ജോൺ കുറിഞ്ഞിരപ്പള്ളി

ജോർജ് കുട്ടിയുടെ തോക്കിൽ നിന്നും വെടിപൊട്ടി അടുത്തവീട്ടിലെ കുട്ടിക്ക് പരുക്കേറ്റു.
നിമിഷനേരംകൊണ്ട് ഈ വാർത്തയ്ക്ക് വലിയ പബ്ലിസിറ്റി കിട്ടി. പക്ഷെ,ഒരു മലയാളി തമിഴ് കുട്ടിയെ വെടിവെച്ചു എന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്.
അടുത്ത വീട്ടിലെ ഹൗസ് ഓണറിൻെറ അനുജൻെറ നാലു വയസ്സുള്ള കുട്ടിക്കാണ് വെടിയേറ്റിരിക്കുന്നത്.
കൂട്ടക്കരച്ചിലും ബഹളവും ആയികേട്ടവർ കേട്ടവർ ഓടി വന്നുകൊണ്ടിരുന്നു. ഓടി വരുന്നവർ ജോർജ് കുട്ടി ബോധമില്ലാതെ കിടക്കുന്നതാണ് കാണുന്നത്. അതിനിടക്ക് വെടിയേറ്റു മരിച്ച ആളിൻെറ ബോഡി കാണാൻ വന്ന പലരും നിരാശരായി മടങ്ങി.
സൈക്കിൾ ചെയിനും കുറുവടിയുമായി വന്ന തമിഴന്മാർ നിരാശരായി. ഒരുത്തൻ വന്ന് നോക്കിയിട്ടു പറഞ്ഞു”,ഇത് മലയാളി ജോർജ് കുട്ടി,തമിഴ് കുട്ടിയല്ല.”
വേറെ ഒരാൾ,” ഇത് പെരിയ ആൾ,കുട്ടിയല്ല”
ഒരു കാര്യം വ്യക്തമായി ജോർജ് കുട്ടിയുടെ കിടപ്പും പേരും ഒത്തുവന്നതുകൊണ്ട് വന്നവർ വന്നവർ ജോർജ് കുട്ടി വെടി ഏറ്റുകിടക്കുകയാണെന്ന് തെറ്റിദ്ധരിച്ചു നിരാശരായി തിരിച്ചുപൊയ്കൊണ്ടിരുന്നു

.
ശരിക്കും വെടിയേറ്റ കുട്ടിയും അതിൻെറ തള്ളയും അടുത്ത വീട്ടിൽ കിടന്നു കരയുന്നു.
അയൽപക്കത്തെ പ്രായമായ  ഒരു  സ്ത്രീ  അവരെ വഴക്കു പറയുകയാണ്, “കൊളന്തക്ക് പാൽ കൊടടി “.
കേട്ട് നിന്ന ഒരു പയ്യൻ ചോദിക്കുന്നു,”ഏതു പാലാണ് കൊടുക്കുന്നത്”..
തള്ള ഒരു തടിക്കഷണവുമായി അവൻെറ പിറകെ ഓടി.
“അവൻ പാല് കൊടുക്കുന്നത് കാണാൻ വന്നിരിക്കുന്നു.”
ജോർജ് കുട്ടിയുടെ തോക്കിൽ കയറി വെടിവച്ച പെൺകുട്ടി എവിടെയോ പോയി ഒളിച്ചിരുന്നു..
ഹൗസ് ഓണറിൻെറ ഭാര്യ അക്ക അവളെ തേടി നടന്നു .
മകളെ കണ്ടുകിട്ടിക്കഴിഞ്ഞപ്പോൾ അക്ക ആ സന്തോഷം കൊണ്ട് കുറെ പരിപ്പുവടയും അഞ്ചാറ് ഗ്ലാസ് ചായയുമായി ഞങ്ങളുടെ അടുത്തേക്ക് വന്നു. ചൂട് പരിപ്പുവടയുടെ മണം അവിടെ നിറഞ്ഞു. ജോർജ് കുട്ടി ചാടി എഴുന്നേറ്റു ചായകുടിക്കാനും പരിപ്പുവട തിന്നാനും തുടങ്ങി.
എന്നിട്ട് ഒരു ചോദ്യം.”എന്താ സംഭവിച്ചത്?”ചൂട് പരിപ്പുവട തിന്നുന്നതിനിടക്ക് ജോർജ് കുട്ടി പറഞ്ഞു,
“പരിപ്പുവടയുടെ മണം അടിച്ചാൽ ജോർജ് കുട്ടിയുടെ ബോധക്കേട് മാറും.”
വെടിയേറ്റ കൊച്ചുമായി ‘കൊച്ചിൻെറ അമ്മയും വന്നു, ഒരു ചൂട് പരിപ്പുവട കടിച്ചുകൊണ്ട് അവർ പറഞ്ഞു, .”അക്ക ബോൺസ് പൊട്ടിയിരിക്കും.”കൊച്ചിന്റെ എല്ല് പൊട്ടിയിരിക്കും,എന്ന്.
ജോർജ് കുട്ടി ചാടി പറഞ്ഞു. “ശരിയാ പൊട്ടിയിരിക്കും. ഡോക്ടറുടെ അടുത്തുപോകാം”.
ഞങ്ങൾക്ക് കാര്യം മനസ്സിലായി. ആയിടക്കാണ് അവിടെ ഒരു പുതിയ ക്ലിനിക് ഒരു ഭാര്യയും ഭർത്താവും കൂടി തുടങ്ങിയത്.
ഹൗസ് സർജൻസി കഴിഞ്ഞ ഉടനെ കാര്യമായ ക്ലിനിക്കൽ പരിചയമില്ലാത്തവർ. അതി സുന്ദരിയായിരുന്നു ലേഡി ഡോക്ടർ. ഭർത്താവിന് എപ്പോഴും മരുന്നുകൊടുക്കാൻ പേടിയാണ് അയാൾ ഇപ്പുറത്തെ മുറിയിലിരുന്ന് ചോദിക്കും,” ഉഷേ ഈ പയ്യന് എന്ത് മരുന്ന് കൊടുക്കണം?”.അവർ നിർദേശിക്കും.
അങ്ങനെ രസകരമായ സീനുകൾ കാണാം. ഞങ്ങൾ ആഘോഷമായിട്ട് കൊച്ചിനെയുംകൂട്ടി ചായകുടിച്ചു കഴിഞ്ഞു ക്ലിനിക്കിലേക്ക് യാത്ര ആയി.
കേറിച്ചെന്ന ഉടനെ ഡോക്ടർ ഒരു ചോദ്യം” വാട്ട് ഹാപ്പെൻഡ്?”
ജോസഫ് ചാടി പറഞ്ഞു,”ജോർജ് കുട്ടി വെടി വച്ചതാ. ബോൺസ് പൊട്ടിയിരിക്കും””
ഡോക്ടർ ഉടനെ “ഉഷേ, പോലീസിനെ വിളി ,ഇവർ വെടി വെച്ച കേസ്സാ ഇത്.”
ഉഷ ഡോക്ട്ടർ വേദിയിൽ മുഖം കാണിച്ചു.
കൊച്ചിൻെറ കയ്യിൽ കൊതുക് കുത്തിയപോലെ ഒരു ചെറിയ പാട് കാണാം.
“നിങ്ങൾക്കെല്ലാം വേറെ പണിയില്ലേ? വന്നിരിക്കുന്നു വെടിയേറ്റ് എല്ലുപൊട്ടിയ കൊച്ചിനെയും കൊണ്ട്. ഇത് വല്ല കൊതുകും കുത്തിയതായിരിക്കും”.
അപ്പോഴാണ് സെൽവരാജൻ ഒരു ചോദ്യം,” സാർ നിങ്ങളുടെ ഭാര്യയുടെ പേര് ഉഷ,നിങ്ങൾ ക്ലിനിക്കിന് ഇട്ടിരിക്കുന്ന പേര് പുഷ്പ ക്ലിനിക്..അതെന്താ?”
ജോർജ് കുട്ടി പറഞ്ഞു,”അത് ഇയാളുടെ ആദ്യത്തെ ലവറിൻ്റെ പേര് ,പുഷ്പ. നമ്മളുടെ ഭാഷയിൽ പറഞ്ഞാൽ കുറ്റി. ഇനി കുറച്ചു കഴിയുമ്പോൾ ഇയാൾ ആ പേര് മാറ്റും”
പിന്നെ എന്ത് സംഭവിച്ചു?
എൻെറ കാര്യം മാത്രം പറയാം. ഞാൻ നിമിഷനേരം കൊണ്ട് വീട്ടിൽ എത്തി..
ഇന്ന് പുഷ്പ ക്ലിനിക്ക് വളർന്ന പുഷപ ഹോസ്പിറ്റൽ ആയി വൈറ്റെഫീൽഡിൽ കാണാം.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി