ടി.പി. സെന്‍കുമാറിനോട് വൈരനിര്യാതനബുദ്ധിയോടെ പെരുമാറിയതിന്റെ ഫലമായി സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനു മേല്‍ വിധിച്ച 25,000 രൂപയും, ആ കേസിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഇത് വരെ ചിലവാക്കിയ പണവും മുഖ്യമന്ത്രിയോ, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളോ, പാര്‍ട്ടിയോ തിരിച്ചടക്കേണ്ടതാണെന്ന് ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. അത്തരം ഒരു പിഴ അടയ്ക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് യാതൊരു ബാദ്ധ്യതയും ഇല്ല. രാഷ്ട്രീയ കക്ഷികളും, അവരുടെ പിണിയാളുകളും അധികാരം ഉപയോഗിച്ചു നടത്തുന്ന ദുര്‍വ്യയങ്ങള്‍ ജനങ്ങള്‍ക്കു മേല്‍ ബാധ്യത ആവുന്ന തുടരാന്‍ പാടില്ല. ഇതൊരു മാതൃക ആയി സ്വീകരിച്ചു, ടിപി സെന്‍കുമാര്‍ കേസില്‍, സര്‍ക്കാര്‍ മുടക്കിയ ചിലവും, അതിനു വേണ്ട പിഴയും അടക്കമുള്ള തുക ഉടനെ തന്നെ സര്‍ക്കാര്‍ ഖജനാവില്‍ പിണറായി വിജയനും കൂട്ടരും കെട്ടി വയ്ക്കണം എന്ന് ആം ആദ്മി പാര്‍ടി ആവശ്യപ്പെട്ടു.

ഇത്തരത്തില്‍ ഒരു കേസിനു പോകേണ്ട യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ല. ടി പി സെന്‍കുമാറിന് പുനര്‍ നിയമനം നല്‍കാന്‍ നല്‍കിയി വിധി ലംഘിക്കാന്‍ കാണിക്കുന്ന തത്രപ്പാട് നിയമപരമല്ല, മറിച്ചു വ്യക്തിപരമാണ്, രാഷ്ട്രീയമാണ് എന്ന് കേരളീയ സമൂഹം തിരിച്ചറിയുന്നു. തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യത്തിനു വേണ്ടി പൊതു പണം ചിലവഴിക്കുന്ന രീതി കേരളത്തില്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ലെന്നും അതിനു മാതൃകാപരമായിരിക്കണം ഈ നടപടി എന്നും ആം ആദ്മി പാര്‍ടി ആവശ്യപ്പെട്ടു.