ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ബ്രെക് സിറ്റ്‌ ബില്ലിനെതിരായ ആർച്ച് ബിഷപ്പുമാരുടെ നിലപാടിനെതിരെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ രംഗത്ത്. വിവാദ നിയമനിർമ്മാണം ജനാധിപത്യത്തിന് വിനാശകരമായ ഭീഷണിയായി മാറുമെന്ന് യുകെയിലെ അഞ്ച് ആംഗ്ലിക്കൻ ആർച്ച് ബിഷപ്പുമാർ മുന്നറിയിപ്പ് നൽകി. ലോകത്തിൽ ബ്രിട്ടന്റെ നിലനിൽപിന് തന്നെ ഇത് ഭീഷണിയായി മാറുമെന്നും അവർ അറിയിച്ചു. കഴിഞ്ഞ വർഷം യൂറോപ്യൻ യൂണിയനുമായി ഒപ്പുവച്ച പിൻവലിക്കൽ കരാറിനെ ഇന്റേർണൽ മാർക്കറ്റ് ബിൽ തകർക്കുമെന്നും നോർത്തേൺ അയർലണ്ടിൽ സമാധാനം താറുമാറാകുമെന്നും കാന്റർബറി അതിരൂപത ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബിയുടെ നേതൃത്വത്തിലുള്ള സംഘം പറഞ്ഞു. “നമ്മുടെ ജനാധിപത്യം എന്ത് അടിത്തറയിലാണ് നിൽക്കുന്നത്?” എന്ന ചോദ്യം അവർ ഉന്നയിക്കുകയുണ്ടായി.

എന്നാൽ ആർച്ച്ബിഷപ്പുമാരുടെ ഈ പ്രസ്താവനയ്ക്കെതിരെ നിരവധി ടോറി എംപിമാർ ആണ് രംഗത്തെത്തിയത്. ഉൾപ്പെട്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കാതെയാണ് അവർ സംസാരിക്കുന്നതെന്ന് മുൻ ബ്രെക്‌സിറ്റ് മന്ത്രി ഡേവിഡ് ജോൺസ് പറഞ്ഞു. ഫിനാൻഷ്യൽ ടൈംസ് ടുഡേയ്ക്ക് അയച്ച കത്തിൽ അഞ്ചു പേരും യൂറോപ്യൻ യൂണിയന്റെ നിലപാടിനോട് കൂടുതൽ യോജിക്കുന്നതായി കാണുന്നു. ഡോ. വെൽബിയോടൊപ്പം അർമാഗ് അതിരൂപത ആർച്ച്ബിഷപ്പ് ജോൺ മക്ഡൊവൽ, വെയിൽസ് അതിരൂപത ആർച്ച്ബിഷപ്പ് ജോൺ ഡേവിസ്, സ്കോട്ടിഷ് എപ്പിസ്കോപ്പൽ ചർച്ചിന്റെ തലവൻ മാർക്ക് സ്ട്രേഞ്ച്, യോർക്ക് അതിരൂപതാ ആർച്ച്ബിഷപ്പ് സ്റ്റീഫൻ കോട്രെൽ എന്നിവർ ഒപ്പിട്ടു. ബ്രസൽസിൽ നിന്നും ലേബറിൽ നിന്നുമുള്ള നിയമനിർമ്മാണത്തെ ശക്തമായി വിമർശിക്കുകയാണ് ഈ കത്ത്.

ഇത് ഭരണഘടനാപരമായ ഏറ്റുമുട്ടലിന് കാരണമാവുകയും ബ്രസൽസുമായുള്ള പ്രധാനമന്ത്രിയുടെ ചർച്ചയെ ദുർബലപ്പെടുത്തുകയും ചെയ്യും. നമ്മുടെ രാജ്യത്ത് ആവശ്യമായ ഐക്യം വളർത്തിയെടുക്കാൻ കഴിയുന്ന ഒരു കാലഘട്ടത്തിൽ ആർച്ച് ബിഷപ്പുമാർ അനൈക്യവും ഭിന്നതയും വിതയ്ക്കുന്നത് അങ്ങേയറ്റം ഖേദകരമാണെന്ന് മുൻ ബ്രെക് സിറ്റ് മന്ത്രി സ്റ്റീവ് ബേക്കർ പറഞ്ഞു. രാഷ്ട്രീയയവും മതവും തമ്മിൽ ഇടകലർത്തരുതെന്ന നിലപാടിലാണ് എംപിമാർ. യൂറോപ്യൻ യൂണിയനുമായുള്ള ബ്രെക്‌സിറ്റ് ചർച്ചകൾ പ്രതിസന്ധിയിലായ സമയത്താണ് ആർച്ച്ബിഷപ്പുമാർ രംഗത്തെത്തുന്നത്. ട്രേഡ് ഡീലിന് 66 ശതമാനം സാധ്യതയുണ്ടെന്ന് ഈ മാസം ആദ്യം മൈക്കിൾ ഗോവ് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സാധ്യതകൾ കുറവാണ്. കൂടുതൽ ചർച്ചകൾ നടത്തുന്നതിന് യൂറോപ്യൻ യൂണിയൻ അവരുടെ നിലപാട് മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.