സുഹൃത്തുക്കളുമൊത്ത് പിക്നിക്കിനെത്തിയ 27 കാരി നദിയിൽ വീണ് മരിച്ചു. ഒഡീൽ രാജ്ഗംഗ്പുർ കുംഭർപഡ സ്വദേശി അനുപമ പ്രജാപതിയാണ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത് ഒഡീഷയിലെ പ്രമുഖ പിക്നിക് സ്പോട്ടായ സുന്ദർഗഡിലെ കനാകുണ്ടിലെത്തിയതായിരുന്നു അനുപമ. നദിക്കരയിൽ നിന്നും സെൽഫിയെടുക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

കുത്തിയൊലിക്കുന്ന നദിയിൽ ഒഴുകി പോയ യുവതിയുടെ മൃതദേഹം തൊട്ടടുത്ത ദിവസമാണ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരി മൂന്നിനു നടന്ന അപകടത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ദിക്കരയിലെ ഒരു പാറയില്‍ നിന്നും അനുപമ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ പിറകിലൂടെ വന്ന ഒരാൾ കാൽവഴുതി ഇതിന്‍റെ ആഘാതത്തിൽ നില തെറ്റിയ യുവതി വെള്ളത്തിലേക്ക് പതിക്കുന്നതാണ് ദൃശ്യങ്ങളിൽ. നദിയിലെ ശക്തമായ ഒഴുക്കിനെ തുടർന്ന് പെട്ടെന്ന് ആർക്കും സഹായിക്കാനും കഴിഞ്ഞില്ല.

ഒഴുകിപ്പോയ അനുപമയുടെ മൃതദേഹം കാണാതായ ഇടത്തു നിന്നും കുറച്ച് മാറി പാറക്കെട്ടുകൾക്കിടയിൽ നിന്നാണ് കണ്ടെടുത്തതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുപത്തിരണ്ട് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുക്കുന്നത്.