മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനതിരെ സിപിഎം പ്രവർത്തകർ കൊലവിളി മുഴക്കുന്ന വീഡിയോ പുറത്ത്. രണ്ടാഴ്ച മുൻപ് സിപിഎം പ്രവർത്തകർ എടയന്നൂരിൽ നടത്തിയ പ്രകടനത്തിലാണ് ശുഹൈബിന്‍റെ ദിവസങ്ങൾ എണ്ണപ്പെട്ടു തുടങ്ങിയെന്ന തരത്തിൽ വധ ഭീഷണി മുഴക്കിക്കൊണ്ടുളള മുദ്രാവാക്യങ്ങൾ ഉയർന്നത്.

മട്ടന്നൂര്‍ ഏരിയയിലെ സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തിരുന്നു. സിഐടിയു പ്രവര്‍ത്തകരെ തടഞ്ഞു വയ്ക്കുകയും ഓഫീസ് ആക്രമിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് സിപിഎം പ്രതിഷേധ പ്രകടനം നടത്തിയത്.

എടയന്നൂരില്‍ സിഐടിയുവും യൂത്ത് കോണ്‍ഗ്രസും തമ്മിൽ ഉടലെടുത്ത രാഷ്ട്രീയ പ്രശ്നങ്ങളുടെ തുടർച്ചയെന്നോണം ഇരു പാര്‍ട്ടികളുടെയും ഓഫീസ് ആക്രമിക്കുകയും ചെയ്തിരുന്നു. സിപിഎം -കോൺഗ്രസ് സംഘർഷത്തിൽ ശുഹൈബ് പൊലീസ് കസ്റ്റഡിയിലാകുകയും 14 ദിവസം റിമാന്‍ഡില്‍ കഴിയുകയും ചെയ്തിരുന്നു. ജയിലിൽനിന്നും പുറത്തിറങ്ങി അധിക ദിവസം കഴിയും മുൻപേയാണ് ശുഹൈബ് കൊല്ലപ്പെട്ടത്.

എടയന്നൂരിൽ വച്ചായിരുന്നു ഇന്നലെ രാത്രി എസ്.പി.ശുഹൈബിന് നേരെ ആക്രമണം ഉണ്ടായത്. തൈരൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്നതിനിടെ രാത്രി 10.45 ഓടെയാണ് സംഭവം. അക്രമികൾ ശുഹൈബിന് നേരേ ബോംബെറിഞ്ഞശേഷം ശേഷം വെട്ടുകയായിരുന്നു. വെട്ടേറ്റു പരുക്കുകളോടെ ശുഹൈബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോഴിക്കോട്ടേയ്ക്കു കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.

 വിഡിയോ കടപ്പാട്: മാതൃഭൂമി ന്യൂസ്