ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കോവിഡ് പ്രതിസന്ധി രൂക്ഷമായ നാളുകളിൽ പ്രായമായ രോഗികൾക്ക് എൻ‌എച്ച്‌എസിൽ തീവ്രപരിചരണ ചികിത്സ നിഷേധിച്ചുവെന്ന് അവകാശവാദം. എൻ എച്ച് എസിൽ രോഗികളുടെ എണ്ണം കുത്തനെ ഉയരുമെന്ന കാരണത്താൽ 80 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും 60 വയസ്സിനു മുകളിൽ പ്രായമുള്ള ചിലർക്കും ചികിത്സ നൽകിയില്ലെന്നാണ് റിപ്പോർട്ട്‌. ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റിയുടെ അഭ്യർഥ്യന പ്രകാരം തയ്യാറാക്കിയ ‘ട്രിയേജ് ടൂൾ’ എന്ന് വിളിക്കപ്പെടുന്ന രേഖകൾ പ്രകാരമാണ് തീവ്രപരിചരണ ചികിത്സ നിഷേധിച്ചത്. രോഗികളുടെ പ്രായം, ബലഹീനത, അസുഖം എന്നിവ അടിസ്ഥാനമാക്കി ഒരു ‘സ്കോർ’ ഉണ്ടാക്കാൻ ഈ ടൂൾ ഉപയോഗിച്ചതായി പറയുന്നുണ്ട്. 80 വയസ്സിനു മുകളിലുള്ളവർ അവരുടെ പ്രായം കാരണം തീവ്രപരിചരണ ചികിത്സയിൽ നിന്ന് യാന്ത്രികമായി ഒഴിവാക്കപ്പെട്ടു. ഈ ടൂൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല. ഔദ്യോഗിക എൻ എച്ച് എസ് നയവും അല്ല. എന്നാൽ ഇത് പല ആശുപത്രികളിലും നടപ്പിലാക്കിയിട്ടുണ്ടെന്നും ആരോഗ്യ സംരക്ഷണ വിദഗ്ധർക്കിടയിൽ രേഖകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുവെന്നും ഡോക്ടർമാർ വെളിപ്പെടുത്തി.

ഐസിയു രോഗികളിൽ ഏറ്റവും കുറവ് ശതമാനമാണ് 70-നും 80-നും ഇടയിൽ പ്രായമുള്ള രോഗികൾ. എന്നാൽ കൊറോണ ബാധിച്ച് ഏറ്റവും കൂടുതൽ മരണമടഞ്ഞവരും ഈ പ്രായപരിധിയിൽ പെട്ടവരാണ്. അതേസമയം പ്രായമായ രോഗികൾക്ക് ചികിത്സ നിഷേധിച്ചുവെന്ന് പറയുന്ന ഈ രേഖകൾ എൻ എച്ച് എസ് മേധാവികൾ തള്ളി. ട്രിയേജ് ടൂൾ പൂർത്തിയായിട്ടില്ലെന്നും അതിനാൽ തന്നെ അത് നടപ്പിലായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. തീവ്രപരിചരണ യൂണിറ്റുകൾക്ക് ശേഷിയില്ലെന്ന വാദവും അവർ തള്ളിക്കളഞ്ഞു. ആദ്യ തരംഗത്തിൽ ഉപയോഗിച്ച ഏഴ് നൈറ്റിംഗേൽ ഫീൽഡ് ആശുപത്രികൾക്കായി മന്ത്രിമാർ 220 മില്യൺ പൗണ്ട് ചിലവഴിച്ചിരുന്നു. രോഗം രൂക്ഷമായ സമയത്തുപോലും എൻ‌എച്ച്‌എസിന്റെ വെന്റിലേറ്റർ കിടക്കകളിൽ 42 ശതമാനം മാത്രമേ ഉപയോഗിച്ചുള്ളൂവെന്ന് എൻഎച്ച്എസ് മേധാവികൾ കൂട്ടിച്ചേർത്തു.

ചികിത്സിച്ച 110,000 ആശുപത്രി രോഗികളിൽ മൂന്നിൽ രണ്ട് വിഭാഗവും 65 വയസ്സിനു മുകളിലുള്ളവരാണെന്ന് എൻഎച്ച്എസ് വക്താവ് അറിയിച്ചു. സൺ‌ഡേ ടൈംസിന്റെ മൂന്നുമാസത്തെ അന്വേഷണത്തെത്തുടർന്നാണ് ഈ വെളിപ്പെടുത്തലുകൾ ഉണ്ടായാത്. മാർച്ചിൽ, രോഗവ്യാപനത്തിന്റെ തുടക്കകാലത്ത് യുകെയുടെ മോറൽ ആന്റ് എത്തിക്കൽ അഡ്വൈസറി ഗ്രൂപ്പ് (എം‌ഇ‌ജി) ആദ്യം ചർച്ച ചെയ്ത വിവാദപരമായ ട്രിയേജ് ടൂൾ മാഞ്ചസ്റ്റർ, ലിവർപൂൾ, ലണ്ടൻ, മിഡ്‌ലാന്റ്സ്, തെക്കുകിഴക്കൻ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ഉപയോഗിച്ചുവെന്നും പത്രം അവകാശപ്പെടുന്നു. എൻ എച്ച് എസ് ഒരിക്കലും അത്തരം ഒരു ടൂൾ സ്വീകരിക്കുകയോ പ്രസിദ്ധീകരിക്കുകയോ ആശ്രയിക്കുകയോ ചെയ്തിട്ടില്ലെന്നും അത്തരം ഒരു ടൂളിനും അതിന്റെ ലോഗോയ്ക്കും അംഗീകാരം നൽകിയിട്ടില്ലെന്നും മേധാവികൾ അറിയിച്ചു.