മലേഷ്യയില്‍ അജ്ഞാത രോഗം ബാധിച്ച്‌ 20 പേര്‍ മരിച്ചു. പ്രദേശത്തെ ഗോത്രവര്‍ഗ വിഭാഗത്തിനിടയിലാണ് ഈ അജ്ഞാത രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം രോഗം എന്താണെന്ന് അധികൃതര്‍ക്ക് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലാത്തതിനാൽ ഗ്രാമത്തില്‍ അടുത്തിടെ മരിച്ച 14 പേരുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനാണ് മലേഷ്യന്‍ അധികൃതരുടെ തീരുമാനം.

20 പേരില്‍ രണ്ടുപേര്‍ മരിച്ചത് ന്യുമോണിയ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ച 12 പേരുടെ രോഗത്തിന് സമാനമായ ലക്ഷണങ്ങളോടെ 83 പേര്‍ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതില്‍ 46 പേരുടെ നില ഗുരുതരമാണ്.സ്ഥലത്ത് നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കുടിവെള്ളം മലിനമായതാണ് അസുഖങ്ങള്‍ക്ക് കാരണമെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.

അതേസമയം ഖനനം നടത്തുന്ന കമ്പനി കുടിവെള്ളം മലിനമാക്കിയെന്ന് കണ്ടെത്തിയാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന് മലേഷ്യന്‍ ഉപപ്രധാനമന്ത്രി വാന്‍ അസിയ വാന്‍ ഇസ്മൈല്‍ മുന്നറിയിപ്പ് നല്‍കി.