അദ്ധ്യായം – 32
മതപണ്ഡിതന്റെ കരണത്തടിച്ച് മദാമ്മ

എല്ലാം അറിഞ്ഞപ്പോള്‍ ഭീതി തോന്നി. കഠിനമായ ശിക്ഷാവിധി നടപ്പാക്കുന്ന രാജ്യമാണിത്. ദമാമിലെ വലിയ പള്ളിക്കു മുന്നില്‍ കൊലക്കുറ്റത്തിന് വെള്ളിയാഴ്ച്ച ഒരു പാക്കിസ്ഥാനിയുടെ തല വെട്ടി മാറ്റുന്നത് ഞാന്‍ നേരില്‍ കണ്ടതാണ്. അതു കണ്ടു നില്‍ക്കാനുള്ള മനോധൈര്യം എല്ലാവര്‍ക്കുമുണ്ടാകണമെന്നില്ല. എന്നിട്ടും അതു കാണാന്‍ ജനക്കൂട്ടമുണ്ടായിരുന്നു. കൊലപാതകം, മയക്കു മരുന്ന്, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് തലവെട്ടിയാണ് ശിക്ഷ നടപ്പാക്കുന്നത്. ഇന്ത്യയെപോലെ സുദീര്‍ഘമായ കാലങ്ങളെടുത്തുള്ള വിധിന്യായങ്ങളോ, അധികാരത്തിലിരിക്കുന്ന രാഷ്ട്രീയക്കാരുടെ ഇടപെടലോ, സമ്പത്ത് കൊടുത്ത് രക്ഷപ്പെടുത്തലോ ഈ രാജ്യത്ത് സാധ്യമല്ല. യു.എ.ഇ, ബഹ്‌റിന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സൗദികളെ പോലെ മതമൗലീക വാദികളല്ല എന്നത് ഈ രാജ്യങ്ങളില്‍ മീറ്റിംഗിന് പോകുമ്പോള്‍ അവിടുത്തുകാരില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.

ഞാന്‍ ഗള്‍ഫ് ന്യൂസില്‍ ലേഖനമെഴുതിയതിന്റെ ഫലമായി ഒലയാന്റെ അല്‍ക്കോബറിനടുത്തുള്ള ഹെഡ് ഓഫീസ്സില്‍, ഒലയാന്റെ വൈസ്പ്രസിഡന്റ് ഒരു ബ്രിട്ടീഷുകാരന്‍ എന്നെ വിളിപ്പിച്ചു. അവിടെ ചെല്ലുന്നതു വരെ എന്തിനു വിളിപ്പിക്കുന്നു എന്നത് എനിക്കറിയില്ലായിരിന്നു. ജീ.എം. പറഞ്ഞിട്ടാണ് പോയത്, ഇതിനു മുമ്പ് ഞാന്‍ പോയിട്ടുള്ളത് വീസയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ സംസാരിക്കാനാണ്. വൈസ് പ്രസിഡന്റിന്റെ സെക്രട്ടറിയായി ജോലി ചെയ്യുന്നത് മലയാളിയായ ശാമുവേലും ഒലയാന്റെ സെക്രട്ടറിയായി പാലക്കാട്ടുകാരന്‍ വേണുവുമാണ്. വേണുവിനെ അറിയാമെങ്കിലും ശാമുവേലിനെ ആദ്യമായിട്ടാണ് കാണുന്നത്. എന്നെ വിളിപ്പിച്ചത് ഗള്‍ഫ് ന്യൂസിലെ ലേഖനവുമായി ബന്ധപ്പെട്ടാണെന്ന് അപ്പോഴാണ് മനസ്സിലായത്. മലയാളികള്‍ നല്ലവരെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ മറ്റുള്ളവന്റെ വളര്‍ച്ചയില്‍ അസ്സൂയയുള്ളവരുമുണ്ടെന്ന് അന്നാണ് മനസ്സിലാക്കിയത്. അതില്‍ ചിലരുടെ കപടമുഖം അവരുടെ പുഞ്ചിരിക്കും സ്‌നേഹസമര്‍ത്ഥമായ വാക്കുകളിലും നമുക്ക് മനസ്സിലാവില്ല. എന്നാല്‍ വായനയിലൂടെ വളര്‍ന്ന വിവേകമുള്ളവരില്‍ ആദരവും സ്‌നേഹവും ലാളിത്യവുമൊക്കെ എനിക്കനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവിടെ വന്നിട്ടുള്ളവരില്‍ നല്ലൊരു വിഭാഗം നല്ല വിദ്യാഭ്യാസമുള്ളവരല്ല. എങ്ങനെയും കാശുണ്ടാക്കണം അതാണ് ലക്ഷ്യം. കഷ്ടതകളും ക്ഷാമവും അന്ധവിശ്വാസങ്ങളുമായി ഇവിടേക്കു വരുന്നവര്‍ പലപ്പോഴും പലകാരണങ്ങളാല്‍ പാരയായി മാറാറുണ്ട്.
മുണ്ടുമുറുക്കിയുടുത്തു കഷ്ടപ്പെടുന്നവനും അറിവുള്ളവനും ഈ പാരപ്പണിക്കൊന്നും പോകില്ല. സംസ്‌കാരസമ്പന്നരായ പലരേയും ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. അതില്‍ കോയമ്പത്തൂരുകാരന്‍ ഒ.പി.ആര്‍ കുട്ടി, ദമാം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. സി സെബാസ്റ്റ്യന്‍,അബ്ദുള്ള മഞ്ചേരി, കുണ്ടറക്കാരന്‍ കോശി വൈദ്യന്‍ അങ്ങനെ ധാരാളം പേര്‍. എന്റെ സര്‍ട്ടിഫിക്കറ്റിലുള്ള പേര് ഡാനിയേല്‍ ശമുവേല്‍ എന്നാണ്. ഓഫീസ്സുകളിലല്ലാതെ എന്നെയാരും ഈ പേര് വിളിക്കാറില്ല.

കാരൂര്‍ സോമന്‍ എന്ന വ്യക്തിയെ അറിയാവുന്ന ഒരാളാണ് ഈ ലേഖനത്തിന്റെ സാരാംശം ഒലയാന്റെ വൈസ് പ്രസിഡന്റിനെ അറിയിച്ചത്. എന്നെ അധികം മലയാളികള്‍ക്ക് അറിയില്ല, ഇനിയും ഫോട്ടോ കണ്ടിട്ടാണോ? അത് വന്നത് മലയാളം ന്യൂസില്‍ വേള്‍ഡ് മലയാളീ കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാഹിത്യ വിഭാഗം ചെയര്‍മാനായി നിയമിച്ചതും പാറപ്പുറം പ്രവാസി അവാര്‍ഡ് മനോരമയില്‍ വന്നതുമാണ്. ഇവനൊരു പണി കൊടുക്കണമെന്ന് ആരോ ഒരാള്‍ ആഗ്രഹിച്ചതാണ്. എന്തുകൊണ്ട് മലയാളികള്‍ ഓടിപ്പോകുന്നു എന്നും അറബി മുതലാളിമാരുടെ പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നും എംബസി ഇടപെടണമെന്നും അനീതി നടത്തുന്ന സൗദികളെ സംരക്ഷിക്കുന്ന സമീപനം സൗദി ഭരണകൂടം അവസാനിപ്പിക്കണമെന്നുമാണ് ലേഖനത്തിലുള്ളത്. അകത്തേ മുറിയില്‍ വൈസ് പ്രസിഡന്റിന്റെ മുന്നില്‍ ഇത് ഞാന്‍ അവതരിപ്പിച്ചെങ്കിലും ഇത് പൂര്‍ണമായി ഉള്‍കൊള്ളുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അവസാനം ഞാന്‍ ചോദിച്ചു. ഈ സൗദികള്‍ നടത്തുന്ന പീഡനങ്ങള്‍ കണ്ടുകൊണ്ടിരിക്കണമെന്നാണോ അങ്ങു പറയുന്നത്. ഈ രാജ്യത്തിരുന്നു കൊണ്ട് ഈ രാജ്യത്തിനെതിരെ എഴുതാന്‍ പാടില്ല. അതവര്‍ അംഗീകരിക്കില്ല. അവരുടെ അന്ത്യം ജയിലിലാണ്. രാജ്യ സുരക്ഷയ്ക്ക് ഹാനി വരുത്തുന്നവന്‍ എന്ന ഓമനപ്പേരും അവരതിന് ചാര്‍ത്തിത്തരും. അത്തരക്കാരെ കമ്പനിയും സംരക്ഷിക്കില്ല. കമ്പനി മുതലാളി രാജ കുടുംബവുമായി നല്ല ബന്ധമുള്ളയാളാണ്. ഇനിയും എഴുതാനാണ് താല്പര്യമെങ്കില്‍ ഞാന്‍ എതിരല്ല. അത് പുറത്തുപോയിട്ടു മതി. കമ്പനി എന്‍.ഒ.സി.തരാം. നിങ്ങളെപ്പോലുള്ളവര്‍ ഭീരുക്കളല്ലെന്ന് എനിക്കറിയാം. ഞാനും വന്നിരിക്കുന്നത് ജോര്‍ജ് ബര്‍ണാഡഷായുടെ നാട്ടില്‍ നിന്നാണ്. അദ്ദേഹത്തെ തല കുത്തനെ മരത്തില്‍ കെട്ടിയിട്ട രാജാക്കന്മാരും അവിടെ ഉണ്ടായിരുന്നുവെന്ന് ഇതു കണ്ടപ്പോള്‍ ഓര്‍ത്തു എന്നു മാത്രം. മുന്നിലിരിക്കുന്ന ഗള്‍ഫ് ന്യൂസ് പത്രത്തിലേക്ക് ഞാനൊന്നു സൂക്ഷിച്ചു നോക്കിയിട്ട് അദ്ദേഹത്തോട് ക്ഷമാപണം നടത്തി പുറത്തിറങ്ങി. ഇവനാണോ രഹസ്യമായി ഈ ചരടു വലിച്ചത്?.

ഓഫീസില്‍ എത്തിയപ്പോള്‍ ഇതാ മറ്റൊന്ന്, ബേബി മറ്റൊരു ജോലിക്കാരനെ മര്‍ദ്ദിക്കുന്നു, അതിന് ദൃക്‌സാക്ഷികളുമുണ്ട്. വെറുതേ ഒരാളുടെ മേല്‍ ഈ രാജ്യത്ത് കുറ്റം ആരോപിച്ചാല്‍ അത് അതിലും വലിയ കുറ്റമാണ്. ആ ഗൂഢാലോചനയില്‍ ആരെങ്കിലും പങ്കെടുത്താല്‍ അതെ അളവില്‍ അവനും കിട്ടും. വെറും കടലാസല്ല ഇവിടുത്തെ നിയമങ്ങള്‍. വളരെ കഠോരമാണ്. അത് മിന്നിത്തിളങ്ങുന്ന വാളില്‍ വരെ ചെന്നെത്തി നില്‍ക്കുന്നു. മനസ്സിലുണ്ടായിരുന്ന സന്തോഷത്തിന്റെ മുകളില്‍ വിഷാദത്തിന്റെ നിഴല്‍ വീണിരിക്കുന്നു. അമേരിക്കകാരനായ സൈമണ്‍ കോള്‍ഗേറ്റ് ആന്‍ഡ് പാമൊലിവ് കമ്പനിയുടെ പ്ലാന്റ് ഡയറക്ടര്‍ ആണ്. ഗള്‍ഫിലെ എല്ലാ രാജ്യത്തേക്കും ഇവിടെ നിന്നാണ് ഈ പ്രോഡക്റ്റ് പോകുന്നത്. സൗദിയിലെ പ്രമുഖ കമ്പനിയായ ഒലയാനും അമേരിക്കന്‍ കമ്പനിയായ കോള്‍ഗേറ്റുമായി ജോയിന്റ് വെന്‍ചര്‍ ആയിട്ടാണ് ഇത് ഇവിടെ ഉല്പാദിപ്പിക്കുന്നത്. കൊക്കക്കോളയും ഇതുപോലെ ഇവിടെ ഉല്പാദിപ്പിക്കുന്നു. സൈമണ്‍ കാനഡയിലുള്ള കോള്‍ഗേറ്റിലേക്ക് സ്ഥലം മാറി പോയതിനു ശേഷം ആ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത് ഫിലിപ്പീന്‍സുകാരനാണ്. ഞങ്ങള്‍ മീറ്റിംഗുകളില്‍ കണ്ടു സംസാരിക്കുമെങ്കിലും അത്ര വലിയ അടുപ്പമില്ല.ബേബിയെ കണ്ട് കാര്യങ്ങള്‍ തിരക്കി. ഞാന്‍ വളരെ ദേഷ്യത്തിലാണ് സംസാരിച്ചത്. കൂടെ പണിചെയ്യുന്നവന്‍ അനാവശ്യമായി സംസാരിച്ചപ്പോള്‍ അതിന്റെ മറുപടി ഉപദ്രവമാണോ? എന്റെ ഭൂതകാലവും ഒരു നിമിഷം ഞാന്‍ ഓര്‍ക്കാതിരുന്നില്ല. കമ്പനി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. അന്വേഷണം ഏത് വഴിക്കു നീങ്ങുന്നുവെന്നറിയില്ല.
ഫാക്ടറിയിലേക്ക് ജോലിക്കാരെയെടുക്കാനുള്ള അനുമതിക്കായിട്ടുള്ള കത്ത് ഡയറക്ടറില്‍ നിന്ന് ജനറല്‍ മാനേജര്‍ക്ക് കിട്ടിയ സമയം മുതല്‍ ബേബിയെ ഇവിടെ എത്തിക്കാന്‍ കഴിയുമെന്ന ചിന്തയാണ് എന്നെ ഭരിച്ചത്. പല ജോലികള്‍ക്കായി ഏഴു പേരെയാണെടുക്കുന്നത്. അതില്‍ രണ്ടു ഫിറ്ററുണ്ട്. വിദ്യാഭ്യാസ യോഗ്യത എന്‍ജനീയറിംഗാണ്. അഞ്ചാം ക്ലാസുകാരനെ ഞാനെങ്ങനെ എന്‍ജിനീയറാക്കും. അനുകൂലമായ ഒരുത്തരം സൈമണില്‍ നിന്നുണ്ടായാല്‍ ജനറല്‍ മാനേജര്‍ക്ക് എതിര്‍ക്കാന്‍ കഴിയില്ല. അടുത്ത ദിവസം തന്നെ സൈമണെകണ്ടു ബേബിയുടെ സര്‍ട്ടിഫിക്കേറ്റുകള്‍ കാണിച്ചു. വിശ്വാസമാകും വിധത്തില്‍ കാര്യങ്ങള്‍ ധരിപ്പിച്ചു. ജോലിയില്‍ ഒരപാകതയും വരിത്തില്ലെന്ന് ഞാനുറപ്പു കൊടുത്തു. അല്പനേരത്തെ മൗനത്തിനു ശേഷം അറിയിച്ചു. ഞാന്‍ ഇന്നുവരെ യോഗ്യത നോക്കിയാണ് ആരേയും എടുത്തിട്ടുള്ളത്. ഇവന്‍ ജോലിയില്‍ പ്രവേശിച്ചിട്ട് ഞാനൊരു തീരുമാനം പറയാം. മടങ്ങി പോകേണ്ടിവന്നാല്‍ എന്നെ കുറ്റപ്പെടുത്തരുത്.

എന്റെ ശുപാര്‍ശയ്ക്ക് ഫലമുണ്ടായി. സൈമണ്‍ അടിയില്‍ സെലക്ടഡ് എന്നെഴുതി ഒപ്പിട്ടു തന്നു. ഞാന്‍ അതിരറ്റ നന്ദി രേഖപ്പെടുത്തി. അപേക്ഷകള്‍ പലതും ഇവനു വേണ്ടി മാറ്റിവച്ചു. സൈമണില്‍ നിന്ന് ഒപ്പിട്ടു വാങ്ങിയ ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റില്‍ ബേബിയും ഇടം പിടിച്ചു. ഇനിയും ജനറല്‍ മാനേജരാണ് സൂക്ഷമതയോടെ പേപ്പറുകള്‍ പരിശോധിച്ച് ഒപ്പിടേണ്ടത്. ബ്രിട്ടീഷ്‌കാരനായ ജെയിംസ് വില്യംസ് ആണ് ജനറല്‍ മാനേജര്‍. ഞാന്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആണ്. സാധാരണ ഞാന്‍ ഒപ്പിട്ടു കൊടുക്കുന്ന പേപ്പറുകളില്‍ അധികമൊന്നും നിരീക്ഷണം നടത്താറില്ല. വളരെ ശ്രദ്ധയോടെയാണ് ഓരോ പേപ്പറുകളും ജീ എമ്മില്‍ നിന്ന് ഒപ്പിട്ടു വാങ്ങി ഹെഡ് ഓഫീസിലേക്ക് അയച്ചത്. എനിക്ക് അത്യധികമായ സന്തോഷമാണുണ്ടായത്. ഉടനടി ഡല്‍ഹിയില്‍ ബേബിയെ വിളിക്കാനറിയിച്ചു. വീസ കിട്ടി, വരാനായി തയാറായിക്കൊള്ളുക. ഒരു മാസത്തിനുളളില്‍ അവനെത്തി. ജോലി തുടര്‍ന്നു. അതില്‍ മതിപ്പുണ്ടാക്കി. സൈമണും നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

ഇപ്പോള്‍ മനസ്സാകെ അസ്വസ്ഥമാണ്. സ്വന്തം ശരീരം സൂക്ഷിക്കുന്നത് പോലെയായിരിക്കണം സ്വന്തം ജോലി സൂക്ഷിക്കേണ്ടതെന്ന് അവന്‍ മറന്നു. വിവേകശാലികള്‍ അങ്ങനെ അബദ്ധത്തില്‍ വീഴില്ല. ജീ.എം. എന്നെ ഓഫീസ്സിലേക്ക് വിളിപ്പിച്ചു. ആദ്യത്തെ ചോദ്യം, ഈ ബേബി നിന്റെ ബന്ധുവാണോ. എന്റെ കണ്ണുകള്‍ വിടര്‍ന്നു. അതെയെന്ന് ഉത്തരം കൊടുത്തു. അപമാനഭാരവുമായി ഞാനിരുന്നു. നീ എന്തു കൊണ്ട് മുമ്പേ പറഞ്ഞില്ല എന്നായിരിക്കും ചിന്തിച്ചത്. സോറി ഡാനി ഇങ്ങനെ അക്രമം കാണിക്കുന്നവരെ പിരിച്ചു വിടാനേ മാര്‍ഗ്ഗമുള്ളൂ. വിളറിയ മുഖഭാവത്തോടെ നോക്കി. അദ്ദേഹത്തോട് കയര്‍ത്തിട്ട് കാര്യമില്ലെന്നറിയാം. ജീ.എം. തുടര്‍ന്നു. അവന്‍ അച്ചടക്കവും മര്യദയും പരശീലിക്കേണ്ടതുണ്ട്. അവന് പരാതിയുണ്ടെങ്കില്‍ പറയാന്‍ ഫാകടറിയില്‍ എത്രയോ പേരുണ്ട്. ഇത് അവര്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല. ഞാന്‍ ഒരു യാചകനെപ്പോലെ താണുവണങ്ങി പറഞ്ഞു. പുതിയ ആളാണ് ഈ രാജ്യത്തെപ്പറ്റി അറിയില്ല. അതിനാല്‍ ഇത് അറിവില്ലായ്മയാണ്. ഒരു ദരിദ്രന്‍, കുടുംബപ്രാരാബ്ദങ്ങള്‍ ധാരാളമുണ്ട്. വളരെ പ്രതീക്ഷയോടെയാണ് വന്നത്. അവന്റെ അച്ഛന്‍ ഒരു ക്യാന്‍സര്‍ രോഗിയാണ്. സഹോദരിക്കും ഫീസ് കൊടുക്കുന്നത് ഇവനാണ്. സത്യത്തില്‍ ഞാനാണ് അവനെ കൊണ്ടുവന്നത്. അവന്‍ ചെയ്ത കുറ്റത്തിന് ശിക്ഷ ഞാന്‍ ഏറ്റെടുക്കാന്‍ തയ്യാറാണ്. അവന് പകരം ഞാന്‍ പൊയ്‌ക്കോളാം. ഇത്രയും നാള്‍ അങ്ങേക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. അങ്ങ് എനിക്കൊരു എന്‍.ഒ.സി. തന്ന് സഹായിക്കണം. ഞാന്‍ അങ്ങേയ്ക്ക് ഉറപ്പു തരുന്നു. ഇനിയും ഇങ്ങനെ അവന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. ആദ്യത്തെ ഈ തെറ്റിന് മാപ്പു കൊടുത്തു കൂടെ. അവനെ ആത്മഹത്യയിലേക്ക് തള്ളി വിടണോ സാര്‍. ഞാന്‍ തീരുമാനിച്ചതാണ് ഇവിടുത്തെ ജോലി വിടണമെന്ന്. വൈസ്പ്രസിഡന്റിന് കമ്പനി വലുതെങ്കില്‍ എനിക്ക് എന്റെ എഴുത്താണ് വലുത്. ആ കാര്യം വില്യംസുമായി സംസാരിച്ചില്ല.

ജി. എമ്മിന്റെ നെറ്റിത്തടം ഉയര്‍ന്നു. ഞാന്‍ രാജിവയ്ക്കാമെന്ന് പറഞ്ഞത് വിശ്വസിക്കാനാകാതെ ചോദിച്ചു. നീ എന്തിനു പോകണം. ഉടനടി ഞാനുത്തരം കൊടുത്തു. ഞാനാണ് അവനെ കൊണ്ടുവന്നത്. അവനു പകരം ഞാന്‍ പൊയ്‌ക്കൊള്ളാം. ദയവായി അവനെ പറഞ്ഞുവിടരുത്. ജീ. എം. അവസാനമായി പറഞ്ഞു, നീ ഒന്നു കൂടി ആലോചിച്ചിട്ട് ഒരു മറുപടി പറഞ്ഞാല്‍ മതി. ഞാന്‍ നിമിഷ നേരത്തേക്ക് നോക്കിയിട്ട് പറഞ്ഞു. ഇതില്‍ മറ്റൊന്നും ആലോചിക്കാനില്ല സാര്‍, ജി.എം. ചിന്തിച്ചിരുന്നിട്ട് അറിയിച്ചു. മറ്റൊരാള്‍ വരുന്നതു വരെ നീ ഇവിടെ തുടരണം. ഞാനതിനു സമ്മതിച്ചു. അദ്ദേഹത്തിനു നന്ദി പറഞ്ഞിട്ട് പുറത്തേക്ക് നടന്നു. ജി.എം. മൂകനായി നോക്കിയിരുന്നു. ഞാന്‍ ഇങ്ങനെ ഒരു തീരുമാനമെടുക്കുമെന്ന് അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല.

ഓമനയുമായി നടന്ന കാര്യങ്ങള്‍ പങ്കുവച്ചു. ആ രാത്രിയില്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ദുഖഭാരത്താല്‍ കണ്ണടച്ചു കിടന്നു. ഇവിടെയും ഞാനാണ് കുറ്റവാളി. കഴിഞ്ഞ കാല സ്മരണകളുടെ താളുകളില്‍ ഒരദ്ധ്യായം കൂടി എഴുതിച്ചേര്‍ത്തു. എന്റെ ലക്ഷ്യം ഒന്ന് മാത്രമാണ്, അവനെ പിരിച്ചുവിടരുത്. അതിന്റെ ശിക്ഷ സങ്കീര്‍ണ്ണതയുള്ളതാണ്. പുതിയൊരു ജോലി അത്ര എളുപ്പമല്ല. ദൈവം കാരുണ്യവാനെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഇതുപോലുളള ജീവിത പോരാട്ടത്തില്‍ തളര്‍ന്ന് പോകാതെ ശക്തിയാര്‍ജ്ജിച്ചു തന്നെയാണ് ജീവിച്ചത്. ഒരു പക്ഷേ തെറ്റായ ഒരു തീരുമാനമാണ് ഞാനെടുത്തത് എന്ന് ഓമനയ്ക്ക് തോന്നുമെങ്കിലും എന്റെ നിലപാടിനൊപ്പമാണ് അവള്‍ നിന്നത്. എന്തായാലും മുറിവുണ്ടാക്കുന്നതും ചികിത്സിക്കുന്നതും ഞാന്‍ തന്നെയല്ലേ എന്ന ചിന്തയായിരിക്കും. ഒലയാന്‍ എനിക്ക് എന്‍.ഒ.സി.തന്നു. നീണ്ട ആഴ്ച്ചകള്‍ ജോലിക്കു വേണ്ടിയള്ള അലച്ചില്‍ തുടര്‍ന്നു.

സൗദി അരാംകൊ ഓയില്‍ കമ്പനിയുടെ പ്രോജെക്ടില്‍ ജോലി ചെയ്തിരുന്ന നിസ്സാര്‍ വഴി അവരുടെ ഇന്‍സ്‌പെക്ഷന്‍ ടെക്‌നിക്കല്‍ സര്‍വ്വീസില്‍ ജോലി ലഭിച്ചു.. പല കമ്പിനികളും ഇത് ഏറ്റെടുത്തു നടത്തുന്നുണ്ട്. എന്ജിനീര്‍മാര്‍ വിദേശത്തു നിന്ന് ഓയില്‍ പൈപ്പ് ലൈന്‍ ജോലിക്കായി അറാംങ്കോ എന്‍ജിനിയേഴ്‌സ് വഴി കൊണ്ടുവരും, സൗദിയിലുള്ള ആറംങ്കോയുടെ പൈപ്പ് ലൈന്‍ ഓഫിസുകള്‍, റിഫൈനറികള്‍, സന്ദര്‍ശിച്ച് അവിടുത്തെ ഉന്നത ഉദ്ദ്യോഗസ്ഥരുമായി മീറ്റിംഗുകള്‍ നടത്തി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി സമര്‍പ്പിക്കുകയാണ്. എനിക്ക് ലഭിച്ചിരിക്കുന്ന പദവി അഡ്മിനിസ്‌ട്രേഷന്‍, മാനേജര്‍ ആണ്. ഇതിന്റെ ഫലമായി സൗദിയുടെ എല്ലാ പ്രമുഖ സിറ്റികളിലേക്കും ഓയില്‍ പൈപ്പു ലൈനുകളുള്ള മരുഭൂമിയുടെ ഭാഗത്തേക്കും ആറാംങ്കോയുടെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഇടയുണ്ടായി. പ്രധാനമായും രാസ്തനുരയില്‍ നിന്ന് ജിദ്ദ, റിയാദ്, യാന്‍ബു, അബ, അബഹ, ജീസാന്‍ അങ്ങനെ തുടരുന്നു. മറ്റു സ്ഥലങ്ങളിലേക്ക് പോയത് കാറിലാണ്. എന്റെ സെക്രട്ടറി കണ്ണൂര്‍ക്കാരന്‍ ഷൈജു ആയിരുന്നു.

എനിക്ക് രണ്ട് കുട്ടികള്‍ കൂടിയുണ്ടായി. ഒരു മോളും ഒരു മോനും. സിമ്മിയും സിബിനും. എല്ലാ വര്‍ഷവും ഞങ്ങള്‍ ഡല്‍ഹി, കേരള യാത്ര തുടര്‍ന്നിരുന്നു. പണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ആള്‍ക്കാരുടെ ആവശ്യങ്ങളും കൂടി വന്നു. ആ കൂട്ടത്തില്‍ എന്റെ സാഹിത്യ രചനകളും തുടര്‍ന്നു. വിദ്യര്‍ത്ഥിമിത്രം സൗദിയുടെ ചരിത്രം ലേഖന പുസ്തകം കുട്ടികള്‍ക്കായി പുറത്തിറക്കി. പുസ്തകത്തിന്റെ പേര് കണ്ട സൗദിയുടെ മണ്ണില്‍. എസ്.പി.സി. എസ്. ‘കദനമഴ നനഞ്ഞപ്പോള്‍’ എന്ന നോവലുമിറക്കി. നാട്ടില്‍ അവധിക്കു പോകുമ്പോഴൊക്കെ ഒന്നും രണ്ടും കൃതികളുമായിട്ടാണ് പോകുന്നത്. അത് കോട്ടയത്തെ പുസ്തക പ്രസാധകരെ ഏല്‍പിച്ചിട്ടാണ് മടങ്ങുന്നത്. 1991 ല്‍ ഞങ്ങള്‍ മുംബൈയിലേക് പോയത് ഓമനയുടെ സഹോദരങ്ങളായ ഇസിജിസി ജനറല്‍ മാനേജര്‍ മാമന്‍ മാത്യു, റിസേര്‍വ് ബാങ്ക് ഓഫീസര്‍ ജോണിമോന്‍, എന്റെ അമ്മായിയുടെ കൊച്ചുമകന്‍ കറ്റാനം പുതുകാട്ട് മണലില്‍, സിബിഐ ഓഫീസര്‍ ക്രിസ്റ്റഫര്‍ ഡാനിയേലിനെ കാണാനായിരിന്നു. ആ യാത്രയിലാണ് എയര്‍പോര്‍ട്ട് കസ്റ്റംസ് ഓഫീസര്‍ കൈക്കൂലി ചോദിച്ചതിന്റെ പേരില്‍ ഞാനുമായി ഇടഞ്ഞതും പോലീസ് ഓടിയെത്തി എന്നോട് ശാന്തനാകാന്‍ അഭ്യര്‍ത്ഥിച്ചതും.

ദമാമിലെ ചില സംഘടനകള്‍, സുഹൃത്തുക്കള്‍ വഴി വാഹനാപകടത്തില്‍ മരിച്ചവര്‍, പരുക്കേറ്റവര്‍ മറ്റു വിഷമങ്ങള്‍ അനുഭവിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യാനും ജോലിക്കായി അലയുന്നവരെ സഹായിക്കാനും കഴിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ജോലിക്കു പോകുമ്പോള്‍ കുട്ടികളെ പരിപാലിക്കുന്നത് ഞങ്ങള്‍ താമസ്സിക്കുന്ന കെട്ടിടത്തില്‍ തന്നെ തൊഴില്‍ ഇല്ലാത്ത വീട്ടമ്മമാരായിരുന്നു. അവര്‍ക്ക് അതൊരു വരുമാനമാര്‍ഗ്ഗമായിരുന്നു. സൗദികളെ ഭയന്ന് വിദേശികളാരും കുട്ടികളെ ഒറ്റയ്ക്ക് പുറത്തു വിടാറില്ല. എല്ലാ ശനി- ഞയര്‍ ദിവസങ്ങളിലും ഈസ്റ്റേണ്‍ പ്രവിശ്യയിലുള്ള എല്ലാ പാര്‍ക്കുകളിലും, കടല്‍ത്തീരത്തും ഞങ്ങള്‍ പോകും. കമ്പനിയുടെ കാറുളളതിനാല്‍ പെട്രോളിനും കാശു കൊടുക്കേണ്ട. അറബികളുടെ മക്കള്‍ റോഡില്‍ കിടക്കുന്ന കാറിലേക്ക് മുട്ടയെറിയും അവര്‍ക്ക് അതൊരു വിനോദമാണ്. മാതാപിതാക്കള്‍ അത് കണ്ട് ഗൗരവമായെടുക്കാറില്ല. അഹങ്കാരികളായ മാതാപിതാക്കളെ കണ്ടു വളരുന്ന അനുസരണയില്ലാത്ത കുട്ടികള്‍.

സൗദിയിലേക്ക് അയല്‍ രാജ്യങ്ങളായ യമന്‍, സിറിയ, ജോര്‍ദാന്‍, തുര്‍ക്കി, ഈജിപ്ത്, ലബനോന്‍ എന്നിവിടങ്ങളില്‍നിന്ന് വന്നവര്‍ തലമുറകളായി ഇവിടെ പാര്‍ക്കുന്നുണ്ട്. ഇവിടുത്തെ ആദിവാസികളായി കഴിയുന്നവര്‍ ബിദു വംശജരാണ്. അവരെല്ലാം പാര്‍ക്കുന്നത് കാട്ടിലല്ല മരുഭൂമിയിടെ ഉള്‍ഭാഗത്താണ്. സിറ്റികളില്‍ കാണുന്നഇവിടുത്തെ ആദിമ മനുഷ്യരുടെ പരമ്പരയിലുള്ളവര്‍ നല്ല കറുത്ത നിറമുള്ള സൗദികളാണ്. പോലീസില്‍ ധാരാളം കറുത്തവരെ കണ്ടിട്ടുണ്ട്. പന്ത് കളിയില്‍ ഏഷ്യയിലെ പ്രമുഖ ടീമാണ് സൗദി അറേബ്യ. ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ അവര്‍ ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട്. മനോരമയില്‍ ആ ടീമിന്റെ പടത്തോടുള്ള ലേഖനം പ്രസിദ്ധീകരിച്ചു. സ്‌പോട്‌സ് ലേഖകന്‍ സനില്‍ പി തോമസ്സിന്റെ ആവശ്യപ്രകാരമാണ് സൗദി ടീമിനെ ബന്ധപ്പെട്ട് എഴുതിയത്. കേരളത്തിലും ഗള്‍ഫിലെ ഗള്‍ഫ് മനോരമ, മലയാളം ന്യൂസ്, മാധ്യമം എഴുതികൊണ്ടിരുന്നു.
കലാ പരിപാടികള്‍ തുറന്ന സ്ഥലത്തു നടത്താന്‍ അനുവാദമില്ല. സ്ത്രീകള്‍ക്കും അതിനുള്ളഅവകാശമില്ല. അധികാരമുളള മതത്തിന്റെ മൂത്തപ്പന്മാര്‍ എല്ലാ ഭാഗത്തുമുണ്ട്. ഞങ്ങള്‍ കടയില്‍ എന്തോ വാങ്ങാന്‍ പോയ നേരം രണ്ട് മദാമ്മമാര്‍ വഴിയിലൂടെ നടക്കുമ്പോള്‍ ഒരു മുത്തപ്പ അവരെ തടഞ്ഞു നിര്‍ത്തി അറിയിച്ചു. സ്ത്രീകള്‍ തല മറച്ചു വേണം ഇവിടെ സഞ്ചരിക്കാന്‍. ഇല്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരും. മദാമ്മയ്ക്ക് ദേഷ്യം കേറി ഇരുവരുമായി തര്‍ക്കം മൂത്തു വന്നു. അയാളുടെ കവിളില്‍ അതില്‍ ഒരു സ്ത്രീ അടിക്കുന്നതാണ് ഞങ്ങള്‍ കണ്ടത്.