യുകെയില്‍ താമസിക്കുന്ന പ്രമുഖ മലയാള സാഹിത്യകാരനായ കാരൂര്‍ സോമന്‍ തന്‍റെ ജീവിതത്തില്‍ ഇത് വരെ സംഭവിച്ച കാര്യങ്ങള്‍ വിശകലനം ചെയ്ത് എഴുതുന്ന ആത്മകഥ നാളെ മുതല്‍ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നു. പ്രവാസി മലയാളി എഴുത്തുകാരില്‍ ഏറെ ശ്രദ്ധേയനായ കാരൂര്‍ സോമന്‍റെ ജീവിതം എന്നും സംഭവ ബഹുലമായിരുന്നു. സ്കൂള്‍ പഠന കാലത്ത് മുതല്‍ എഴുത്തിനെ പ്രണയിച്ച് തുടങ്ങിയ കാരൂര്‍ സോമന് അന്ന് മുതല്‍ തന്നെ എഴുത്ത് ധാരാളം മിത്രങ്ങളെയും ശത്രുക്കളെയും സമ്പാദിച്ച് നല്‍കിയിട്ടുണ്ട്.

നന്നേ ചെറുപ്പത്തില്‍ തന്നെ തന്‍റെ സാഹിത്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാട് വിടേണ്ടി വന്ന വ്യക്തിയാണ് സോമന്‍. പോലീസിനെ വിമര്‍ശിച്ച് നാടകമെഴുതി എന്ന കാരണത്താല്‍ നക്സലൈറ്റ് ആയി മുദ്ര കുത്തപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സോമന്‍ സ്വന്തം നാടുപേക്ഷിച്ച് പോകേണ്ടി വന്നത്. മാവേലിക്കരയ്ക്കടുത്ത് ചാരുംമൂട് എന്ന പ്രദേശത്ത് ജനിച്ച സോമന്‍ നാടകം, കഥ,കവിത, നോവല്‍, ബാലസാഹിത്യം, ജീവചരിത്രം, സഞ്ചാര സാഹിത്യം തുടങ്ങി വിവിധ മേഖലകളിലായി ധാരാളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

തന്റെ സുദീര്‍ഘമായ രചനാ വഴികളില്‍ കല്ലും മുള്ളും നിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുള്ള കാരൂര്‍ സോമന്‍ ആ അനുഭവങ്ങള്‍ എല്ലാം തന്‍റെ ആത്മകഥയില്‍ തുറന്നെഴുതുന്നുണ്ട്. ആ അനുഭവക്കുറിപ്പികള്‍ നാളെ മുതല്‍ മലയാളം യുകെയില്‍ വായിക്കുക.