എനിക്ക് ഇതില്‍ കയ്യുമില്ല, കാലുമില്ല. വെറുതേ ഉറങ്ങിക്കിടന്ന ഞാന്‍ എഴുന്നേറ്റപ്പോള്‍ സ്ഥനാര്‍ഥിയായി’..നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രംഗത്തെത്തി. ആരോ പടച്ചുവിട്ട വാര്‍ത്തയാണിതെന്ന് ധര്‍മ്മജന്‍ പറഞ്ഞു.

പ്രമുഖ മാധ്യമത്തിനോട് ആണ് ധര്‍മ്മജന്‍ ഇക്കാര്യം പറഞ്ഞത്. ഇതൊന്നും ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ല. കെപിസിസിയും എഐസിസിയും ഇവിടുത്തെ ജനങ്ങളും ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടത്. താന്‍ പാര്‍ട്ടി അനുഭാവിയായതിനാല്‍ ആരോ ഉണ്ടാക്കിയെടുത്തതാണ് ഈ വ്യാജവാര്‍ത്തയെന്നും ധര്‍മ്മജന്‍ വ്യക്തമാക്കി.

ധര്‍മ്മജന്‍ വൈപ്പിനില്‍നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു വാര്‍ത്ത. ഇത് കേട്ട് നിരവധിപ്പേര്‍ തന്നെ വിളിച്ചെന്ന് ധര്‍മ്മജന്‍ പറയുന്നു. ‘പിഷാരടി ഇപ്പോള്‍ വിളിച്ചുചോദിച്ചു കേട്ടതില്‍ വല്ല കയ്യുമുണ്ടോ എന്ന്. അവനോട് പറഞ്ഞത് തന്നെയാണ് കേരളത്തോടും പറയാനുളളത്. എനിക്ക് ഇതില്‍ കയ്യുമില്ല, കാലുമില്ല. വെറുതേ ഉറങ്ങിക്കിടന്ന ഞാന്‍ എഴുന്നേറ്റപ്പോള്‍ സ്ഥനാര്‍ഥിയായി’ ധര്‍മ്മജന്‍ പറഞ്ഞു.

താനൊരു പാര്‍ട്ടി അനുഭാവിയാണെന്നുളളത് കൊണ്ട് ആരോ പടച്ചുവിട്ട വാര്‍ത്തയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കുറേ ഫോണ്‍കോളുകള്‍ ഇപ്പോള്‍ വരുന്നു. വൈപ്പിനിലെ യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല.

ഇതിനെപ്പറ്റി ഒരു പ്രസ്താവന പോലും ഞാന്‍ നടത്തിയിട്ടില്ല. ഞാനെല്ലാം തുറന്നുപറയുന്ന ആളാണ്. എനിക്ക് തോന്നിയത് ഞാനെവിടെയും പറയും. പുതിയ ആള്‍ക്കാരെ പരിഗണിക്കുന്നു എന്നതും വൈപ്പിന്‍ എന്റെ ഏരിയയും ആയതിനാലാകാം അത്തരത്തിലൊരു വാര്‍ത്ത വന്നത്. സത്യമായിട്ടും ഇതെന്റെ സൃഷ്ടിയല്ല’ ധര്‍മജന്‍ അറിയിച്ചു.

‘രാഷ്ട്രീയത്തിലൊക്കെ പണ്ടേ ഇറങ്ങിയതാ. അവിടുന്ന് കയറിയിട്ടില്ല. സ്‌കൂളില്‍ ആറാം ക്ലാസു മുതല്‍ പ്രവര്‍ത്തകനുമാണ്. പാര്‍ട്ടിക്കു വേണ്ടി സമരം ചെയ്ത് ജയിലില്‍ കിടന്ന ഞാന്‍ ഇനി എങ്ങോട്ട് ഇറങ്ങാനാണ്’. യുഡിഎഫ് സമീപിച്ചാല്‍ നില്‍ക്കുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ. മത്സരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ അപ്പോള്‍ നോക്കാമെന്നും ധര്‍മ്മജന്‍ അഭിപ്രായപ്പെട്ടു.

‘ഇനിയിപ്പോള്‍ മത്സരിക്കാനാണെങ്കില്‍ തന്നെ ഞാന്‍ കോണ്‍ഗ്രസിലേക്കേ പോകൂവെന്നും എല്ലാവര്‍ക്കും അറിയാം. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാല്‍ മുഴുവന്‍ സമയവും അതിനായ് മാറ്റിവയ്ക്കണമെന്നാണ് എന്റെ അഭിപ്രായം. വളരെ കുറച്ച് ആള്‍ക്കാരാണ് എന്റെ ലോകം. അത് അങ്ങനെതന്നെ ഇരിക്കുന്നതാണ് എനിക്കിഷ്ടം. അതിനര്‍ഥം സാമൂഹ്യപ്രതിബദ്ധത ഇല്ലെന്നല്ലെന്നും ധര്‍മജന്‍ കൂട്ടിച്ചേര്‍ത്തു.