അദ്ധ്യായം – 10
തകഴി, കാക്കനാടന്‍ സ്മരണകള്‍

നെടുവീര്‍പ്പുകളുമായി രാത്രിയുടെ യാമങ്ങളില്‍ ഉറങ്ങാതെ കിടന്നപ്പോള്‍ ഹൈസ്‌കൂളില്‍ പഠിച്ച കാലത്ത് മറ്റു കുട്ടികള്‍ക്കൊപ്പം പോയികണ്ട തേക്കടി, മലമ്പുഴ, കന്യാകുമാരിയെല്ലാം മനസ്സില്‍ തെളിഞ്ഞു വന്നു. കന്യാകുമാരിയിലെ വിവേകാനന്ദ പ്രതിമയും കിഴക്ക് കടലിനു മുകളില്‍ രക്തവര്‍ണ്ണം അണിയിച്ചുകൊണ്ട് വെയില്‍ നാളങ്ങള്‍ക്ക് മദ്ധ്യത്തില്‍ എരിയുന്ന അഗ്നി പോലെ ഉരുണ്ടു തിളങ്ങിയ ഉദയ സൂര്യനും, തേക്കടിയിലെ തടാകവും വന്‍ കാടുകളും, അവിടുത്തെ കുറ്റിക്കാടുകളുടെ ഇടയിലൂടെ കടന്നു വരുന്ന മാനുകളും, അവപുല്ലുതിന്നുന്നതിനിടയില്‍ ഇതര ദിക്കുകളിലേക്ക് തലയുയര്‍ത്തി സംശയത്തോടെ ശത്രുക്കളായ കടുവ, പുലി ഒക്കെ വരുന്നുണ്ടോ എന്നുനോക്കുന്നതും ഓര്‍ത്തു. അടുത്തും അകലെയും നടക്കുന്ന വെളള കൊക്കുകള്‍ അതില്‍ ചിലത് പുഴയുടെ മദ്ധ്യത്തിലൂടെ പറക്കുന്നത് നല്ല കാഴ്ച്ചയായിരുന്നു. വന്‍ മരങ്ങളുടെ മദ്ധ്യത്തിലൂടെ ഒരു പുലി വരുന്നതു കണ്ട് പാവം മാനുകള്‍ ജീവനും കൊണ്ട് ഓടുന്നത്. നടന്നു വന്ന് വെളളം കുടിച്ചുകൊണ്ടിരിക്കെ അവിടേക്കു കാട്ടാനകള്‍ വരുന്നതു കണ്ടു പുലിയും ഭയന്നോടുന്നു. ആനകളും വെളളം കുടിക്കാന്‍ വന്നതാണ്. ഒരു മണിക്കൂറോളം അവിടെ നിന്ന് ജിജ്ഞാസയോടെ, ആശ്ചര്യത്തോടെ, ഭയത്തോടെ ഇമ വെട്ടാതെ നോക്കി നിന്നു. അവിടേക്ക് കേരളത്തിന്റെ പല ഭാഗത്തു നിന്നുമുളള കുട്ടികള്‍ വന്നു കൊണ്ടിരുന്നു. എല്ലാവര്‍ക്കും മൃഗങ്ങളെക്കാണാനുളള വെമ്പലാണ്.

മൂകനായി ഇരുട്ടുമുറിയിലിരുന്ന് എന്താണ് ഞാന്‍ ചെയ്ത തെറ്റുകള്‍, കുറ്റങ്ങള്‍ എന്നതിന്റെ കണക്കെടുപ്പു തന്നെ നടത്തി. പോലീസടക്കം എന്നോടു ചെയ്തിട്ടുളള അന്യായങ്ങള്‍ മനസ്സിനെ വ്രണപ്പെടുത്തി. അവര്‍ സമൂഹത്തില്‍ കാട്ടുന്ന അനീതികള്‍ ഒരു നാടകത്തിലൂടെ തുറന്നു പറഞ്ഞതാണോ ഞാന്‍ ചെയ്ത കുറ്റം. സത്യം തുറന്നു പറഞ്ഞാല്‍ നക്‌സല്‍ ആകുമോ.? അനീതിയുടെയും ദുരാചാരങ്ങളുടെയും മറവില്‍ ജീവിതത്തില്‍ ഞാനൊരു വളര്‍ത്തു മൃഗമാണോ?. സത്യം പറഞ്ഞാല്‍ സല്‍സ്വഭാവി ദുസ്വഭാവിയാകുമോ?. ഇവിടുത്തെ പോലീസ് സമ്പന്നര്‍ക്കൊപ്പം നിന്ന് പാവങ്ങളോട് ക്രൂരത കാട്ടിയാല്‍ സ്ത്രീയോട് അതിക്രമം കാട്ടിയാല്‍ ആണായി പിറന്നവന്‍ അതു സഹിക്കണമെന്നാണോ?. അതിനെ ആര്‍ക്കാണ് തടയാന്‍ കഴിയുക?.

ഒപ്പം പഠിച്ചിരുന്ന കറ്റാനത്തുകാരന്‍ തോമസ്സ് പറഞ്ഞത് ഓര്‍ത്തു. അവന്റെ അച്ഛന്‍ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളാണ്. നീ നാടകം പോലീസ്സിനെതിരെ എഴുതിയാല്‍ നിന്നെ കളള കേസ്സില്‍ അവര്‍ അകത്താക്കും. ഒന്നുകില്‍ എഴുത്തു നിര്‍ത്തുക അല്ലെങ്കില്‍ നാടുവിട്ടു പോകുക. ആ പോലീസ്സുകാരനേക്കള്‍ മകന്‍ നല്ലവനായി തോന്നി. അവനൊപ്പം പഠിച്ചതു കൊണ്ട് അതൊക്കെ അറിയാനായി. എന്റെ നാടകം കാണാന്‍ അവന്റെ അച്ഛനുമുണ്ടായിരുന്നു. അയാളാണല്ലോ ഇത് പ്രശ്‌നമാക്കിയത്. ആ നാടകത്തില്‍ ഏറ്റവും നല്ല ആക്ടര്‍ ഞാനായതും അവര്‍ക്ക് ദഹിച്ചു കാണില്ല.
തോമസ്സിന് എന്നോട് ഒരു പ്രത്യേക സ്‌നേഹം തോന്നാന്‍ കാരണം മറ്റൊരു ക്‌ളാസ്സില്‍ പഠിക്കുന്ന ഗംഗാധരന്‍ ഇവനുമായി വഴക്കുണ്ടാക്കി. ആ വഴക്കില്‍ ഗംഗാധരന്‍ ഇവനെ ഉപദ്രവിച്ചു. അതിനു പ്രതികാരം ചെയ്യാന്‍ അവര്‍ എന്നെയാണ് സമീപിച്ചത്. അവന്റെ കൂട്ടത്തില്‍ ഓമനക്കുട്ടനുമുണ്ടായിരുന്നു. എല്ലാത്തിനും ദൃക്‌സാക്ഷിയാണവന്‍. അനാവശ്യമായിട്ടാണ് ഉപദ്രവിച്ചതെന്ന് അവന്‍ ആണയിട്ടു പറഞ്ഞു. വീട്ടിലോ ഹെഡമാസ്റ്ററോടോ പറയാനുളള ധൈര്യമില്ല.

ഒരു വെളളിയാഴ്ച്ച ഉച്ചയ്ക്ക് സ്‌ക്കൂളിന് പുറത്തുളള റോഡില്‍ ഗംഗാധരനെ അവന്‍ വീട്ടിലേക്ക് പോവുമ്പോള്‍ ഞാന്‍ തടഞ്ഞു നിര്‍ത്തി. അനാവശ്യമായി നീ തോമസ്സിനെ ഇടിച്ചതിന് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു. എനിക്കൊപ്പം തോമസ്സുമുണ്ടായിരുന്നു. അവന്‍ പരിഭവത്തോടും പുച്ഛത്തോടും പറഞ്ഞു. ”എനിക്കിപ്പം മനസ്സില്ല.” ഞാന്‍ ചുറ്റുപാടുകള്‍ നോക്കി. ആരെങ്കിലും കാണുന്നുണ്ടോ. ഒരു വിദ്യാര്‍ത്ഥി അതുവഴി നടക്കുന്നുണ്ട്. ഗംഗാധരനെ സ്‌നേഹത്തോടെ തലോടിയിട്ട് അടുത്തുകൂടി നടന്നു പോയ വിദ്യാര്‍ത്ഥി അകലത്തിലെത്തിയ തക്കം നോക്കി ഉയര്‍ന്നു നെഞ്ചില്‍ തന്നെ ചവിട്ടി. ഗംഗാധരന്‍ മലര്‍ന്നു വീണു. അടുത്ത് ചെന്ന് ഉടുപ്പില്‍ പിടിച്ച് പൊക്കിയിട്ടു പറഞ്ഞു. അനാവശ്യമായി നീ ആരേയും ഉപദ്രവിക്കരുത് കേട്ടോ. തോമസ്സ് ആനന്ദ പുളകിതനായി. ഗംഗാധരന്‍ ഉത്കണ്ഠയോടെ രണ്ടുപേരെയും നോക്കി നിന്നു. മനസ്സില്‍ പറഞ്ഞു ഇവനോട് ഏറ്റുമുട്ടാന്‍ പോയത് തെറ്റ്. എല്ലാ വര്‍ഷവും സ്‌കൂളിലെ ഹൈജംമ്പില്‍ ഒന്നാം സ്ഥാനം വാങ്ങുന്നവനാണ് അതു കൊണ്ടാവണം നിന്ന നില്പില്‍ മുകളിലേക്കുയര്‍ന്നത്. മുഖമാകെ ചുവന്നിരുന്നു.

പത്താം ക്‌ളാസ്സിലെ എല്ലാ കുട്ടികളും അത്യാഹ്‌ളാദത്തോടെയാണ് സ്‌കൂള്‍ അദ്ധ്യാപകര്‍ക്കൊപ്പമുളള ഫോട്ടോ എടുത്തത്. ഫോട്ടോ എടുക്കാന്‍ വന്നത് ദൂരെ നിന്നുളള ആരോ ആണ്. എന്റെ ക്‌ളാസ്സിലെ കുട്ടികള്‍ എല്ലാം ഫോട്ടോയ്ക്ക് തയ്യാറായി. ഒരു കുട്ടി 5 രൂപ കൊടുത്താലേ ഫോട്ടോ എടുക്കൂ. തീര്‍ച്ചയായും ഒരു കുട്ടിയെ സംബന്ധിച്ച് സ്‌കൂളില്‍ നിന്നു പിരിഞ്ഞു പോവുമ്പോള്‍ മധുരമായ ഒരനുഭവമാണ് സഹപാഠികള്‍ ഒന്നിച്ചുളള ഫോട്ടോ. ഫോട്ടോയുടെ ദിനങ്ങള്‍ക്കായി കാശു കൊടുത്ത് അവര്‍ കാത്തിരുന്നു. എന്റെ മനസ്സില്‍ ദുഖഭാരങ്ങളായിരുന്നു. മുന്നില്‍ വെറും പുകപടലങ്ങള്‍. അതിങ്ങനെ ലക്ഷ്യമില്ലാതെയലയുന്നു. സ്‌കൂള്‍ വിനോദയാത്രകള്‍ പോകുമ്പോഴൊക്കെ കോഴി, ആട് ഇവയെ വിറ്റിട്ടോ അല്ലെങ്കില്‍ കൂലിപ്പണി ചെയ്‌തോ ആണ് കാശുണ്ടാക്കുന്നത്. ഇപ്പോള്‍ വില്‍ക്കാന്‍ ഒന്നുമില്ല. വേനലായതിനാല്‍ വീട്ടിലും പണിയില്ല. വളരെ താല്‍പര്യമായിരുന്നു എനിക്കും ഒരു ഫോട്ടോ എടുക്കണമെന്ന്. ഫോട്ടോ എടുക്കാന്‍ പണമില്ലാതെ ഒന്നും നടന്നില്ല. അതൊരു നീറ്റലായി മനസ്സില്‍ കിടന്നു പുകഞ്ഞു. ഫോട്ടോ എടുക്കുന്ന ദിവസം ഞാനിരുന്ന ക്‌ള്‌സ് മുറിയുടെ വലിയ ജനാലയിലൂടെ നിശ്ചലനായി പടിഞ്ഞാറോട്ട് നോക്കിനിന്നു. അവര്‍ക്കൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാന്‍ എന്റെ ഹൃദയം, കണ്ണുകള്‍ യാചിക്കുന്നുണ്ടായിരുന്നു. പത്താം ക്‌ളാസ്സില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും ആഹ്‌ളാദം നല്‍കിയ ഒരനുഭവമായിരുന്നത്. എന്റെ കണ്ണുകള്‍ക്കു മുന്നില്‍ അന്ധകാരം തോന്നിയ നിമഷങ്ങള്‍. ആ മുറിക്കുളളില്‍ അധികനേരം നില്‍ക്കാന്‍ കഴിയാതെ നിറ കണ്ണുകളുമായി പുറത്തേക്കു നടന്നു. സ്വന്തം അദ്ധ്യാപകര്‍ പോലും അല്പം കരുണകാണിച്ചില്ല. എല്ലാവരും ഫോട്ടോ എടുക്കുമ്പോള്‍ ഒരാള്‍ മാത്രം എവിടെ എന്നാരും ചോദിച്ചില്ല.

ബാഡ്മിന്റണ്‍ കളിക്കുന്നതിന്റെ തെക്കു ഭാഗത്തായി പുതിയൊരു മൂത്രപ്പുരയുണ്ട്. മൂത്രമൊഴിച്ചിട്ട് പുറത്തേക്കിറങ്ങി നടന്നു. അപ്പോഴാണ് തോമസ്സ് എന്നെ അന്വേഷിക്കുന്നതും എല്ലാവരും ഒന്നിച്ചുളള ഫോട്ടോയുടെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുന്നതും. അവന്റെ വാക്കുകള്‍ എന്റെ ഹൃദയവേദന കൂട്ടി. എന്റെ സങ്കടം ഞാനവനോട് പറഞ്ഞില്ല. എന്റെ ആകെയുളള ഉത്തരം എനിക്ക് ഫോട്ടോകളോട് താല്പര്യമില്ല എന്നുമാത്രമായിരുന്നു. ജന്മിയായ ഒരച്ഛന്റെ വീട്ടില്‍ കൂലിപ്പണികാരനായ ഒരു മകനുളളത് എനിക്കല്ലാതെ മറ്റാര്‍ക്കുമറിയില്ല. മുന്നില്‍ ദുഖദുരിതങ്ങളുണ്ടെങ്കിലും സ്വന്തം ജീവിതത്തെ അനായാസമായി നിലയ്ക്ക് നിര്‍ത്താന്‍ എനിക്കു കഴിയുന്നു. എന്റെ ഇഷ്ട പ്രകാരം ഞാന്‍ ശ്വാസോച്ഛ്വസം ചെയ്യുന്നില്ലേ. ജീവിത പ്രതിസന്ധികളെ തരണം ചെയ്യുന്നത് ധീരന്മാരാണ്. ഭീരുക്കളല്ല. എല്ലാ ദുഖങ്ങളേയും എനിക്കുളളില്‍ നിശബ്ദമായി ഞാന്‍ താലോലിച്ചു. അതിലൂടെ തടസ്സങ്ങളെ അതിജീവിക്കാന്‍ പഠിച്ചു. ചെറുപ്പത്തില്‍ കഷ്ടപ്പെട്ടും പ്രതിരോധിച്ചും അതിജീവിച്ചും മുന്നോട്ടു പോയവരൊക്കെ പുതു ജീവന്‍ പ്രാപിച്ചിട്ടുളളതായിട്ടല്ലേ ലെപ്രസി സാനിട്ടോറിയത്തില്‍ നിന്നെടുത്തിട്ടുളള പുസ്തകത്തിലൂടെ മനസ്സിലാക്കിയത്.

തോമസ്സില്‍ നിന്നാണ് എനിക്കെതിരെ പോലീസ് നടത്തുന്ന ഗൂഢ നീക്കങ്ങളെപ്പറ്റി ഞാനറിയുന്നത്. നാടുവിടാന്‍ തന്നെയുളള പ്രധാന കാരണം പോലീസ്സിന്റെ തുടര്‍ നടപടികളാണ്. നാടകങ്ങള്‍ ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്നതും പോലീസ് സേനയിലെ മുഖംമൂടികളെപ്പറ്റിയാണ്. മനുഷ്യന്‍ അന്ധമായി അവരെ അനുസരിക്കുന്നു. ഒന്നുകില്‍ പോരാടുക അല്ലെങ്കില്‍ ഒളിച്ചോടുക. പോരാട്ടത്തിനു പോയാല്‍ പോലീസും വീട്ടുകാരും പ്രതികാര നടപടികളിലേക്ക് പോകും. എനിക്ക് ഞാന്‍ മാത്രമേയുളളൂ. ആരും സഹായത്തിനില്ല. ഇത്ര ചെറുപ്പത്തില്‍ തന്നെ ഞാനൊരു നക്‌സലോ, ഭീകരവാദിയോ ആകാന്‍ ഞാനായിട്ടെന്തിനു ശ്രമിക്കണം. സമൂഹത്തിനാകെ സ്വാതന്ത്യം നിഷേധിച്ചിട്ടില്ലല്ലോ. എന്റെ അമ്മയും എന്നെയോര്‍ത്ത് ഭയപ്പെടുന്നുണ്ട്. നിനക്ക് ശത്രുക്കള്‍ കൂടുന്നു. നീ നാടു വിട്ട് പോവുന്നതാണ് എല്ലാവര്‍ക്കും നല്ലത്. നീ നാടകമെഴുതി എവിടെയെങ്കിലും അവതരിപ്പിക്കും. അതു കണ്ട് പോലീസ് നിന്നെ നക്‌സല്‍ എന്ന പേരില്‍ ജയിലിലടയ്ക്കും.

രണ്ടു റേഡിയോ നാടകങ്ങള്‍ തിരുവനന്തപുരം, തൃശൂര്‍ നിലയങ്ങളില്‍ നിന്നു പ്രക്ഷേപണം ചെയ്യുകയുണ്ടായി. അതൊന്നും പോലീസ് നാടകങ്ങളല്ലായിരുന്നു. ചില സത്യങ്ങള്‍ പറയുമ്പോള്‍ അതിനെ അഭിമുഖീകരീക്കാന്‍ ധൈര്യമില്ലാതെ അസഹിഷ്ണുത എന്തിനാണമ്മേ?. അതിന്റെ അര്‍ത്ഥം സത്യവും നീതിയും അംഗീകരിക്കാന്‍ തയ്യാറല്ല എന്നല്ലേ. അവസാനം അമ്മ പറഞ്ഞത് നിന്റെ മുന്നില്‍ ആരും കീഴടങ്ങില്ല. നിന്നെ കീഴടക്കാന്‍ പോലീസ് നടക്കുന്നു. നീ ദൈവത്തെ ഓര്‍ത്ത് എങ്ങോട്ടെങ്കിലും പോ. മകനെ ഓര്‍ത്ത് സഹതപിക്കുന്ന ഒരമ്മ. എല്ലായിടത്തു നിന്നും ഭീഷണികളാണ് .

മലയാള മനോരമയുടെ കേരള യുവ സാഹിത്യ സഖ്യത്തില്‍ മാവേലക്കരയില്‍ നിന്നുളള ഏക വ്യക്തിയാണ് ഞാന്‍. കായംകുളത്തു നിന്നു ചേരാവളളി ശശിയുണ്ട്. ഞങ്ങള്‍ ഒന്നിച്ച് കായംകുളത്തു നിന്ന് കോട്ടയത്തേക്ക് ട്രെയിന്‍ യാത്ര ചെയ്തിട്ടുണ്ട്. ഇതിനകം നാലു പ്രാവശ്യം സാഹിത്യ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ പോയിട്ടുണ്ട്. അവിടെ പരിചയപ്പെട്ടവരാണ് കെ. പി കേശവമേനോന്‍, ജോസഫ് മുണ്ടശ്ശേരി, പാലാ കെ. എം. മാത്യു, തകഴി, മുട്ടത്തു വര്‍ക്കി, തിരുനെല്ലൂര്‍ കരുണാകരന്‍, സിപ്പി പളളിപ്പുറം, അയ്യപ്പപണിക്കര്‍, പ്രൊഫ. എം.അച്ചുതന്‍ തുടങ്ങിയവര്‍. യുവ സാഹിത്യ സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ പല കോളജുകളില്‍ സാഹിത്യ സെമിനാറുകളും സിംബോസിയങ്ങളും നടന്നിട്ടുണ്ട്. ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്നത് പന്തളം എന്‍.എസ്.എസ് കോളജില്‍ നടന്ന സെമിനാറില്‍ കാക്കനാടന്‍ കളളുകുടിച്ച് അബോധാവസ്ഥയില്‍ വന്നതാണ്.

കാക്കനാടനെ തേടി സംഘാടകര്‍ എത്തുമ്പോള്‍ അദ്ദേഹം ലഹരിക്കടിമപ്പെട്ട് ഇരിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ഞാനും അവര്‍ക്ക് പിറകെ വെറുതെ പോയതാണ്. സംഘാടകരില്‍ ഒരാള്‍ പറഞ്ഞു അടുത്തത് സാറാണ് ആധുനിക സാഹിത്യത്തെപ്പറ്റി സംസാരിക്കേണ്ടത്. ഉടനടി ചോദിച്ചു ആരാ പറഞ്ഞത് എന്റെ പേര് കൊടുക്കാന്‍. എന്നോട് ചോദിച്ചോ. സംഘാടകരിലെ ഒരാള്‍ ആ ചോദ്യം കേട്ട് അമ്പരന്നു. അയാള്‍ ഭയഭക്തിയോടെ പറഞ്ഞു, സാറിനെ ഞങ്ങളാണ് ഇവിടെ കൊണ്ടുവന്നത്. കാക്കനാടന്‍ സംശയത്തോടെ നോക്കി.ആ നോട്ടത്തില്‍ ഇവര്‍ പറയുന്നത് സത്യമാണോ . അതോ എന്നെ ബലാല്‍ക്കാരമായി കൊണ്ടുവന്നതോ എന്ന ചിന്തയായിരുന്നു. അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒപ്പം നടന്നു ഇടയ്ക്ക് ചോദിച്ചു ഞാന്‍ സംസാരിക്കേണ്ടത് ആധുനിക സാഹിത്യത്തെപ്പറ്റിയാണ് അല്ലേ. ഒപ്പം നടന്നയാള്‍ അതെയെന്നുത്തരം കൊടുത്തു. നടക്കുന്നതിനിടയില്‍ കാലു വഴുതിക്കൊണ്ടിരുന്നു. സംഘാടകരുടെ ഉളളില്‍ നിരാശയും സംഘര്‍ഷവും നിറഞ്ഞുനിന്നു. ഇതു പകലാണോ രാത്രിയാണോ എന്നുപോലും സംശയിക്കുന്ന വ്യക്തി വേദിയില്‍ എന്താണ് പറയുക ഇതായിരുന്നു അവരുടെ ആശങ്ക.
വേദിയില്‍ ചിലരൊക്കെ ഇരിക്കുന്നുണ്ട്. അവരുടെ മദ്ധ്യത്തിലേക്ക് വന്ന കാക്കനാടനില്‍ എല്ലാവരുടേയും കണ്ണുകള്‍ തറച്ചുനിന്നു. എല്ലാവരും മിഴികള്‍ ഉയര്‍ത്തി നോക്കി. എന്തോ പന്തികേട് കാണുന്നുണ്ട്. അദ്ധ്യക്ഷന്‍ കാക്കനാടനെ പ്രസംഗിക്കാന്‍ ക്ഷണിച്ചു. സംഘാടകരുടെ സര്‍വ്വ ആശങ്കകളുമകറ്റുന്ന വിധമായിരുന്നു കാക്കനാടന്റെ വാക്കുകള്‍. ഓരോ വാക്കുകളും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് പുതുമയും, ഭാവനയും പകര്‍ന്നു പുതിയ മാനങ്ങള്‍ കണ്ടെത്തുന്നതായിരുന്നു. പനിനീര്‍പ്പൂവിന്റെ ദളങ്ങള്‍ പോലെ സ്ത്രീകള്‍ എന്നും ഊഷ്മളമായ പ്രകാശം പ്രസരിപ്പിക്കുന്നവരെന്ന സത്യം പുരുഷന്മാര്‍ മറക്കുന്നുവെന്ന യാഥാര്‍ത്ഥ്യവും അദ്ദേഹം തുറന്നുപറഞ്ഞു. കേരള യുവ സാഹിത്യ സഖ്യത്തിന്‍റെ സെക്രട്ടറി ശശിധരന്‍ കണ്ടത്തില്‍ ആയിരുന്നു. 

തകഴിയുടെ ശങ്കരമംഗലം തറവാട്ടിലും ഒരു ദിവസം ഞാന്‍ പോയി. കേരള യുവ സാഹിത്യ സഖ്യ സെമിനാറില്‍ അദ്ദേഹം സംബന്ധിച്ചപ്പോഴാണ് പരിചയപ്പെട്ടത്. താമരക്കുളം ചാരുംമൂടുകാരനാണെന്നറിഞ്ഞപ്പോള്‍ ങഹാ…. നീ എന്റെ ജില്ലക്കാരനാണല്ലോ, എന്റെ വീട്ടിലേക്ക് വരാന്‍ എളുപ്പമാണല്ലോ. ഒരാഴ്ച്ച കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തിന്റെ വീട് ചോദിച്ചറഞ്ഞ് ചെല്ലുമ്പോള്‍ ഒരു കര്‍ഷകനായി ജോലിക്കാര്‍ക്കൊപ്പം നിന്ന് ജോലി ചെയ്യുന്ന തകഴിയെയാണ് കണ്ടത്. പാടവരമ്പത്ത് അദ്ദേഹത്തെ പ്രതീക്ഷിച്ചു ഞാന്‍ നിന്നു. അല്പം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി വരുമ്പോഴാണ് എന്നെ കണ്ടത്. കുശലാന്വേഷണങ്ങള്‍ നടത്തിയിട്ട് എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. നടക്കുന്നതിനിടയില്‍ നാടുവിട്ടു പോകുന്ന കാര്യവും പോലീസില്‍ നിന്നുളള അനുഭവവും പറഞ്ഞു.

എന്റെ റേഡിയോ നാടകങ്ങള്‍ അദ്ദേഹം കേട്ടിട്ടുണ്ടെങ്കിലും മറ്റു നാടകങ്ങളെപ്പറ്റിയറിയില്ല. അന്ന് എനിക്കു ലഭിച്ച മറുപടി, എഴുത്തുകാരന്‍ എന്നും കുരുക്ഷേത്ര യുദ്ധത്തിലെ പോരാളികളാണ്. അതില്‍ കൃഷ്ണനാകാം അര്‍ജുനനാകാം ദുര്യോധനനാകാം. മണ്ണില്‍ കൗരവരുടെ എണ്ണമാണ് കൂടുതല്‍. അതില്‍ എഴുതുന്ന ചിലരുണ്ട്. യുദ്ധത്തില്‍ അമ്പും വില്ലുമില്ലാത്ത അര്‍ജുനനെ ഓര്‍ത്തു. അയാള്‍ മരിക്കാനും തയ്യാറായിരുന്നു. നിന്നെപ്പോലെ ഒരാള്‍ക്ക് നാടുവിടാനെ മാര്‍ഗ്ഗമുളളു. ഞാന്‍ നിന്നോട് പറയുന്നത് ഈ നാടകമെഴത്തു നിര്‍ത്തി നോവല്‍ എഴുതാന്‍ ശ്രമിക്കണമെന്നാണ്. നാടകമെഴുതുന്നവര്‍ക്ക് കുറച്ചു കൂടി വഴങ്ങും നോവല്‍. ആ കൂടിക്കാഴ്ച്ച പുതിയൊരനുഭവമാണ് നല്കിയത്. നല്ല സാഹിത്യകാരന്‍ന്മാര്‍, കവികള്‍ ഉപരി സാഹിത്യത്തിന്‍റെ ദല്ലാളന്മാരല്ല മറിച്ച് അനീതി കണ്ടാല്‍ അമര്‍ഷത്തിന്റെ ജ്വാല അവരില്‍ എരിയും. നീ പോലീസിനെ മാറ്റിമറിക്കാന്‍ ശ്രമിച്ചാല്‍ അതു നടക്കത്തില്ല. അവരില്‍ പലരും ജനങ്ങളെ കൊളള ചെയ്യുന്നവരാണ്. അവര്‍ക്കെതിരെ ശബ്ദിച്ചാല്‍ അവരെ ഭരിക്കുന്നവര്‍ക്കും അതിഷ്ടപ്പെടില്ല. പഴയ ഭൂപ്രഭക്കന്മാര്‍ ജനാധിപത്യമെന്ന പേരില്‍ ജീവിക്കുന്നു. നീ ചെറുപ്പമാണ് ധാരാളം പഠിക്കാനും അറിയാനുമുണ്ട്. നിന്റെ ഹൃദയമിടിപ്പ് എനിക്ക് മനസ്സിലാകും. അത് എല്ലാവര്‍ക്കും മനസ്സിലാകണമെന്നില്ല.

വീട്ടിലെത്തിയ ഞങ്ങള്‍ക്ക് കാത്ത ചേച്ചി ചായ ഇട്ടു തന്നു. പറമ്പില്‍ ആരോ പണി ചെയ്യുന്നുണ്ട്. പുസ്തകങ്ങള്‍ ഇരുന്ന സ്ഥലത്തേക്ക് എന്റെ കണ്ണുകള്‍ പാഞ്ഞുചെന്നു. തകഴി അകത്തേക്ക് പോയ തക്കം നോക്കി ചെമ്മീന്‍ എന്ന നോവല്‍ ഞാനെന്റെ മടിക്കുത്തില്‍ താഴ്ത്തി. അദ്ധ്വാനിക്കുന്നവനൊപ്പം അദ്ധ്വാനിക്കുന്ന ചൂഷണത്തിനും മര്‍ദ്ദനത്തിനുമെതിരെ പോരാടിയ തകഴിയുടെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അദ്ദേഹവും ചവിട്ടിമെതിക്കപ്പെടുന്നവനൊപ്പമെന്ന് ഞാന്‍ മനസ്സിലാക്കി. ഉച്ചഭക്ഷണത്തിനു നിര്‍ബന്ധിച്ചെങ്കിലും ഞാന്‍ നിന്നില്ല. എത്രയും പെട്ടെന്ന് അവിടെ നിന്ന് രക്ഷപ്പെടാനാണ് ശ്രമിച്ചത്. കാരണം ഞാനൊരു പുസ്തകം മോഷ്ടിച്ചു കളളനായിരിക്കുകയാണ്. പണത്തിന്റെ അഭാവമാണ് എന്നെ ഇതിനു പ്രേരിപ്പിച്ചത്.

വരിക്കോലി മുക്കില്‍വിളയിലെ ഒരു മുറിക്കടയില്‍ ഒരു നഴ്‌സ് രോഗികളെ ശുശ്രൂഷിക്കുന്ന ക്‌ളിനിക്ക് നടത്തിയിരുന്നു. ചില ദിവസങ്ങളില്‍ അവിടെ ഡോക്ടര്‍മാരും വരുമായിരുന്നു. ആ ദിവസം രോഗികളുടെ എണ്ണം കൂടും. ആ സ്ഥാപനം നടത്തിയിരുന്നത് നൂറനാട്ടുളള പോള്‍ സാറിന്റെ ഭാര്യയുടെ സഹോദരിയായിരുന്നു. അദ്ദേഹം നൂറനാട് ജനതാ തീയേറ്റേഴ്‌സ് ഉടമകളുടെ സഹോദരനും ഈഴവ സമുദായക്കാരനുമായിരുന്നു. പോള്‍സാര്‍ ക്രിസ്തീയ ദൈവരാജ്യത്തെപ്പറ്റി പ്രസംഗിച്ചും എഴുതിയും നടന്ന കാലം. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സഹായിയായിരുന്നു തിരുവനന്തപുരത്തുളള ബനഡിക്റ്റ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി. ചെറപ്പകാലത്ത് ഞാന്‍ പളളിയില്‍ മുടങ്ങാതെ പോവുന്ന ആളായിരുന്നു. അതിന്റെ ഫലമായി പല പളളികളിലും ഞായറാഴ്ച്ച ദിവസങ്ങളില്‍ പ്രസംഗിക്കാന്‍ പോകുമായിരുന്നു. അങ്ങനെ നൂറനാട് മര്‍ത്തോമ്മാ പളളിയില്‍ പ്രസംഗിച്ചു കഴിഞ്ഞപ്പോള്‍ എന്നെ ഉച്ചഭക്ഷണത്തിന് വിളിച്ചത് പളളിയിലുണ്ടായിരുന്ന പോള്‍ സാറാണ്. എന്നെപ്പറ്റി റേഡിയോയിലൂടെ അദ്ദേഹം കേട്ടിരുന്നു. അന്ന് പളളിയുടെ സെക്രട്ടറി ജോണ്‍സാറായിരുന്നു. ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് ഏതാനും ക്രിസ്തീയ ഗാനങ്ങള്‍ എഴുതിത്തരണമെന്നവശ്യപ്പെട്ടു. പിന്നീട് ഒരു രാത്രിയില്‍ ഞാന്‍ ആ വീട്ടില്‍ കഴിഞ്ഞിട്ടുണ്ട്. ഗാനങ്ങളും എഴുതിക്കൊടുത്തു. അദ്ദേഹത്തിന്റെ ബന്ധു വീട്ടിലും ഞാന്‍ പ്രസംഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകനാണ് പില്‍ക്കലത്ത് സീരിയലില്‍ കടമറ്റത്ത് അച്ചനായി അഭിനയിച്ച പ്രകാശ്. അനുജന്‍ സൂരജുമായും എനിക്കു നല്ല ബന്ധമുണ്ടായിരുന്നു. പോള്‍സാറുമായുളള ബന്ധം മനസിലാക്കി ആ നഴ്‌സ് എന്നോട് ഒരു ബന്ധുവിനെപ്പോലെ പെരുമാറി.