ലിയോസ് പോൾ
  1938 മുതൽ ബ്രിട്ടനിൽ പ്രവർത്തിക്കുന്ന, ഇന്ത്യൻ വംശജരുടെ ആദ്യകാല കൂട്ടായ്മയായിട്ടുള്ള ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷൻ ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായിട്ടുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനുവരി 11 ശനിയാഴ്ച 2 മണിക്ക് ബർമിംഗ്ഹാം ഇന്ത്യൻ കോണ്സുലേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു.
          ഇന്ത്യാ രാഷ്ട്രം രൂപം കൊണ്ടിട്ട് 72 വർഷങ്ങൾ പിന്നിടുന്ന ഈ കാലയളവിൽ,ചരിത്രത്തിൽ ഒരിക്കൽ പോലും ഉണ്ടാകാത്ത നിലയിലുള്ള മനുഷ്യവിരുദ്ധവും, ഭരണഘടനാവിരുദ്ധവും, അങ്ങേയറ്റം വിവേചനപരവുമായ നിയമമാണ് മോഡി അമിത് ഷാ കൂട്ടുകെട്ട് ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇന്ത്യാ രാജ്യം അഭിമാനകരമായി കരുതി പോന്ന രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യ സംസ്കാരവും തച്ചു തകർത്തു കൊണ്ട്  ഇന്ത്യാ  രാജ്യത്തെ ഇല്ലാതാക്കാനും, പകരം RSS സ്വപ്നം കാണുന്ന ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനും നടത്തുന്ന ഇത്തരം നീചമായ നടപടികൾക്കെതിരെ, സമാനതകളില്ലാത്ത പ്രതിഷേധങ്ങളാണ് ഇന്ത്യയിലുടനീളം നടന്നു വരുന്നത്. ജെ എൻ യു ,ജാമിയ മില്ലിയ,അലിഗഡ്, ഹൈദരാബാദ് യൂണിവേഴ്സിറ്റി തുടങ്ങി രാജ്യത്തെ സുപ്രധാന സർവകലാശാല വിദ്യാർത്ഥികളും, യുവജനങ്ങളും, മറ്റ് ബഹുജനങ്ങളും നടത്തുന്ന ജനാതിപത്യ സമരങ്ങളെ അടിച്ചമർത്താനാണ് മോദി അമിത് ഷാ കൂട്ടുകെട്ടിന്റെ സർക്കാർ ശ്രമിക്കുന്നത്. പോലീസും സംഘപരിവാർ ഗുണ്ടകളും വിദ്യാർത്ഥികൾക്ക് മേലെ നടത്തുന്ന കിരാത നടപടികളിൽ പ്രതിഷേദിച്ചുകൊണ്ടും, സമരസങ്ങളില്ലാത്ത സമരത്തിൽ  അഹോരാത്രം പങ്കെടുത്തു കൊണ്ടിരിക്കുന്ന ഇന്ത്യൻ ബഹുജനതയോട് ഐക്യപ്പെട്ടുകൊണ്ടും ഇന്ത്യൻ വർക്കേഴ്സ് അസ്സോസിയേഷൻ നടത്തുന്ന പ്രതിഷേധ പരിപാടിക്ക് ബ്രിട്ടനിലെ മലയാളി സാംസ്‌കാരിക സംഘടനകളായ ചേതനയും സമീക്ഷയും ക്രാന്തിയും ഒപ്പം പ്രോഗ്രസ്സിവ് റൈറ്റേഴ്‌സ് അസ്സോസിയേഷനും പൂർണ പിന്തുണ നൽകിക്കൊണ്ട് പ്രതിഷേധത്തിൽ പങ്കെടുക്കുന്നു.
  ഇന്ത്യൻ പൗരത്വത്തിന് അർഹനാകാൻ മതം ആധാരമാകുന്നു എന്ന അങ്ങേയറ്റം അപരിഷ്‌കൃതവും മനുഷ്യാവകാശങ്ങളുടെ ലംഘനവുമായിട്ടുള്ള CAA എന്ന ഈ വികൃത നിയമത്തെ ചെറുത്തു തോൽപ്പിക്കാൻ ഇന്ത്യൻ ജനതക്ക് കരുത്തു പകരുവാനും, ലോക ജനശ്രദ്ധ ഈ വിഷയത്തിൽ ഉയർത്തി കൊണ്ടുവരാനും വേണ്ടി നടക്കുന്ന ഈ പ്രതിഷേധ കൂട്ടായ്മയിലേക്ക് എല്ലാ നല്ലവരായ നാട്ടുകാരെയും സ്വാഗതം ചെയ്യുന്നുവെന്നും,ജാതി മത ഭേതമന്യേ എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും സംഘടനാ ഭാരവാഹികൾ അഭ്യർത്ഥിച്ചു.