മുംബൈ∙ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ബച്ചൻ കുടുംബത്തിൽ കൂടുതൽ പേർക്ക് രോഗ സ്ഥിരീകരണം. നടിയും അഭിഷേകിന്റെ ഭാര്യയുമായ ഐശ്വര്യ റായ്, മകൾ ആരാധ്യ (8) എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുവരെയും മുംബൈ നാനാവതി ആശുപത്രിയിലേക്കു മാറ്റി.

ഇരുവരുടെയും ആന്റിജൻ പരിശോധനാഫലം നേരത്തെ നെഗറ്റീവായിരുന്നു. തുടർന്ന് സ്രവപരിശോനയും നടത്തി. അതിലാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചത്. എന്നാൽ സ്രവ പരിശോധനയിൽ അമിതാഭ് ബച്ചന്റെ ഭാര്യ ജയ, മകൾ ശ്വേത, കൊച്ചുമക്കളായ നവ്യ, അഗസ്ത്യ എന്നിവരുടെ ഫലം നെഗറ്റീവാണ്.

ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട അമിതാഭ് ബച്ചന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി അധികൃതർ അറിയിച്ചു. ചെറിയതോതിലുള്ള രോഗലക്ഷണങ്ങളെയുള്ളൂവെന്ന് ആശുപത്രി അറിയിച്ചു. അഭിഷേകിന്റെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി നാനാവതി ആശുപത്രി ക്രിട്ടിക്കൽ കെയർ മേധാവി ഡോ. അബ്ദുൽ സമദ് അൻസാരി അറിയിച്ചു.

ലക്ഷണങ്ങൾ പുറത്തുവന്ന് 10–12 ദിവസങ്ങളിലാണ് രോഗം എത്രത്തോളം ശരീരത്തെ ബാധിച്ചുവെന്നു വ്യക്തമാവുക. ബച്ചന് രോഗലക്ഷണങ്ങൾ കണ്ടിട്ട് 5ാം ദിവസമാണിതെന്നും ഇതുവരെ കുഴപ്പമില്ലെന്നും ഇനിയുള്ള ഏഴുദിവസം സൂക്ഷ്മമായ നിരീക്ഷണത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പോസിറ്റീവ് ആണെന്ന് ബച്ചൻ തന്നെയാണു ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ വിവരം സ്ഥിരീകരിച്ചു.