കൊവിഡ് പരിചരണ ആശുപത്രിയില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ നാലു പേരാണ് വെന്തുമരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നാല് രോഗികളാണ് മരണപ്പെട്ടത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ കൊവിഡ് ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. അതേസമയം, രണ്ട് രോഗികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ആശുപത്രി കെട്ടിടത്തിലെ രണ്ടാം നിലയിലെ ഐസിയുവിലാണ് തീപിടുത്തമുണ്ടായത്.
ഇവിടുത്തെ എസിയില്‍ നിന്നായിരിക്കാം തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ ചികിത്സയിലുണ്ടായിരുന്ന മറ്റു കൊവിഡ് രോഗികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി പോലീസ് പറയുന്നു.

27 രോഗികളെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റുകയും ചെയ്തു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ദു:ഖം രേഖപ്പെടുത്തി. ആശുപത്രിയിലുണ്ടായ അപകടം ദുഃഖകരമാണെന്നും മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന്റെ ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.