പണത്തിനും സ്വർണത്തിനുമായി യുവാവ് സുഹൃത്തിനെ കൊന്ന് കൊക്കയിൽ തള്ളി.കോതമംഗലം വാഴക്കുളത്താണ് ദാരുണമായ സംഭവം. ഹോട്ടലുകളിലെ സി.സി.ടി.വി. ദൃശ്യങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കോതമംഗലം വാഴക്കുളം സ്വദേശി സന്തോഷിന്റെ മൃതദേഹം വ്യാഴാഴ്ച്ച രാത്രിയാണ് നേര്യമംഗലം വനത്തിനുള്ളിലെ കൊക്കയില്‍നിന്ന് കണ്ടെത്തിയത്. തലയിലെ ആഴത്തിലുള്ള മുറിവാണ് കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത്.

സുജിത്തെന്ന സുഹൃത്തിനൊപ്പമാണ് സന്തോഷിനെ അവസാനം കണ്ടതെന്ന് പൊലീസിന് വിവരം കിട്ടി. സുജിത്തിനെ ചോദ്യം ചെയ്തെങ്കിലും നിഷേധിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇരുവരേയും മദ്യശാലയില്‍ കണ്ടെന്ന വിവരം കിട്ടി.

നേര്യമംഗലത്തെ ഒരു ഹോട്ടലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ കൊല്ലപെട്ട സന്തോഷും സുഹൃത്ത് സുജിത്തും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. വിശദമായ ചോദ്യം ചെയ്യലില്‍ സന്തോഷിനെ കൊന്നതാണെന്ന് സമ്മതിച്ചു. സന്തോഷിന്റെ പക്കലുണ്ടായിരുന്ന മൂന്ന് പവന്റെ മാലയും അമ്പതിനായിരം രൂപയും തട്ടിയെടുക്കാനായിരുന്നു കൊലപാതകം. സന്തോഷിന് ചിട്ടി അടിച്ച പണം കയ്യിലുണ്ടെന്ന ധാരണയും കൊലപാതകത്തിന് കാരണമായി. കല്ല് കൊണ്ട് തലയ്ക്കിടിച്ച് വീഴ്ത്തിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം കൊക്കയില്‍ ഉപേക്ഷിച്ചു.

കൊലപാതകത്തിൽ കൂടുതൽ ആളുകൾ ഉൾപെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സുജിത്തിനേക്കാള്‍ ഭാരമുള്ള സന്തോഷിനെ വലിച്ചുകൊണ്ടുവന്ന് കൊക്കയില്‍ തള്ളിയെന്നതില്‍ സംശയുമുണ്ട്. കൊല്ലപ്പെട്ടയാളുടെ മൊബൈൽ ഫോൺ കണ്ടെത്താനായി തിരച്ചില്‍ നടത്തുന്നുണ്ട്.

പെയിന്‍റിങ് തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട സന്തോഷ്. സുജിത്തിന് ഒരു ചായക്കടയില്‍ ജോലി വാങ്ങിക്കൊടുത്തതും സന്തോഷായിരുന്നു.