ഇരുമുടിക്കെട്ടില്ലാതെ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയും ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.പി. ശങ്കരദാസും പതിനെട്ടാം പടി കയറിയതോടെ ആചാര ലംഘനമുണ്ടായി എന്നതരത്തിലുള്ള വിവാദം കൊഴുക്കുകയാണ്. അതേ സമയം പതിനെട്ടാം പടിയുടെ പേരില്‍ യേശുദാസും പെട്ടുപോയിരുന്നു. അയ്യപ്പനെ പാടിയുറക്കുന്ന യേശുദാസിന് ഈ ഗതിയെങ്കില്‍ ഇവരുടെ അവസ്ഥ എന്താകുമെന്ന് കാണാം. വത്സല്‍ തില്ലങ്കേരിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലെങ്കിലും കെ.പി. ശങ്കരദാസ് സത്യപ്രതിജ്ഞ ലംഘനത്തിന്റെ പേരില്‍ പെട്ടുപോകും.

ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറിയതിന് യേശുദാസിനെതിരെ 2018ലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ആചാരലംഘനം നടന്നുവെന്ന ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി സ്വമേധയാ കേസെടുത്തത്. ആചാരങ്ങളെക്കുറിച്ച് യേശുദാസിന് അറിവുണ്ടായിരുന്നില്ലെന്ന ദേവസ്വം ബോര്‍ഡിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

2017 ഓഗസ്റ്റ് 21നായിരുന്നു സംഭവം. പടിപൂജയ്ക്ക് ശേഷം മുന്‍മേല്‍ശാന്തിയായിരുന്ന ശങ്കരന്‍ നമ്പൂതിരിക്കൊപ്പമാണ് യേശുദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറാന്‍ പാടില്ല എന്നതും പടിപൂജയ്ക്കുശേഷം ആറുപേര്‍ മാത്രമേ പതിനെട്ടാംപടി കയറാന്‍ പാടുള്ളൂ എന്നതും ലംഘിക്കപ്പെട്ടതായി ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ കോടതിയെ അറിയിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

തുടര്‍ന്ന് ദേവസ്വംബോര്‍ഡില്‍ നിന്നും കോടതി വിശദീകരണം ആവശ്യപ്പെട്ടു. ആചാരം ലംഘനം നടന്നു എന്ന് ദേവസ്വംബോര്‍ഡ് സമ്മതിച്ചു. എന്നാല്‍ ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് യേശുദാസിന് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്ന് വിശദീകരിക്കുകയും ചെയ്തു. മേലില്‍ ഇത്തരം ആചാരലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ നിലപാടെടുക്കുകയും ചെയ്തു.

യേശുദാസിന് ആചാരങ്ങളെക്കുറിച്ച് അറിവില്ലായിരുന്നു എന്ന വാദം മുഖവിലയ്‌ക്കെടുത്താലും മുന്‍മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരിക്ക് ഇതെല്ലാം അറിവുള്ളതല്ലേ എന്നു കോടതി ആരാഞ്ഞു. ആചാരലംഘനം തടയാന്‍ മതിയായ സംവിധാനങ്ങള്‍ അവിടെ ഏര്‍പ്പെടുത്തിയിരുന്നില്ല എന്നു നിരീക്ഷിച്ച ഹൈക്കോടതി ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം പരിഗണിച്ച് നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.