സിനിമാ ചിത്രീകരണത്തിനു ശേഷം യുകെയിൽനിന്നും തിരിച്ചെത്തിയ സിനിമ നടി ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ താരത്തിന് അവിടെ നടത്തിയ ആര്‍ടി പിസിആര്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. നേരിട്ട് കേരളത്തിലേക്കുള്ള വിമാന സർവീസ് ഇപ്പോൾ ഇല്ലാത്തതിനാൽ ബാംഗ്ലൂർ വഴി കണക്ട് ചെയ്‌ത്‌ മാത്രമാണ് കേരളത്തിൽ എത്താൻ സാധിക്കുക. ബെംഗളൂരുവില്‍ ഇറങ്ങിയത്. ബെംഗളൂരു മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയര്‍ സെന്ററില്‍ ഐസലേഷനിലാണ് നടി എന്നാണ് അറിയുന്നത്.

പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന പരിശോധനയുടെ ഫലം വന്നാലേ കോവിഡിന്റെ പുതിയ വകഭേദമാണോ ഇതെന്ന് അറിയാനാവൂ. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ‘ഫൂട്ട്പ്രിന്റ്‌സ് ഓണ്‍ ദ് വാട്ടര്‍’ എന്ന ഇന്തോബ്രിട്ടിഷ് സിനിമയുടെ ഷൂട്ടിങ്ങിനാണ് ലെന ബ്രിട്ടനിലെത്തിയത്. അതേസമയം, ബ്രിട്ടനില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യയിലെത്തിയ 102 പേര്‍ക്ക് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചിരുന്നു.

ബ്രിട്ടനില്‍ പുതിയ വൈറസ് വകഭേദം ഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് അവിടെ നിന്നെത്തിയവരില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് ഇന്ത്യയിലും ആശങ്കയുണ്ടാക്കുന്നത്. ബ്രിട്ടനില്‍നിന്നു വരുന്ന എല്ലാ യാത്രക്കാരെയും ആര്‍ടി– പിസിആര്‍ പരിശോധനയ്ക്കു വിധേയരാക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.

യുകെയിൽ നിന്നും വരുന്നവരോട് പരിശോധനാഫലത്തിനായി വിമാനത്താവളത്തില്‍ കാത്തിരിക്കാനും നിര്‍ദേശം നല്‍കുന്നുണ്ട്. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം ഉണ്ടോയെന്ന് അറിയുവാനാണ്. ഇന്നലെ മാത്രം യുകെയിൽ 1500 പരം ആളുകളാണ് മരണമടഞ്ഞത്. വരും ദിവസങ്ങളിൽ ഇത് വർദ്ധിക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.