര്യത നടക്കുമോ?

മലയാളിക്ക് പരമ്പരാഗതമായി കിട്ടിയ അനുഗ്രഹമാണല്ലോ അസ്സുയ, പരദൂഷണം തുടങ്ങിയ നല്ല ശീലങ്ങൾ. ഇതൊക്കെ സർക്കാർ കണക്ക് കൃത്യമായി രേഖപ്പെടുത്തുന്നതുപോലെ നുണപ്രചാരണ കണക്കു പുസ്തകത്തിൽ എഴുതിച്ചേർക്കുന്നതാണ് നല്ലത്. അതിനപ്പുറം മതസഹിഷ്ണതയും സ്‌നേഹവും നിലനിൽക്കുന്ന ഒരു നാട്ടിൽ ദൈവ-രാഷ്ട്രീയത്തെക്കാൾ മനുഷ്യർ പരസ്പര സഹകരണത്തിൽ ജീവിക്കയാണ് വേണ്ടത്. ഈ പണം അനർഹരായവർക്ക് ദുർവിനിയോഗം ചെയ്യുന്നുവെങ്കിൽ രേഖമൂലം ചോദിക്കാനുള്ള അവകാശം എല്ലാ പൗരനുമുണ്ട്. സാധാരണ കമ്പനികൾപോലും അവരുടെ ബാലൻസ് ഷീറ്റ് വളരെ കൃത്യമായി വരവ് ചിലവിനത്തിൽ രേഖപ്പെടുത്താറുണ്ട്. എത്ര ഓഡിറ്റ് നടത്തിയാലും അതിന്റ അടിയൊഴുക്കുകൾ ആർക്കും കണ്ടെത്താൻ സാധിക്കില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പുന്നതിനും ആ പ്രളയഭൂമികയിൽ കഷ്ടപ്പെടുന്ന സന്നദ്ധപ്രവർത്തകർക്കൊപ്പം നമുക്കും കഴിയുന്ന വിധം പങ്കാളിയാകാം. മണ്ണിൻറ് തൊലിപ്പുറ ചികിത്സ മാറ്റി മഹത്തായൊരു ഹരിതകേരള വിപ്ലവത്തിന് ഒരുങ്ങുകയാണ് വേണ്ടത് ഇല്ലെങ്കിൽ പ്രളയം അതിന്റ കൊയ്ത്തു തുടരുക തന്നെ ചെയ്യും.