സ്വന്തം ലേഖകൻ

സാൻഫ്രാൻസിസ്കോ : പ്രമുഖ ഓൺലൈൻ ഷോപ്പിങ് കമ്പനി ആയ ആമസോൺ പുറത്തുവിട്ട കണക്കുകൾ ഞെട്ടിപ്പിക്കുന്നത്. ഇതുവരെ തങ്ങളുടെ ഇരുപതിനായിരത്തോളം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കമ്പനി അറിയിച്ചു. 19,800 ജീവനക്കാർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മാർച്ച്‌ മുതലുള്ള കണക്കാണിത്. മുൻനിരയിൽ തന്നെ 13.7 ലക്ഷം തൊഴിലാളികൾ ജോലി ചെയ്യുന്ന ആമസോൺ, ജീവനക്കാരുടെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് കണക്കുകൾ പുറത്തുവിടാൻ തയ്യാറായത്. അമേരിക്കയിലെ മൊത്ത ഭക്ഷ്യവില്‍പ്പന കേന്ദ്രങ്ങളിലെ ജീവനക്കാരും ഇതില്‍ ഉള്‍പ്പെടും. അതേസമയം അമേരിക്കയിലെ സാധാരണക്കാരെ അപേക്ഷിച്ച് തങ്ങളുടെ ജീവനക്കാരില്‍ രോഗവ്യാപനം കുറവാണെന്നും കമ്പനി വ്യക്തമാക്കി. 650 നഗരങ്ങളിലായി 50,000 ത്തോളം പരിശോധനകളുടെ എണ്ണം ഉയർത്തിയതായും ആമസോൺ അറിയിച്ചു.

ഏപ്രിൽ, മെയ്‌, ജൂൺ എന്നീ മൂന്ന് മാസങ്ങളിൽ ആമസോണിന്റെ വിൽപ്പന 40% ഉയർന്ന് 88.9 ബില്യൺ ഡോളറിൽ എത്തിയിരുന്നു. 1994 ൽ കമ്പനി ആരംഭിച്ചതിനുശേഷം അതിന്റെ ത്രൈമാസ ലാഭം 5.2 ബില്യൺ ഡോളർ ആയിരുന്നു. അമേരിക്കയിലെ ജനങ്ങൾക്ക് രോഗം ബാധിക്കുന്ന നിരക്ക് കമ്പനിയുടെ ജീവനക്കാരുമായി താരതമ്യം ചെയ്യുമ്പോൾ 33,952 പേർക്ക് രോഗം പിടിപെടുമായിരുന്നെന്ന് ഒരു ബ്ലോഗ് പോസ്റ്റിലൂടെ ആമസോൺ വാദിച്ചു. മഹാമാരിയുടെ തുടക്കം മുതൽ എല്ലാ ജീവനക്കാർക്കും നിർദേശങ്ങൾ കൃത്യസമയത്ത് നൽകിയിരുന്നതായും സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചിരുന്നതായും കമ്പനി അധികൃതർ അറിയിച്ചു.

കോവിഡ് -19 സ്ഥിതിവിവരക്കണക്കുകൾ പരസ്യമാക്കണമെന്ന് ആമസോൺ മറ്റ് കമ്പനികളെയും വെല്ലുവിളിച്ചിട്ടുണ്ട്. വ്യാപകമായ തൊഴിൽ, ആസൂത്രണം, പാരിസ്ഥിതിക പ്രശ്‌നങ്ങൾ എന്നിവയിൽ ആമസോണിനെ എതിർത്ത സഖ്യമായ അഥീന കൂടുതൽ അന്വേഷണം നടത്താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കോവിഡ് -19 കാട്ടുതീ പോലെ പടരാൻ ആമസോൺ അനുവദിച്ചുവെന്ന് അഥീനയുടെ ഡയറക്ടർ ഡാനിയ രാജേന്ദ്ര പ്രസ്താവനയിൽ പറഞ്ഞു.