മാട്രിമോണിയൽ വെബ്സൈറ്റിൽ ആള്‍മാറാട്ടം നടത്തി യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ അറസ്റ്റിലായ നടി പൊലീസിനെതിരെ ആരോപണവുമായി രംഗത്ത്. കസ്റ്റഡിയിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്ന് തട്ടിപ്പ് കേസിൽ അറസ്റ്റിലായ നടി ശ്രുതി പട്ടേല്‍. കസ്റ്റഡിയിൽ എടുത്ത പൊലീസ് തന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് അവർ‌ മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനിൽ നടി പരാതി നൽകി. 21 കാരിയായ നടിയുടെ അമ്മയും സഹോദരനും അച്ഛനായി അഭിനയിച്ചയാളും പിടിയിലായവരിൽ ഉൾപ്പെടും. ഏറ്റവും ഒടുവിൽ ജർമനിയിൽ സോഫ്റ്റ്‌വെയർ എൻജിനിയറായ സേലം സ്വദേശി ജി ബാലമുരുകനിൽ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇതുപോലെ ഒന്നര കോടി രൂപയാണ് നടി പലരിൽ നിന്നായി തട്ടിയെടുത്തത്.

എന്നാൽ കേസ് കെട്ടിചമച്ചതാണെന്നും അമ്മയെയും തന്നെയും കുടുക്കുകയായിരുെന്നന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് ചെയ്ത തന്നെ ചോദ്യം ചെയ്യലെന്ന രീതിയിൽ തന്നെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നെന്ന് നടി വെളിപ്പെടുത്തി. തന്റെ വസ്ത്രങ്ങൾ മുഴുവൻ ഊരി പൊലീസ് തല്ലിയെന്നും നടി പറയുന്നു. വസ്ത്രങ്ങൾ പൂർണമായി അഴിച്ച് നഗ്നയായി നിർത്തി അതി്നറെ വിഡിയോ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഫോണിൽ ഷൂട്ട് ചെയ്തെന്നും പീഡനം പുറത്തുപറഞ്ഞാൽ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു.

‘ജയിലിലേക്ക് എന്നെ കയറ്റിയപ്പോൾ തന്നെ അവിടെയുള്ള സിസിടിവി ക്യാമറകൾ എടുത്തുമാറ്റി. പിന്നെ എന്നെ മറ്റൊരു സെല്ലിലേയ്ക്ക് കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ എന്റെ വസ്ത്രം അഴിച്ച് മാറ്റി കയ്യിൽ വിലങ്ങ് വെക്കാൻ തുടങ്ങി. വസ്ത്രം വലിച്ച് കീറി നഗ്നയാക്കി. അപ്പോൾ അസിസ്റ്റന്റ് കമ്മിഷണർ ചിരിക്കുകയായിരുന്നു. പിന്നെ എന്നെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങി.’–ശ്രുതി പറയുന്നു. ഇതിനെക്കുറിച്ച് പുറത്തുവന്നാലും ഒന്നും ചെയ്യാൻ പോകുന്നില്ലെന്നും എന്നെ മാനഭംഗപ്പെടുത്തി റോഡിൽ എറിഞ്ഞ് അത് അപകടമരണമാണെന്ന് വരുത്തി തീർക്കുമെന്നും പൊലീസുകാരൻ പറഞ്ഞെന്ന് നടി വെളിപ്പെടുത്തി. ഏഴ് ദിവസം എന്നെ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചു. എന്നാല്‍ അന്വേഷണം വഴി തെറ്റിക്കാൻ നടി നടത്തുന്ന നാടകമാണ് ഇതെന്ന് കൊയമ്പത്തൂർ പൊലീസ് പറയുന്നു. നടിയുടെ ആരോപണങ്ങളെല്ലാം പൊലീസ് നിഷേധിച്ചു.

തട്ടിപ്പ് ഇങ്ങനെ, 2017 മെയിലാണ് ബാലമുരുകൻ എന്ന യുവാവ് മാട്രിമോണിയൽ സൈറ്റിൽ തന്റെ പേര് റജിസ്റ്റർ ചെയ്തത്. ഈ സമയത്ത് ശ്രുതി ബാലമുരുകനോട് വിവാഹത്തിന് താൽപര്യമുണ്ടെന്ന് അറിയിച്ച് മൈഥിലി എന്ന പേരിൽ ബന്ധപ്പെടുകയായിരുന്നു. മാട്രിമോണിയലിലെ പരിചയം നടി പ്രണയമാക്കി പതുക്കെ വളര്‍ത്തിയെടുത്തു. യുകെയിലേക്ക് സ്വന്തം ചെലവിലാണ് മുരുകന്‍ നടിയെ കൊണ്ടുപോയത്.

അതിനിടെ തനിക്ക് ബ്രെയിൻ ട്യൂമറാണെന്നും അമ്മയ്ക്ക് ഹൃദയസംബന്ധമായ അസുഖമാണെന്നും പറഞ്ഞ് പലപ്പോഴായി 41 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ ചിത്രം മുരുകന്‍ തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തതോടെയാണ് ചതി പുറത്തായത്. തുടർന്ന് നടിയെ അറസ്റ്റ് ചെയ്തു. ശ്രുതി നിരവധി യുവാക്കളെ ഇതുപോലെ വഞ്ചിട്ടുണ്ടെന്ന് തമിഴ്നാട് പൊലീസ് അറിയിക്കുകയായിരുന്നു.