മുസ്ലിം സമുദായത്തിനെതിരെ വർഗീയ വിഷം തുപ്പി യുവാവിൻ്റെ ഫേസ്ബുക്ക് വീഡിയോ. ആൽബിച്ചൻ മുരിങ്ങയിൽ എന്ന യുവാവാണ് തുടർച്ചയായി വർഗീയ വിഷം തുപ്പുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. കൃസ്ത്യൻ ലീഗ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പ്രചാരണം നടക്കുന്നത്. മുസ്ലിം വിരുദ്ധ വീഡിയോകൾക്കൊപ്പം ഹിന്ദു വിരുദ്ധതയും ഇയാൾ പ്രചരിപ്പിക്കുന്നുണ്ട്.

‘ഡിഫൻഡേഴ്സ് ഓഫ് കൃസ്ത്യാനിറ്റി’ എന്ന വിശേഷണത്തോടെയാണ് കൃസ്ത്യൻ ലീഗ് എന്ന പേജ്. ഈ പേജിലാണ് ആൽബിച്ചൻ തൻ്റെ വീഡിയോകളും പോസ്റ്റുകളും അപ്ലോഡ് ചെയ്യുന്നത്. മനപൂർവം വർഗീയ കലാപങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോകളെല്ലാം പോസ്റ്റ് ചെയ്തിരിക്കുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വർഗീയതയും പ്രചരിപ്പിക്കുന്ന വീഡിയോകൾക്ക് ലഭിക്കുന്ന കമൻ്റുകൾക്കെല്ലാം കൃസ്ത്യൻ ലീഗ് മറുപടി നൽകുന്നുമുണ്ട്. പേജ് 3540 പേർ ലൈക്ക് ചെയ്തിട്ടുണ്ട്.

2019 ഏപ്രിൽ മുതലാണ് പേജിൽ വീഡിയോകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പിന്നീട് കൃത്യമായ ഇടവേളകളിൽ പേജിൽ വീഡിയോകൾ വന്നു തുടങ്ങി. പലയിടങ്ങളിൽ നിന്നുള്ള ക്ലിപ്പുകളായിരുന്നു ഇത്. ജനുവരി 27 മുതൽ ആൽബിച്ചൻ സ്വയം വീഡിയോകൾ അവതരിപ്പിക്കാൻ തുടങ്ങി. കടുത്ത ഇസ്ലാം വിരുദ്ധത ഇങ്ങനെയാണ് ഇയാൾ പ്രചരിപ്പിക്കുന്നത്. വിവിധ തരം ലവ് ജിഹാദുകൾ എന്ന പേരിലാണ് ഇയാൾ അവസാനത്തെ വീഡിയോ അപ്ലോഡ് ചെയ്തത്.

രണ്ട് ഭാഗങ്ങളായി പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോയിലൂടെ ഇയാൾ കടുത്ത വിദ്വേഷ പരാമർശങ്ങളാണ് നടത്തുന്നത്. പൊളിറ്റിക്കൽ ജിഹാദ്, ലവ് ജിഹാദ്, ഫുഡ് ജിഹാദ്, നേഴ്സിംഗ് ജിഹാദ് തുടങ്ങി പല പേരുകൾ ഉന്നയിച്ച് ഇയാൾ മുസ്ലിങ്ങൾക്കെതിരെ പ്രചാരണം നടത്തുന്നു. ഇതിലൂടെയൊക്കെ മുസ്ലിങ്ങൾ മതം പ്രചരിപ്പിക്കുകയാണെന്നാണ് ഇയാളുടെ വാദം.

ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ കൃസ്ത്യൻ ലീഗ് സ്ഥാപകൻ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ  പാലാ  സ്വദേശിയായ ഇയാൾ കെഎം മാണിയുടെ മരണ ദിവസം വിവാദ വിഡിയോയിട്ടു നാട്ടുകാർ കൈകാര്യം ചെയ്തതായിരുന്നു.  സമീപപ്രദേശമായ ഈരാറ്റുപേട്ടയെപ്പറ്റിയും വർഗീയ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.