അവസാന ആഗ്രഹവും ബാക്കി വച്ചു പ്രവാസി മലയാളി കൊവിഡിന് കീഴടങ്ങി.
വീഡിയോ കോളില്‍ ഭാര്യയുമായി സംസാരിക്കണമെന്നും കുഞ്ഞിനെ കാണണമെന്ന മോഹവും ബാക്കിയാക്കി പി സി സനീഷ് യാത്രയായി. ഷുമൈസി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ മാമ്പ ചന്ദ്രോത്ത് കുന്നുമ്പുറം പി സി സനീഷ് (37) ആണ് മരിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളി നഴ്‌സിനോട് വീഡിയോ കോള്‍ ചെയ്യാന്‍ സഹായം ആവശ്യപ്പെട്ടിരുന്നു. ഡ്യൂട്ടി കഴിയുന്നതിന് മുമ്പ് ഫോണുമായി നഴ്‌സ് സനീഷിന്റെ അടുത്ത് എത്തി. അപ്പോഴേക്കും സനീഷിനെ മരണം കീഴടക്കിയിരുന്നു. മുഹമ്മദ് അല്‍ റാഷിദ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു.

രക്തം കട്ടിയാകുന്നതിനു സഹായിക്കുന്ന രക്താണു (പ്ലേറ്റ്‌ലറ്റ്) കുറയുന്ന അസുഖത്തിന് മൂന്നുമാസമായി ചികിത്സയിലായിരുന്നു. മജ്ജ മാറ്റണമെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചിരുന്നു. ഇതിനിടെ സുഹൃത്തുക്കളും സാമൂഹിക പ്രവര്‍ത്തകരും സനീഷിന് രക്തം ദാനം നല്‍കിയിരുന്നു. ഇതിനിടെ രണ്ടാഴ്ച മുമ്പ് കൊവിഡ് ബാധ സ്ഥിരീകരിച്ചു. തുടര്‍ന്നാണ് ഷുമൈസി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുജിഷയാണ് ഭാര്യ. മൂന്നുവയസുളള വിഹാന്‍ വ്യാസ് മകനാണ്. പിതാവ്: രാജന്‍, മാതാവ്: സരോജിനി, ജമ്മുവില്‍ സൈനിക സേവനം ചെയ്യുന്ന സജീഷ് സഹോദരനാണ്. പിതൃസഹോദരന്റെ മകന്‍ രമേശന്‍ റിയാദിലുണ്ട്. അതേ സമയം ഇതോടെ സഊദിയിൽ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 26 ആയി.ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 138 ആയി ഉയർന്നു. ഇവരിൽ എൺപതിലേറെ പേരും യു.എ.ഇയിലാണ് മരിച്ചത്.

ഏപ്രിൽ ഒന്നിന് യു.എ.ഇയിലാണ് കൊവിഡ് ബാധിച്ചുള്ള ആദ്യ മലയാളി മരണം. തൃശൂർ മൂന്നുപീടിക സ്വദേശി പരീതാണ് അന്ന് മരിച്ചത്. തുടർന്ന് രണ്ട് മാസം തികയാൻ മൂന്ന് ദിവസം കൂടി ബാക്കി നിൽക്കെ, ഗൾഫിൽ കോവിഡ് മൂലമുള്ള മലയാളി മരണം 138 ൽ എത്തി നിൽക്കുകയാണ്. 85 ഓളം മലയാളികള്‍ മരിച്ചത് യു.എ.ഇയിലാണ്. സഊദിയിലും കുവൈത്തിലുമായി 47 മരണങ്ങൾ. ഒമാനിൽ രണ്ടും ഖത്തറിൽ ഒന്നുമാണ് മലയാളി മരണ സംഖ്യ. ബഹ്റൈൻ മാത്രമാണ് ഗൾഫിൽ കൊവിഡ് മൂലം മലയാളി മരിക്കാത്ത രാജ്യം.

തക്ക സമയത്ത് മെച്ചപ്പെട്ട ചികിൽസയും പരിചരണവും ലഭ്യമാക്കുന്നതിൽ സംഭവിക്കുന്ന അപാകത ഉൾപ്പെടെ പലതും മരണ കാരണമായി വിലയിരുത്തപ്പെടുന്നു. മരിച്ചവരിൽ രണ്ട് നഴ്സുമാരും ഒരു ഡോക്ടറും ഉൾപ്പെടും. ഭൂരിഭാഗം കുടുംബങ്ങളുടെയും ഏക അവലംബം കൂടിയാണ് നഷ്ടമായത്. എന്നാൽ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഭാഗത്തു നിന്ന് യാതൊരു ഇടപെടലും ഇനിയും ഉണ്ടായിട്ടില്ല