അലാറാം കേൾക്കുമ്പോഴേ ഉന്മേഷത്തോടെ എഴുന്നേൽക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ പലപ്പോഴും ഇത് നടക്കാറില്ല. ചിലപ്പോൾ അലാറം അടിക്കുന്നത് കേൾക്കാറില്ല. അതല്ലെങ്കിൽ കേട്ടിട്ടും ഓഫ് ചെയ്ത് കിടന്നുറങ്ങും. രാവിലെ ഉണരാൻ എന്താണിത്ര ബുദ്ധിമുട്ടെന്ന് ചിന്തിക്കുന്നുണ്ടോ. പ്രധാനമായും ഇതിന് മൂന്ന് കാരണങ്ങളാണുള്ളത്.

വൈകുന്നേരമോ രാത്രിയോ ഉള്ള വർക്ക് ഔട്ട്

രാവിലെ സമയം ഇല്ലാത്തതിനാൽ വൈകുന്നേരം വർക്ക് ഔട്ട് ചെയ്യുന്നവരാണ് പലരും. എന്നാൽ ഇത് നമ്മെ ഉന്മേഷവാന്മാരാക്കുന്നതിന് പകരം കൂടുതൽ ക്ഷീണിതരാക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല വർക്ക് ഔട്ടിന് ശേഷം ഉറങ്ങാൻ കിടന്നാൽ അത് ഉറക്കചക്രത്തെ മോശമായി ബാധിക്കുകയും ചെയ്യും.

ആഹാരക്രമം പാലിക്കുന്നില്ല ‌

ഉറങ്ങുന്നതിന് തൊട്ടുമുൻപ് രാത്രിഭക്ഷണം കഴിക്കാതിരിക്കുക. കാരണം ഭക്ഷണം ദഹിക്കാതെ കിടന്നാൽ അത് ഉറക്കത്തെ ബാധിക്കും. സസ്യാഹാരിയാണെങ്കിൽ ഉറങ്ങുന്നതിന് 3 മണിക്കൂർ മുൻപും അല്ലാത്തവർ 4–5 മണിക്കൂറു മുൻപും ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക.

ചിന്തകൾ പോസിറ്റീവല്ല

പോസിറ്റീവ് ചിന്തകളുമായി ഉറങ്ങാൻ കിടക്കുക, അപ്പോൾ ഉണരാനും അതേ ഉന്മേഷം ഉണ്ടാകും. രാവിലെ സ്കൂളിൽ പോകാനായി കിടന്നാൽ എത്ര വിളിച്ചാലും ഉണരാത്ത കുട്ടികൾ അതേസമയം പിക്നിക്കിന് പോകാനാണെന്നു പറഞ്ഞാൽ അലാറാം കേൾക്കുന്നതിന് മുൻപേ ഉണരുന്നത് കണ്ടിട്ടില്ലേ. കിടക്കുന്നതിന് ഒരു 15 മിനിറ്റ് മുൻപ് അടുത്ത ദിവസത്തെ കാര്യം പ്ലാൻ ചെയ്യാനും സന്തോഷകരമായ കാര്യങ്ങൾ ചിന്തിക്കാനും സമയം കണ്ടെത്തുക. ഈ സമയം ഫോണും ടിവിയും ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് നല്ല ഉറക്കം കിട്ടാനും അടുത്ത ദിവസം ഉന്മേഷവാന്മാരായി കൃത്യസമയം ഉണരാനും സഹായിക്കും.

എന്നാൽ ഉറക്കക്കുറവ് ഹൃദ്രോഗബാധയ്ക്ക് കാരണമാകുമോ ?

ഉണ്ടെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. ജേര്‍ണല്‍ ഓഫ് എക്സ്പരിമെന്റല്‍ സൈക്കോളജിയില്‍ പറയുന്നത് ഉറക്കമില്ലായ്മ പതിയെ ഒരാളെ ഹൃദ്രോഗത്തിലേക്ക് തള്ളിവിടുമെന്നാണ്. ക്രോണിക് ഷോര്‍ട്ട് സ്‌ലീപ്‌ ഹൃദയധമിനികളില്‍ ബ്ലോക്ക്‌ ഉണ്ടാക്കുകയും ഇത് ഹൃദ്രോഗത്തിനു കാരണമാകുകയും ചെയ്യുമെന്നാണ് കണ്ടെത്തല്‍.

ഏഴ് മണിക്കൂറോ അതിലധികമോ നേരം ഉറങ്ങുന്നവരില്‍ ഈ അപകടസാധ്യത കുറവാണെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഏഴ് മണിക്കൂറില്‍ കുറവ് നേരം ഉറങ്ങുന്നവരില്‍ microRNAs യുടെ അളവ് കുറവായിരിക്കും. ഇതും ഹൃദ്രോഗവുമായി ബന്ധമുണ്ട് എന്നാണ് കണ്ടെത്തല്‍. microRNAs യുടെ പങ്കും ഹൃദ്രോഗവും ഉറക്കക്കുറവും തമ്മില്‍ അതുകൊണ്ടുതന്നെ ബന്ധമുണ്ട് എന്നുതന്നെയാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയ ജാമി ഹിജ്മാന്‍സ് പറയുന്നത്.