മലയാളം യുകെ ന്യൂസ് ബ്യുറോ

എൻഎച്ച്‌ എസുമായി ചേർന്ന് ഇനിമുതൽ ആമസോൺ അലക്സ ഉപകരണങ്ങളിലൂടെ വിദഗ്ധ ആരോഗ്യസേവനങ്ങൾ ലഭിച്ചു തുടങ്ങുമെന്ന് ഗവൺമെന്റ് അറിയിച്ചു.

ഈയാഴ്ച മുതൽ യുകെയിലെ ഉപയോക്താക്കൾ അന്വേഷിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് എല്ലാം അലക്സാ മറുപടി പറയുന്നത് എൻ എച്ച്‌ എസ്ന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ആയിരിക്കും. അനുദിനം വർധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹരിക്കുന്നതിൽ ഇതൊരു മുതൽക്കൂട്ടാകും. ഇന്റർനെറ്റിൽ പരതാൻ അസൗകര്യമുള്ള വൃദ്ധർ കാഴ്ച പരിമിതർ തുടങ്ങിയവർക്കെല്ലാം ഇനി വിവരങ്ങൾ അന്വേഷിക്കാൻ എളുപ്പമാകും. ആമസോണുമായുള്ള പാർട്ട്ണർഷിപ്പിന്റെ കാര്യം കഴിഞ്ഞ വർഷം തന്നെ ചർച്ച ചെയ്തിരുന്നെങ്കിലും പ്രാവർത്തികമായത് ഇപ്പോഴാണ്. മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള കമ്പനികളുമായും ഉടൻ ചർച്ച നടത്തും.

അതോടൊപ്പം തന്നെ ഇങ്ങനെയുള്ള പദ്ധതികൾ നടപ്പിലാക്കുപ്പോൾ വിവരങ്ങളുടെ സ്വകാര്യതയെക്കുറിച്ച് പ്രൈവസി ക്യാമ്പയിനേഴ്‌സ് ചോദ്യം ഉന്നയിച്ചിരുന്നു. രാജ്യസുരക്ഷയെ തന്നെ ബാധിക്കും ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കപ്പെട്ടേക്കാം എന്നുള്ള വിമർശനങ്ങളും ഉയർന്നു വന്നിട്ടുണ്ട് . എന്നാൽ തങ്ങളുടെ പക്കൽ എത്തുന്ന എല്ലാ വിവരങ്ങളും അങ്ങേയറ്റം സുരക്ഷിതമായിരിക്കുമെന്ന് ആമസോൺ അറിയിച്ചു. മുൻപും ആരോഗ്യപ്രശ്നങ്ങൾക്ക് അലക്സാ ഉപദേശങ്ങൾ കൊടുത്തിട്ടുണ്ട്.

എൻ എച്ച് എസിന്റെ വെബ്സൈറ്റിൽനിന്ന് ഇനി രോഗികൾക്ക് എളുപ്പത്തിൽ വിവരങ്ങൾ കണ്ടെത്താനാകും. ടെക്നോളജിയുമായുള്ള സമന്വയം തങ്ങളുടെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും സഹായകമായിരിക്കും എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. എൻ എച്ച് എസ്സിന്റെ ടെക്നോളജി വിപ്ലവത്തിന്റെ ഏറ്റവും പുതിയ മുഖം ആണിത്.

എന്നാൽ ബിഗ്ബ്രദർ എല്ലാം അറിയുന്നത് അപകടകരമാണെന്ന് സിവിൽ ലിബർട്ടി ഗ്രൂപ്പ് അഭിപ്രായപ്പെടുന്നു. പൊതുപണം ഉപയോഗിച്ച് ഏറ്റെടുത്ത ഈ വലിയ പ്ലാനിന്റെ ഫലം അറിയാനിരിക്കുന്നതേയുള്ളു എന്ന് ഡയറക്ടറായ സിൽക്കി കാർലോ പറയുന്നു. ഒരു വലിയ ഡേറ്റാ സംരക്ഷണ ദുരന്തം കാത്തിരിക്കുന്നുണ്ടാവാം എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ശേഖരിക്കുന്ന വിവരങ്ങൾ എല്ലാം തന്നെ എൻക്രിപ്റ്റഡ് ആണെന്നും, ഉപയോക്താക്കൾക്ക് സൂക്ഷിക്കാനും ഡിലീറ്റ് ചെയ്യാനുമുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത് എന്നും ഒരു സുരക്ഷാ പ്രശ്നവും ഉണ്ടാകില്ല എന്നും ആമസോൺ അറിയിച്ചു.