പന്ത്രണ്ടാം നിലയിൽ നിന്നും അബദ്ധത്തിൽ താഴേക്കു വീണ രണ്ടുവയസ്സുകാരിക്ക് രക്ഷകനായി വന്ന് അക്ഷരാർത്ഥത്തിൽ ‘സൂപ്പർമാൻ’ ആയി മാറിയിരിക്കുകയാണ് ഒരാൾ. ആ വഴി പോയ ഒരു ഡെലിവറി ബോയ് ആണ് കുഞ്ഞിനെ കഥകളിൽ എന്ന പോലെ രക്ഷിച്ചത്.

വിയറ്റ്നാമിലെ ഹാനോയിലാണ് സംഭവം. ബാൽക്കണിയിൽ നിന്നും കുഞ്ഞ് താഴേക്കു പതിക്കുകയായിരുന്നു.

ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ഒരു ഡെലിവറിക്കായി തന്റെ കാറിൽ ഇരിക്കുകയായിരുന്നു 31 വയസ്സുകാരനായ നുയൻ ഇൻഗോക്. പെട്ടെന്നാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ടതും. സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളിയും ഒപ്പം കേൾക്കാമായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാൻ നുയൻ കാറിന്റെ ജനാലയിലൂടെ തല പുറത്തേക്കിട്ടു നോക്കി.

ഏതോ ഒരു കുഞ്ഞ് എന്തോ കുസൃതി ഒപ്പിച്ചതാണ് എന്നാണ് ആദ്യം കരുതിയത്. പൊടുന്നനെ നുയൻ കാര്യം മനസ്സിലാക്കി. അപ്പോഴേക്കും കുഞ്ഞ് നിലത്തു നിന്നും ഏതാണ്ട് 50 മീറ്റർ മുകളിൽ എത്തിയിരുന്നു.

കുഞ്ഞ് ബാൽക്കണിയിൽ തൂങ്ങി നിൽക്കുന്നത് കണ്ടു. ഉടനെ നുയൻ കാറിൽ നിന്നും പുറത്തിറങ്ങി അടുത്തുള്ള കെട്ടിടത്തിന് മുകളിലേക്ക് കയറിപ്പറ്റി. കുഞ്ഞ് വീഴാൻ സാധ്യതയുള്ള ഇടത്തിന് അടുത്തായി സ്ഥാനമുറപ്പിച്ചു.

വിയറ്റ്നാമീസ് മാധ്യമങ്ങളോട് അത് പറയുമ്പോഴും നുയൻ വിറയ്ക്കുന്നുണ്ടായിരുന്നു. ജനറേറ്റർ സൂക്ഷിക്കാനുള്ള മുറിയുടെ തകരം കൊണ്ടുള്ള കൂരയിലാണ് ഇയാൾ കയറി നിന്നത്. എന്നാൽ ഇടയ്ക്കെവിടെയോ നുയനു കാലിടറി. എന്നിരുന്നാലും മുന്നോട്ടു നീങ്ങി കുഞ്ഞിനെ നിലത്തുപതിക്കാതെ സംരക്ഷിച്ചു.

അടുത്തുള്ള അപ്പാർട്മെന്റിൽ നിന്നുള്ള വീഡിയോയാണിത്. വളരെ കനംകുറഞ്ഞ ബാൽക്കണി കൈപ്പിടിയിൽ തൂങ്ങി നിൽക്കുന്ന കുഞ്ഞിന്റെ ദൃശ്യമാണ് വീഡിയോയിൽ. കണ്ടു നിന്നവരുടെ നിലവിളിയാണ് വീഡിയോയിൽ പതിഞ്ഞതും. അൽപ്പനേരം കൈപ്പിടിയിൽ തൂങ്ങി നിന്ന ശേഷമാണ് കുഞ്ഞ് താഴേക്കു വീണത്.

കുഞ്ഞ് തന്റെ മടിയിലേക്കാണ് വീണതെന്ന് നുയൻ പറഞ്ഞു. അപ്പോഴേക്കും കുഞ്ഞിന്റെ വായിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു. അതുകണ്ടതും അയാൾ ഭയന്നു.

കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരയിൽ സ്ഥാനഭ്രംശം സംഭവിച്ചിട്ടുണ്ട്. കുഞ്ഞിന് മറ്റ് പരിക്കുകൾ ഇല്ലെന്നും ഡോക്‌ടർമാർ അറിയിച്ചതായി ‘ദി ഗാർഡിയൻ’ റിപ്പോർട്ടിൽ പറയുന്നു.