നവജാതശിശുക്കളായ ഇരട്ടകുട്ടികളിലൊരാള്‍ ജീവിച്ചിരിക്കെ മരിച്ചുവെന്ന് വിധിയെഴുതിയ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി. ദില്ലി ഷാലിമാര്‍ ബാഗിലെ മാക്‌സ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന വിദഗ്ധ സമിതിയുടെ കണ്ടെത്തലിനെ തുടര്‍ന്ന് ദില്ലി സര്‍ക്കാരാണ് ലൈസന്‍സ് റദ്ദാക്കിയത്. മാക്‌സില്‍ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കിയ 21 കാരിയായ വര്‍ഷയ്ക്ക് അധികൃതരുടെ അനാസ്ഥയില്‍ രണ്ട് കുഞ്ഞുങ്ങളെയും നഷ്ടപ്പെട്ടു. പെണ്‍കുഞ്ഞ് ജനിച്ച ഉടനെ മരിച്ചു. ആണ്‍കുഞ്ഞിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും കുഞ്ഞ് മരിച്ചതായി വിധിയെഴുതി. പിന്നീട് കുഞ്ഞുങ്ങളുടെ മൃതദേഹം പ്ലാസ്റ്റിക് ഭാഗിലാക്കി മാതാപിതാക്കള്‍ക്ക് കൈമാറി.

ഇരുവരുടെയും സംസ്‌കാര ചടങ്ങുകള്‍ക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് ഇവരിലൊരാള്‍ക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയത്. മറ്റൊരു ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്നാണ് ദില്ലി സര്‍ക്കാര്‍ വിദഗ്ധ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചത്. വീഴ്ച കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് ദില്ലി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ വ്യക്തമാക്കിയിരുന്നു