ഇനി ബ്രിട്ടനില്‍ ക്രിപ്‌റ്റോകറന്‍സി ബിറ്റ്‌കോയിന്‍ ഉപയോഗിച്ച് വീടുകള്‍ വാങ്ങിക്കാം. നോര്‍ത്തേണ്‍ അയര്‍ലര്‍ണ്ടിലെ ഏറ്റവും വലിയ വീട് നിര്‍മ്മാതാക്കളാണ് ക്രിപ്‌റ്റോകറന്‍സി വീടുകള്‍ വാങ്ങിക്കാന്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ബീറ്റ്‌കോയിന്‍ ഉപയോഗിച്ച് വീടുകള്‍ വാങ്ങിക്കാന്‍ കഴിയുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ അല്ലെങ്കില്‍ റിപ്ലബിക് ഓഫ് അയര്‍ലണ്ടിലെ തന്നെ ആദ്യത്തെ സ്ഥാപനമാണ് ബാലിക്ലെയര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹാഗന്‍ ഹോംസ്. ബിറ്റ്‌കോയിന്‍ എന്നാല്‍ ഇപ്പോള്‍ ലഭ്യമായതില്‍ വെച്ച് ഏറ്റവും നൂതനമായ സാമ്പത്തിക ക്രയവിക്രയ സംവിധാനങ്ങളില്‍ ഒന്നാണ്. പുതിയ തരത്തിലുള്ള സമ്പത്താണ് ബിറ്റ്‌കോയിനുകകള്‍. സാധാരണ പണമിടാപാടുകളോട് ഏറെ സാമ്യതയുള്ളതാണ് ഇവയെന്നും ഹാഗന്‍ ഹോംസിന്റെ മാനേജിംഗ് ഡയറക്ടര്‍ ജെയിംസി ഹാഗന്‍ പറയുന്നു.

ബിറ്റ്‌കോയിനുകള്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ ലോകത്താകമാനം വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ബിറ്റ്‌കോയിനുകള്‍ ഉപയോഗിച്ച് വിപണനം നടത്തുകയെന്ന പുതിയ നയം മാറുന്ന വിപണിക്ക് അനുശ്രൂതമായ ഞങ്ങളുടെ പ്രതികരണമാണെന്നും ജെയിംസി ഹാഗന്‍ പറയുന്നു. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 18 മില്ല്യണ്‍ പൗണ്ട് ടേണ്‍ ഓവര്‍ നേടിയിട്ടുള്ള കമ്പനിയാണ് ഹാഗന്‍ ഹോംസ്. 30 വര്‍ഷത്തെ സേവന പാരമ്പര്യം അവകാശപ്പെടുന്ന വീട് നിര്‍മ്മാതാക്കളാണ് ഹാഗന്‍ ഹോംസ്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 15 സൈറ്റുകളിലായി ഏതാണ്ട് 207ഓളം വീടുകളുടെ നിര്‍മ്മാണം കമ്പനി ഈ വര്‍ഷം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നിര്‍മ്മാണത്തില്‍ 8 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ട് ആഗോള തലത്തില്‍ തന്നെ വികസിച്ചുകൊണ്ടിരിക്കുന്ന പ്രദേശമാണ്. വിദേശ നിക്ഷേപകരുടെയും ബിസിനസ്സ് സംരഭകരുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് പ്രദേശത്ത് ഉണ്ടായികൊണ്ടിരിക്കുന്നത്. ഇതില്‍ നിന്നും നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട് എന്ന് മനസ്സിലാക്കാമെന്നും ഹാഗന്‍ പറയുന്നു. അതേസമയം പുതിയ കറന്‍സി ഉപയോഗത്തില്‍ വെല്ലുവിളികള്‍ ഉള്ളതായും ഹാഗന്‍ സമ്മതിക്കുന്നു.