ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അസ്ട്രാസെനെക്ക വാക്‌സിന്‍ സ്വീകരിച്ചവരിൽ അപൂര്‍വ്വ ബ്ലഡ് ക്ലോട്ടിംഗ് ഉണ്ടായത് സംബന്ധിച്ച ആശങ്കകൾ ഉയർന്നതോടെ കുട്ടികളിൽ വാക്സീൻ പരീക്ഷണം നിർത്തിവച്ചു. 18 നും 29 നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ളവർക്ക് അടുത്ത മാസങ്ങളിൽ ഫൈസർ അല്ലെങ്കിൽ മോഡേണയുടെ വാക്സിൻ നൽകുമെന്ന് നമ്പർ 10 വ്യക്തമാക്കി. 18-29 വയസ്സ് പ്രായമുള്ള ആരോഗ്യമുള്ളവർക്ക് ഓക്സ്ഫോർഡ് അസ്ട്രാസെനെക്ക വാക്സീന് ബദൽ വാക്സിൻ ലഭ്യമാണെങ്കിൽ നൽകാമെന്ന് വാക്സിനേഷൻ ആൻഡ് ഇമ്യൂണൈസേഷൻ ജോയിന്റ് കമ്മിറ്റി (ജെസിവിഐ) നിർദ്ദേശിച്ചു. യുകെയിലെ മെഡിസിൻ റെഗുലേറ്ററായ എം‌എച്ച്‌ആർ‌എയുടെ അവലോകനത്തെ തുടർന്നാണ് ശുപാർശ. സെറിബ്രൽ വെനസ് സൈനസ് ത്രോംബോസിസ് (സിവിഎസ്ടി) എന്നറിയപ്പെടുന്ന വളരെ അപൂർവമായ രക്തം കട്ടപിടിക്കുന്ന അവസ്ഥ വാക്സിൻ മൂലമുണ്ടാകാനുള്ള ശക്തമായ സാധ്യതയുണ്ടെന്നു കണ്ടെത്തി. ജെ‌സി‌വി‌ഐയുടെ ഉപദേശം 30 വയസ്സിന് താഴെയുള്ള ആരോഗ്യമുള്ളവർക്ക് മാത്രമേ ബാധകമാകൂ.

ആസ്ട്രാസെനെക്കയുടെ ആദ്യ ഡോസ് ഇതിനകം തന്നെ സ്വീകരിച്ച ഏതൊരാൾക്കും, അവരുടെ പ്രായം കണക്കിലെടുക്കാതെ ആസൂത്രണം ചെയ്ത പ്രകാരം രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ഡോസുകൾക്ക് ശേഷം ബ്രിട്ടീഷ് നിർമിത വാക്സീൻ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്ന് ശാസ്ത്രീയ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ആദ്യത്തെ ഡോസ് ലഭിച്ചതിനുശേഷം രക്തം കട്ടപിടിച്ചതായി കണ്ടെത്തിയ ആളുകളെ മാത്രമേ രണ്ടാമത്തെ ഡോസിൽ സ്വീകരിക്കുന്നതിൽ നിന്ന് തടയുകയുള്ളൂ.

ഡ്രഗ് റെഗുലേറ്റർമാർ വാക്സിനുകൾക്കായി ഒരു മിക്സ് ആൻഡ് മാച്ച് പോളിസി ഇതുവരെ അംഗീകരിച്ചിട്ടില്ല. അതായത് ബ്രിട്ടീഷുകാർക്ക് ഒരേ വാക്സിൻ തന്നെ രണ്ടുതവണ ലഭിക്കണം. രണ്ട് കൊറോണ വൈറസ് വാക്സിനുകൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണോയെന്ന് ശാസ്ത്രജ്ഞർ ഇതിനകം തന്നെ പരിശോധിക്കുന്നുണ്ട്. വാക്‌സിൻ വിതരണം തത്കാലം 30 വയസ്സിന് താഴെയുള്ള ആളുകളിലേക്ക് നീങ്ങാൻ സാധ്യതയില്ല. ബ്രിട്ടീഷ് നിർമ്മിത വാക്സിൻ സുരക്ഷിതമാണെന്ന് ബോറിസ് ജോൺസണും മാറ്റ് ഹാൻ‌കോക്കും ട്വീറ്റ് ചെയ്തു. വാക്‌സിൻ ആനുകൂല്യങ്ങൾ അപകട സാധ്യതകളെക്കാളും ഉയർന്നതാണെന്ന് അവർ അറിയിച്ചു. ഡ്രഗ് വാച്ച്ഡോഗ് നടത്തിയ അവലോകനത്തിൽ 20 മില്യൺ ബ്രിട്ടീഷുകാരിൽ 79 പേർക്ക് ആസ്ട്രാസെനെക്ക വാക്സിൻ മാരകമായ രക്തം കട്ടപിടിക്കുന്ന അവസ്ഥയ്ക്ക് കാരണമായതായി കണ്ടെത്തി. എന്നാൽ ഇതിന് വ്യക്തമായ തെളിവുകൾ ഒന്നുംതന്നെയില്ലെന്ന് എം‌എച്ച്‌ആർ‌എ വ്യക്തമാക്കി.