മാഞ്ഞൂരാൻ കൊലക്കേസ് നടന്നിട്ട് പതിനേഴാം വർഷമാണ് നിയമപോരാട്ടം അന്തിമഘട്ടത്തിലേയ്ക്ക് കടക്കുന്നത്. മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ (47) ഭാര്യ ബേബി (42), മക്കളായ ജെയ്‌മോന്‍ (14) ദിവ്യ (12) അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി (74) സഹോദരി കൊച്ചുറാണി (42) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ലോക്കല്‍ പോലീസ് മുതല്‍ സിബിഐ വരെ അന്വേഷണം നടത്തി ആന്റണിയെന്നയാളെ പ്രതിയാക്കിയെങ്കിലും പതിനാറാണ്ട് തികയുമ്പോഴും ഈ പ്രമാദമായ കേസിലെ ദുരൂഹതകള്‍ ഇന്നും ഒഴിയുന്നില്ല.

കേരളത്തില്‍ അക്കാലത്ത് അത്യപൂര്‍വമായി കേള്‍ക്കുന്ന ഒരു സംഭവമായിരുന്നു ഈ കൂട്ടക്കൊലപാതകം. ആലുവയില്‍ മാഞ്ഞൂരാന്‍സ് ഹാര്‍ഡ്‌വെയേഴ്‌സ് എന്ന സ്ഥാപനം നടത്തുകയായിരുന്നു അഗസ്റ്റിന്‍. ജനുവരിയിലെ ആദ്യ ശനിയാഴ്ച നടന്ന ഈ കൊടുംക്രൂരത പിറ്റേന്ന് പാതിരാത്രിയോടെ അഗസ്റ്റിന്റെ ഭാര്യാ സഹോദരനും ബന്ധുവും വീട്ടിലെത്തിയപ്പോഴാണ് ലോകമറിയുന്നത്. മാധ്യമങ്ങളിലൂടെ ജനങ്ങള്‍ ഈ വിവരം അറിഞ്ഞത് ജനുവരി ഒമ്പതിനും. പല തവണയും ഫോണില്‍ വിളിച്ചിട്ട് ലഭ്യമല്ലാതെ വന്നപ്പോഴാണ് അവര്‍ അന്വേഷിച്ച് വീട്ടിലെത്തിയത്. ക്ലാരയും കൊച്ചുറാണിയും ശനിയാഴ്ച രാത്രി തന്നെ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്. മറ്റുള്ളവര്‍ ആ സമയത്ത് സമീപത്തെ ഒരു തീയറ്ററില്‍ നടന്‍ ദിലീപ് അഭിനയിച്ച ജോക്കര്‍ എന്ന സിനിമ കാണാന്‍ പോയിരിക്കുകയായിരുന്നു. ഇവര്‍ തിരിച്ചെത്തിയപ്പോള്‍ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് ഭാഷ്യം.

രക്തക്കറ പുരണ്ട കോടാലിയും രണ്ട് കത്തികളുമാണ് പോലീസിന് ആദ്യം ലഭിച്ച തെളിവ്. ഇവ കൃത്യം നടന്ന വീട്ടില്‍ നിന്നുതന്നെ കണ്ടെത്തി. കൊല്ലപ്പെട്ടവരുടെയെല്ലാം തന്നെ തലയില്‍ കോടാലി കൊണ്ട് വെട്ടിയിരുന്നു. അഗസ്റ്റിന്റെ തലച്ചോര്‍ പുറത്ത് ചാടിയിരുന്നു. കൊല്ലപ്പെട്ടവരുടെ മരണം ഉറപ്പിക്കാന്‍ ശ്വാസം മുട്ടിച്ചതായും പോലീസ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അഗസ്റ്റിന്റെയും ബേബിയുടെയും മൃതദേഹങ്ങള്‍ ഭക്ഷണമുറിയിലും, കുട്ടികളുടെ മൃതദേഹങ്ങള്‍ മുന്‍വശത്തെ കിടപ്പുമുറിയിലും കൊച്ചുറാണിയുടെയും ക്ലാരയുടെയും മൃതദേഹങ്ങള്‍ അടുക്കളയിലുമാണ് കണ്ടെത്തിയത്. കൊച്ചുറാണിയുടെ കഴുത്തില്‍ ഒരു ഇലക്ട്രിക് വയര്‍ കുരുക്കിയിട്ടുണ്ടായിരുന്നു. വീട്ടിലെ ഭീത്തികളിലെല്ലാം രക്തം പുരണ്ടിരുന്നു. അതേസമയം കൊല്ലപ്പെട്ടവരുടെ ആരുടെയും ശരീരത്തിലെ ആഭരണങ്ങള്‍ നഷ്ടമാകാതിരുന്നത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കി. എന്നാല്‍ അഗസ്റ്റിനും ഭാര്യയും മരിച്ചു കിടന്ന മുറിയില്‍ രക്തംകൊണ്ട് അമ്പും വില്ലും വരച്ചിട്ടിരുന്നു.

അതേസമയം വീട്ടിലെ അലമാരയും മേശയും എല്ലാം താറുമാറാക്കിയ അവസ്ഥയിലായിരുന്നു. ഇതോടെ കൊലയാളികള്‍ എന്തോ അന്വേഷിച്ച് വന്നവരാണെന്ന സംശയത്തിലേക്ക് പോലീസിനെ എത്തിച്ചു. സമീപവാസികളുമായി വലിയ ബന്ധമില്ലാതെ ജീവിക്കുന്ന സ്വഭാവക്കാരായതിനാല്‍ അയല്‍ക്കാര്‍ ആ വീട്ടില്‍ പോകാറില്ലായിരുന്നു. ആരുമായിട്ടും വഴക്കിനുമില്ല സ്‌നേഹത്തിനുമില്ല അതായിരുന്നു മാഞ്ഞൂരാന്‍ കുടുംബം. പോലീസ് നായ ക്ലിഫ് കൊലയാളികള്‍ പോയ വഴിയേ മണത്ത് പോകാന്‍ ശ്രമിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല. എബ്രഹാം ചെറിയാന്‍ എന്ന ഡിവൈഎസ്പിക്കായിരുന്നു പിന്നീട് അന്വേഷണ ചുമതല.

സേതുരാഘവനാണ് അന്നത്തെ എസ്പി, ശേഖരന്‍ മിനിയോട് റേയ്ഞ്ച് ഡിഐജിയും. അന്വേഷണം നടത്തിയത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാബുവായിരുന്നു. എന്നാല്‍ അന്നത്തെ ആലുവ എസ്‌ഐ ബേബി വിനോദിന് ആണ് ഈ കേസ് അന്വേഷണത്തിന്റെ മുഴുവന്‍. മുപ്പത് പേരടങ്ങുന്നതായിരുന്നു പ്രത്യേക അന്വേഷണ സംഘം. അതേസമയം ആറ് പേരുടെ മരണ വാര്‍ത്ത നാടറിഞ്ഞതോടെ ഭയന്ന് വിറച്ച് പോയി ആലുവ. ഏത് നിമിഷവും മറ്റൊരു ആക്രമണം അവര്‍ പ്രതീക്ഷിച്ചു. നക്‌സലൈറ്റുകള്‍ അല്ലെങ്കില്‍ തീവ്രവാദികളായ ഒരു വിഭാഗം ആളുകള്‍ ആലുവ പ്രദേശത്തുണ്ടെന്നാണ് ആദ്യം എല്ലാവരും സംശയിച്ചത്. പോലീസ് പോലും. വൈകിട്ട് ആറ് മണിക്ക് ശേഷം പലരും പുറത്തിറങ്ങാന്‍ പോലും ഭയന്നു. സമീപ പ്രദേശങ്ങളിലെ മിക്ക തിയറ്ററുകളിലും സെക്കന്‍ഡ് ഷോ സിനിമ പോലും നിര്‍ത്തി വച്ചു.

കൊലപാതകം മോഷണത്തിന് വേണ്ടിയല്ലെന്ന് പോലീസിന് ആദ്യമേ മനസിലായിരുന്നു. മൃതദേഹങ്ങളിലെല്ലാം ഒന്നിലധികം മുറിപ്പാടുകളും നിരവധി ആയുധങ്ങള്‍ ഉപയോഗിച്ച പാടുകളുമുണ്ടായിരുന്നു. പോലീസിന് ലഭിച്ച ആദ്യ തുമ്പ് വാതില്‍പ്പടിയിലെ രക്തം പുരണ്ട ഒരു വിരല്‍പ്പാട് ആയിരുന്നു. ജെയ്‌മോന്റെ മുറുക്കിപ്പിടിച്ച കൈക്കുള്ളില്‍ മുടിച്ചുരുള്‍ ഉണ്ടായിരുന്നു. ഒരാള്‍ക്ക് ഒറ്റയ്ക്ക് ഇത്രമാത്രം കൃത്യങ്ങള്‍ നിര്‍വഹിക്കാനാകുമോയെന്ന് നാട്ടുകാരെ പോലെ പോലീസും സംശയിച്ചു. രക്തം കൊണ്ട് വരച്ച അമ്പിന്റെയും വില്ലിന്റെയും പടവും സംശയിക്കപ്പെട്ടു. അങ്ങനെയാണ് പോലീസിന്റെ സംശയം തീവ്രവാദികളിലേക്കും നക്‌സലറ്റുകളിലേക്കും പോയത്. ബന്ധുക്കളും നാട്ടുകാരുമായി നാനൂറോളം പേരെ ചോദ്യം ചെയ്‌തെങ്കിലും പോലീസിന് മുന്നില്‍ ഒരു വഴികളും തുറന്നു കിട്ടിയില്ല. അഗസ്റ്റിന്റെ സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളാണ് പോലീസ് പിന്നീട് അന്വേഷിച്ചത്.

ഒടുവില്‍ ബേബി വിനോദ് നേതൃത്വം നല്‍കുന്ന സംഘമാണ് കേസിലെ നിര്‍ണായക തെളിവ് കണ്ടെത്തിയത്. കൊല നടന്ന പാതിരാത്രിക്ക് ശേഷം ആരൊക്കെ ആ ചുറ്റുവട്ടത്തുണ്ടായിരുന്നുവെന്നാണ് അവര്‍ അന്വേഷിച്ചത്. കുറച്ച് ദിവസം ബേബിയും സംഘവും ആ ചുറ്റുവട്ടത്ത് പാതിരാത്രിക്കും വെളുപ്പാന്‍ കാലത്തിനുമിടയില്‍ പെട്രോളിംഗ് നടത്തി. അങ്ങനെ രാവിലെ അഞ്ചരയ്ക്ക് പള്ളിയില്‍ പോകുന്ന ഒരു പ്രായമുള്ള സ്ത്രീയെ കണ്ടെത്തി. അവരില്‍ നിന്നാണ് പോലീസിന് ആന്റണിയിലേക്കുള്ള വഴി തുറന്ന് കിട്ടിയത്.

കൂടുതല്‍ അന്വേഷിച്ചപ്പോള്‍ മാഞ്ഞൂരാന്‍ കുടുംബത്തിന്റെ അടുത്ത ബന്ധുവാണ് ഇയാളെന്ന് മനസിലായി. ഇയാളെക്കുറിച്ച് സംശയിക്കേണ്ടതായി യാതൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇയാളുടെ വീട്ടുകാര്‍ പറഞ്ഞത് ആന്റണി ഗള്‍ഫില്‍ പോയെന്നാണ്. സുഹൃത്തുക്കളില്‍ നിന്നും ഗള്‍ഫില്‍ പോകാനായി വലിയൊരു തുക കടം വാങ്ങിയിരുന്നു. എന്നാല്‍ ആന്റണി ഗള്‍ഫില്‍ പോകുന്ന ദിവസം അതായത് ജനുവരി ഏഴിന് എല്ലാവരുടെയും തുക മടക്കിക്കൊടുത്തു. അയാള്‍ സൗദി അറേബ്യയിലെ ദമാമിലായിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറൊന്നുമില്ല. അവിടെ പോയി അറസ്റ്റ് ചെയ്യാനും കേരള പോലീസിന് അനുവാദമില്ല. ആന്റണിയുടെ സ്‌പോണ്‍സറിനെ കണ്ടെത്തി വിളിച്ച് അയാളുടെ വീട്ടില്‍ ഒരു വലിയ അപകടമുണ്ടായി എന്നാണ് പോലീസ് അറിയിച്ചത്. ഭാര്യയുമായുള്ള അയാളുടെ സംസാരം ശ്രദ്ധിച്ച പോലീസിന് തലേദിവസം അയാള്‍ അവിടെ പോയിരുന്നെന്ന് മനസിലായി.

തുടര്‍ന്ന് മുംബൈയിലെ റിക്രൂട്ടിംഗ് ഏജന്റ് വഴി എക്‌സിറ്റ് വിസ ശരിയാക്കിയെടുത്താണ് അയാളെ നാട്ടില്‍ തിരികെയെത്തിച്ചത്. സൗദിയില്‍ നിന്നും മുംബൈയില്‍ വിമാനമിറങ്ങിയ ആന്റണിയെ വിമാനത്താവളത്തില്‍ കാണാതായി. പൊലീസിന്റെ തിരച്ചിലില്‍ ആഫ്രിക്കയിലേക്ക് പോകുന്ന യാത്രക്കാരുടെ എമിഗ്രേഷന്‍ വിഭാഗത്തില്‍ ആന്റണിയെ കണ്ടെത്തി. ഡിവൈഎസ്പി എബ്രഹാം ചെറിയാന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ കൊലക്കുറ്റം സമ്മതിച്ചു. കൊലപാതകം ഒറ്റയ്ക്കാണ് നടത്തിയതെന്ന കുറ്റസമ്മതം മാത്രം പോലീസിന് വിശ്വാസം വന്നില്ല.

എന്നാല്‍ ആന്റണിയുടെ മൊഴി ഇപ്രകാരമായിരുന്നു. ആന്റണി തനിക്ക് നല്ല സ്വാതന്ത്ര്യമുള്ള മാഞ്ഞൂരാന്‍ വീട്ടിലെത്തിയപ്പോള്‍ അഗസ്റ്റിനും കുടുംബവും സിനിമയ്ക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. ഭക്ഷണത്തിന് ശേഷം അഗസ്റ്റിന്റെ അമ്മ കിടക്കാന്‍ പോയതിന് ശേഷം അടുക്കളയില്‍ വന്ന് അഗസ്റ്റിന്റെ സഹോഹദരി കൊച്ചുറാണി തനിക്ക് ഗള്‍ഫില്‍ പോകാന്‍ തരാമെന്ന കാശിനെക്കുറിച്ച് അവരോട് സംസാരിച്ചു. എന്നാല്‍ അവര്‍ അതില്‍ നിന്നൊഴിഞ്ഞുമാറി. ഇതോടെ വാക്കു തര്‍ക്കമായി. ആന്റണി മുന്നിലെ മേശ പിടിച്ച് തള്ളിയപ്പോള്‍ കൊച്ചുറാണി ഭിത്തിയില്‍ തലയിടിച്ച് വീണു. അവരുടെ നിലവിളി കേട്ട് ക്ലാരയും ആന്റണിയും തമ്മില്‍ പിടിവലിയായി. അതോടെ ആന്റണി അവരെ കസേര കൊണ്ട് തലയ്ക്കടിച്ചു. അവര്‍ മരിച്ചുവെന്ന് കണ്ടപ്പോള്‍ ആന്റണിക്ക് പേടിയായി. നിലത്തുകിടന്ന കൊച്ചുറാണിയെയും അയാള്‍ കസേരയ്ക്കടിച്ച് കൊലപ്പെടുത്തി. അഗസ്റ്റിനും ഭാര്യയ്ക്കും മക്കള്‍ക്കും താന്‍ ഇവിടെയെത്തിയ കാര്യമറിയാം എന്നതിനാല്‍ അയാള്‍ അവര്‍ വരാന്‍ കാത്തിരുന്നു.

ഒരു തെളിവും അവശേഷിപ്പിക്കരുതെന്നാണ് അയാള്‍ ചിന്തിച്ചത്. സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന കോടാലി എടുത്ത് വാതിലിന് പിന്നില്‍ ഒളിച്ചിരുന്നു. സിനിമ കഴിഞ്ഞെത്തിയ അഗസ്റ്റിന്‍ അമ്മയെയും സഹോദരിയെയും തിരക്കി അടുക്കളയിലെത്തിയപ്പോള്‍ ആന്റണി കോടാലി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. പിന്നാലെയെത്തിയ ബേബിയെയും തലയ്ക്കടിച്ച് കൊന്നു. ഇത് കണ്ട് വന്ന ജെയ്‌മോനെയും കൊലപ്പെടുത്തി. മുറിയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച ദിവ്യയെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആന്റണിയുടെ കൈവശമുണ്ടായിരുന്ന പണവും കുറച്ച് ആഭരണങ്ങളുമെടുത്ത് വീട്ടിലേക്ക് പോയി. നേരം വെളുത്തപ്പോള്‍ കടം വാങ്ങിയ കാശ് എല്ലാം തിരിച്ച് കൊടുത്തു. നാട്ടില്‍ നിന്നും മുംബൈയ്ക്കും അവിടെ നിന്നും ദുബൈയ്ക്കും പോയി.കൊലപാതകത്തിന് ശേഷം പ്രതി വിദേശത്തേയ്ക്ക് കടന്നെങ്കിലും പൊലീസ് തന്ത്രപരമായി ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിയായ ആന്റണിക്കു സിബിഐ പ്രത്യേക കോടതി 2005 ഫെബ്രുവരി രണ്ടിനാണു വധശിക്ഷ വിധിച്ചത്. 2006 സെപ്‌റ്റംബർ 18ന് ഈ ഉത്തരവു ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ ആന്റണി നൽകിയ ഹർജിയിൽ 2006 നവംബർ 13നു ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരുന്നു. 2009-ൽ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു.

രാഷ്ട്രപതി ദയാഹര്‍ജി തളളിയ കേസിലാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം,ശിക്ഷായിളവ് നല്‍കിയെന്നത് അപൂര്‍വതയാണ്.അടിമുടി ദുരൂഹത നിറഞ്ഞ കേസില്‍ ആന്‍റണിയുടെ രക്ഷകരായി കൊല്ലപ്പെട്ടവരുടെ കുടുംബം അടക്കം എത്തിയെന്നത് ശ്രദ്ധേയമാണ്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളായ എം.ജെ. മത്തായി, എം.വി. വര്‍ഗീസ്, എം.വി. റാഫേല്‍ എന്നിവരാണ് ആന്‍റണിക്ക് അനുകൂലമായി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജയില്‍ അന്തേവാസികള്‍, ക്രിസ്ത്യന്‍ പുരോഹിതര്‍, നാട്ടുകാര്‍ എന്നിവരും ആന്‍റണിയുടെ മനംമാറ്റം കോടതിയെ അറിയിച്ചു. ആന്‍റണി ജീവിതത്തിലേക്കുളള തിരിച്ചുവരവിന്‍റെ പാതയിലാണെന്നാണ് ഇവരുടെ പക്ഷം. പ്രതിയുടെ മാനസാന്തരത്തിനുളള സാധ്യത കോടതിയും കണക്കിലെടുത്തു.

അപ്പോഴും നാടിനെ നടുക്കിയ കൂട്ടക്കൊലക്കേസിലെ ദുരൂഹതകള്‍ അതേപടി നിലനില്‍ക്കുകയാണ്. ചില ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരമായിട്ടില്ല.

1) ചുവരില്‍ രക്തം കൊണ്ടെഴുതിയ അമ്പും വില്ലും     വരച്ചതാരാണ് ?

2) കൊല്ലപ്പെട്ട കൊച്ചുറാണിയുടെ സ്വകാര്യഭാഗങ്ങളില്‍ ബീജത്തിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. ഇത് ആന്റണിയുടേത് അല്ലെന്ന് ഡി.എന്‍.എ ടെസ്റ്റില്‍ തെളിഞ്ഞു. ഉത്തരവാദി ഇന്നും അജ്ഞാതന്‍.

3) രക്തം പുരണ്ട പത്ത് കാല്‍പ്പാടുകള്‍. അത് ആരുടേതാണെന്ന് ഇന്നും വ്യക്തമല്ല.

4) കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ച ആയുധങ്ങളിലെ വിരലടയാളങ്ങള്‍. ഒന്‍പതെണ്ണം ലഭിച്ചെങ്കിലും അഞ്ചെണ്ണം താരതമ്യം നടത്താന്‍ തക്കതല്ലെന്ന് പ്രോസിക്യൂഷന്‍. രണ്ടെണ്ണം പ്രോസിക്യൂഷന്‍ അവഗണിച്ചു. അഗസ്റ്റിന്‍റെ ബന്ധുവിന്‍റെയും ആന്‍റണിയുടെയുമായിരുന്നു ബാക്കിയുളള വിരലടയാളങ്ങള്‍.

നേരിട്ട് തെളിവില്ലാത്ത കേസില്‍, സാഹചര്യതെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. ആന്‍റണിയുടെ വിരലടയാളം, കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ പ്രതിയുടെ മുടി, സംഭവം നടക്കുമ്പോള്‍ ആന്‍റണി സ്വന്തം വീട്ടില്‍ ഇല്ലായിരുന്നുവെന്ന മൊഴി എന്നിവ കോടതി കണക്കിലെടുക്കുകയായിരുന്നു.

പുലര്‍ച്ചെ മാഞ്ഞൂരാന്‍ വീടിനടുത്ത് ആന്റണിയെ കണ്ടെന്ന സാക്ഷിമൊഴികളും നിര്‍ണായകമായി. വീട്ടില്‍ നിന്നെടുത്ത സ്വര്‍ണാഭരണവും പണവും ഉപയോഗിച്ചു കടം വീട്ടിയതും സൗദി അറേബ്യയിലേക്ക് പോകാന്‍ വിമാനടിക്കറ്റെടുത്തതും തെളിവായി.

2001 ജനുവരി ആറിന് രാത്രി പത്തിന് തുടങ്ങിയ കൊലപാതകപരമ്പര മൂന്നുമണിക്കൂര്‍ എടുത്താണ് പൂര്‍ത്തിയാക്കിയതെന്ന് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ആദ്യം അഗസ്റ്റിന്‍റെ അമ്മ ക്ലാരയെയും സഹോദരി കൊച്ചുറാണിയെയും കൊലപ്പെടുത്തി. സിനിമയ്ക്ക് പോയിരുന്ന അഗസ്്റ്റിനെയും ഭാര്യ ബേബിയെയും കുട്ടികളായ ജെസ്മോനെയും ദിവ്യയെയും കാത്തിരുന്ന് ആന്‍റണി കൊലപ്പെടുത്തിയെന്നും തെളിഞ്ഞിരുന്നു.