ആലുവയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി വന്‍ കവര്‍ച്ച. 100 പവന്‍ സ്വര്‍ണവും 70,000 രൂപയും കവര്‍ന്നു. കഴുത്തില്‍ പൊട്ടിയ കുപ്പിവച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച എന്ന് പൊലീസ് പറയുന്നു.

പുലര്‍ച്ചെ രണ്ടരയോടെ ചെങ്ങമനാട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ഗ്രേസ് മാത്യൂസിന്റെ അത്താണിയിലെ വീട്ടിലാണ് മോഷണം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ കവര്‍ച്ചക്കാര്‍ പിന്‍വാതില്‍ പൊളിച്ചാണ് അകത്ത് പ്രവേശിച്ചത്. ഈ സമയത്ത് ഉറങ്ങുകയായിരുന്ന ഡോക്ടറെ പിടിച്ച് ഉണര്‍ത്തി കഴുത്തില്‍ പൊട്ടിയ കുപ്പിവച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച.

രണ്ടുപേരാണ് മോഷണം നടത്തിയതെന്ന് ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കി. ഭര്‍ത്താവ് വിദേശത്തായതിനാല്‍ ഡോക്ടര്‍ തനിച്ചായിരുന്നു താമസം. ഇക്കാര്യം അറിയാവുന്നവരാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സിസിടിവി ദൃശ്യങ്ങള്‍ മറ്റും ശേഖരിച്ച് പ്രതികളെ പിടികൂടാനുളള ശ്രമത്തിലാണ് പൊലീസ്.