കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായ നടപടിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സംഭവത്തില്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത്ഷാ അന്വേഷണത്തിന് ഉത്തരവ് നല്‍കി. പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് അടിയന്തര റിപ്പോര്‍ട്ട് തേടുകയും സംസ്ഥാനത്തെ ക്രമസമാധാനം സംബന്ധിച്ച് ഗവര്‍ണറോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.

കൊല്‍ക്കത്തയിലെ ഡയമണ്ട് ഹാര്‍ബറിലേക്കുള്ള യാത്രാമധ്യേയാണ് ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടന്നത്. നദ്ദയ്ക്കു പുറമെ മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കളുടെ വാഹനങ്ങളും കല്ലും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിച്ചു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ബഹുജന പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനാണ് നദ്ദ പശ്ചിമ ബംഗാളിലെത്തിയത്.

ആക്രമണത്തില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ, പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവരുടേതുള്‍പ്പെടെ നിരവധി കാറുകള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചു.

പാര്‍ട്ടി പതാകകളും ലാത്തികളുമായി എത്തിയ തൃണമൂല്‍ പ്രവര്‍ത്തകര്‍ ഒന്നിലധികം സ്ഥലങ്ങളില്‍ ഞങ്ങളുടെ വ്യൂഹത്തെ ആക്രമിച്ചു. തൃണമൂല്‍ പ്രവര്‍ത്തകര്‍ കല്ലും ഇഷ്ടികയും എറിഞ്ഞു. നിരവധി കാറുകള്‍ക്ക് നാശനഷ്ടമുണ്ടായി. ചില സ്ഥലങ്ങളില്‍ പോലീസ് നിശബ്ദ കാണികളായിരുന്നു. മറ്റു പലയിടത്തും പോലീസ് ഉണ്ടായിരുന്നതേയില്ലെന്ന് ദിലീപ് ഘോഷ് പറഞ്ഞു.