‘അവന്‍ പത്താംക്ലാസില്‍ പഠിക്കുകയാണ്. ഇന്ന് പരീക്ഷയുള്ളതാണ്. അവന്‍ ഒരു പ്രശ്നത്തിനോ വഴക്കിനോ പോകാറില്ല. അവന്റെ സഹോദരന്‍ അനന്തു ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്. കുടുംബം കമ്മ്യൂണിസ്റ്റുകാരാണെങ്കിലും പത്താംക്ലാസില്‍ പഠിക്കുന്ന അഭിമന്യൂ രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊന്നും പോകാറില്ല’ ആലപ്പുഴയില്‍ കൊല്ലപ്പെട്ട 15വയസുകാരന്‍ അഭിമന്യുവിന്റെ പിതാവ് അമ്പിളികുമാര്‍ പറയുന്നു.

അതേസമയം, അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് സിപിഎം ആരോപിച്ച് രംഗത്തെത്തി. പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തനങ്ങളെ ഡിവൈഎഫ്ഐ എതിര്‍ത്തിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അഭിമന്യൂ സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകനാണെന്നും സിപിഎം ചാരുംമൂട് ഏരിയ കമ്മിറ്റി സെക്രട്ടറി ബിനു പ്രതികരിച്ചു.

കഴിഞ്ഞദിവസം രാത്രി പടയണിവട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിട്ടുണ്ട്.