സ്വന്തം ലേഖകൻ

വെസ്റ്റ് മിഡ് ലാൻഡ്സിലെ, റ്റിപ്റ്റനിൽ കഠാര കുത്തേറ്റ നിലയിൽ അമ്മയേയും 7 മാസം പ്രായമുള്ള മകനെയും കണ്ടെത്തിയത് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചു. വ്യാഴാഴ്ച വെളുപ്പിന് 12. 30 ഓടെ, അമ്മയും കുഞ്ഞും രക്തത്തിൽ മുങ്ങി കിടക്കുന്നു എന്ന ദൃക്‌സാക്ഷിയുടെ റിപ്പോർട്ടിനെ തുടർന്നാണ് ആംഡ് പോലീസ് ഓഫീസേഴ്സും ആംബുലൻസും സ്ഥലത്തെത്തിയത്. സംഭവത്തിൽ 32 കാരനായ ആമർ അറാഫിനെ മാൻഷൻ ഡ്രൈവിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു, ഇന്ന് വോൾവർ ഹാംപ്ടൺലെ കോടതിയിൽ എത്തിക്കും.

ഒരു ഇരട്ട സഹോദരി കൂടിയുള്ള ആൺകുഞ്ഞ് ഗുരുതരാവസ്ഥയിലാണ്, കുട്ടിക്ക് ഏത് രീതിയിലാണ് പരിക്കേറ്റത് എന്ന് കണ്ടെത്താൻ പൊലീസ് ശ്രമിക്കുന്നുണ്ട്. 37 കാരിയായ അമ്മ ഇപ്പോൾ ഗുരുതര നില തരണം ചെയ്തിട്ടുണ്ട്. സംഭവുമായി മറ്റാർക്കും ബന്ധമില്ല എന്നാണ് കരുതപ്പെടുന്നത്. “യുവതി രക്തത്തിൽ കുളിച്ച നിലയിൽ തറയിൽ, കതകിന് സമീപത്തായി ഒരു മൂലയിൽ കിടക്കുകയായിരുന്നു, അവരുടെ കയ്യിലും കൈത്തണ്ടയിലും മുറിവുകളും ചോരയൊലിക്കുന്ന പാടുകളും ഉണ്ടായിരുന്നു. എനിക്ക് അവരുടെ മുഖം കാണാൻ കഴിഞ്ഞില്ല” എന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ദൃക്സാക്ഷി പോലീസിനോട് പറഞ്ഞു.