തിരുവനന്തപുരം വഴയിലയിൽ യുവ വൈദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വേറ്റികോണം വിമലഹൃദയ മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ ആൽബിൻ വർഗീസ് തേവലപ്പുറത്താണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പള്ളിയോട് ചേർന്നുള്ള താമസ സ്ഥലത്ത് ഇന്നലെ രാത്രി ഏഴു മണിയോടെയാണ് ഫാ ആല്‍ബിന്‍ വര്‍ഗീസിന്റെ മൃതദേഹം കണ്ടെത്തിയത്. കൊട്ടാരക്കര സ്വദേശിയായ ഫാ ആൽബിൻ ഒരു വർഷമായി ഇവിടെ സേവനം ചെയ്യുകയായിരുന്നു. മലമുകൾ മണലയം പള്ളി വികാരി കൂടിയായിരുന്നു മുപ്പത്തിമൂന്നുകാരനായ ഫാ. ആൽബിൻ . ഇന്ന് പള്ളിയില്‍ നടക്കേണ്ട ചടങ്ങുകള്‍ക്ക് ഇന്നലെ തന്നെ നിര്‍ദേശം നല്‍കിയിരുന്ന ഫാ ആല്‍ബിന്‍ ആത്മഹത്യ ചെയ്യില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മരണം ദൂരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

അപകടത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികില്‍സയിലായിരുന്നു ആല്‍ബിന്‍ ഇന്നലെ ഉച്ചക്കാണ് തിരികെ താമസസ്ഥലത്ത് എത്തിയത്. അതിന് ശേഷം ഫോണില്‍ ലഭ്യമായിരുന്നില്ല. മരുന്ന് കഴിച്ച് വിശ്രമിക്കുന്നതിനാല്‍ ആരും മുറിയിലേക്ക് പോയതുമില്ല. രാത്രിയും വിവരമില്ലാത്തിനെ തുടര്‍ന്ന് തിരക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. രാവിലെ ഇൻക്വസ്റ്റ് നടപടികൾകൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജിലേയ്ക്ക് മാറ്റും