ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. സഹോരന്റെ മുന്‍ ഭാര്യയായ ആകാന്‍ക്ഷയാണ് യുവരാജ് സിംഗിനെതിരെ കേസ് നല്‍കിയിരിക്കുന്നത്. യുവരാജിനെക്കൂടാതെ അമ്മ ശബ്നം സിങ്ങിനെതിരെയും സരോവറിനെതിരെയും ആകാന്‍ക്ഷ പരാതി നല്‍കിയിട്ടുണ്ട്.
ഒക്ടോബര്‍ 21നാണ് ഈ കേസിലെ ആദ്യവാദം. അതുവരെ പ്രതികരിക്കാന്‍ ഇല്ലെന്നാണ് മോഡലും ബിഗ്‌ബോസ് 10 മത്സരാര്‍ത്ഥിയുമായ ഇവര്‍ പറയുന്നത്. ആകാന്‍ക്ഷയുടെ വക്കീല്‍ സ്വാതി സിങ് മാലിക് ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
ഗാര്‍ഹിക പീഡനം എന്നത് ശാരീരികമായ പീഡനമാണെന്ന് അര്‍ത്ഥമില്ല. അത് മാനസികമായതോ, സാമ്പത്തികമായതോ ആയ ചൂഷണമാകാം. അതിനാല്‍ യുവരാജിനും ഇതില്‍ പങ്കുണ്ട്. സോറാവീറും, ഷബ്‌നവും നടത്തിയ പീഡനങ്ങളില്‍ മൗന പങ്കാളിയാണ് യുവരാജ് എന്ന് അകന്‍ക്ഷയുടെ വക്കീല്‍ ആരോപിക്കുന്നു.
നേരത്തെയും യുവരാജിനെതിരെ ആരോപണവുമായി ആകാന്‍ക്ഷ രംഗത്തുവന്നിട്ടുണ്ട്. കളേഴ്സ് ടിവിയിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് പത്താം സീസണിലെ മത്സരാര്‍ത്ഥിയായിരുന്ന ആകാന്‍ക്ഷ ഷോയില്‍ നിന്ന് പുറത്തായ ശേഷം നടന്ന അഭിമുഖത്തിനിടയിലാണ് യുവരാജിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നത്. യുവരാജ് കഞ്ചാവ് വലിക്കാറുണ്ടായിരുന്നുവെന്നായിരുന്നു ആകാന്‍ക്ഷയുടെ വെളിപ്പെടുത്തല്‍.

ആകാന്‍ക്ഷ മദ്യവും മയക്കുമരുന്നു ഉപയോഗിക്കുന്നുവെന്ന യുവരാജ് സിങ്ങിന്റെ അമ്മയുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് യുവരാജിന്റെയും സഹോദരന്‍ സൊരാവറിന്റെയും സ്വഭാവത്തെക്കുറിച്ച് ആകാന്‍ക്ഷ വെളിപ്പെടുത്തിയത്.
”ഞാന്‍ യുവരാജിന്റെ കുടുംബത്തോടൊപ്പമിരുന്നാണ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചത്. ഞാന്‍ എന്റെ ഭര്‍ത്താവിനോടൊപ്പമിരുന്ന് പുക വലിച്ചിട്ടുണ്ട്. യുവരാജ് സിങ് കഞ്ചാവ് വലിച്ചിട്ടുണ്ട്. അത് അദ്ദേഹം എന്നോട് ഒരിക്കല്‍ പറയുകയും ചെയ്തു. ഇതൊക്കെ വളരെ സാധാരണ കാര്യമാണ്. ഇപ്പോള്‍ എന്റെ അമ്മായിയമ്മക്ക് പലതും ന്യായീകരിക്കണം. അതിന് എന്നെ ഉപയോഗിക്കുകയാണ്”-ആകാന്‍ക്ഷ വ്യക്തമാക്കി.
നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തായ യുവരാജ് സിംഗ് രഞ്ജിയില്‍ പഞ്ചാബിന് വേണ്ടിയാണ് ഇപ്പോള്‍ കളിക്കുന്നത്.