ആദ്യമായി ടെസ്റ്റ് നായകനായെത്തിയ മത്സരത്തില്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തി ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 4000 റണ്‍സും, 150 വിക്കറ്റുകളും നേടിയ താരങ്ങളുടെ പട്ടികയില്‍ സ്റ്റോക്‌സ് രണ്ടാമതായി സ്ഥാനം പിടിച്ചു. തന്റെ 64ാം ടെസ്റ്റിലാണ് സ്‌റ്റോക്‌സ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

വിന്‍സീസിനെതിരെ ഏജീസ് ബൗളില്‍ നടന്ന് കൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസത്തിലാണ് സ്റ്റോക്ക്‌സ് ഈ തകര്‍പ്പന്‍ നേട്ടത്തിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരമാണ് സ്റ്റോക്ക്‌സ്.

63ം മത്സരത്തില്‍ ഈ നേട്ടം സ്വന്തമാക്കിയ വെസ്റ്റിന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്‌സാണ് പട്ടികയില്‍ ഒന്നാമന്‍. ജാക്വസ് കാലിസ്, ഇയാന്‍ ബോതം, കപില്‍ദേവ്, ഡാനിയല്‍ വെട്ടോറി എന്നിവരാണ് സ്റ്റോക്കിസിന് പിന്നിലായി പട്ടികയിലുള്ളത്.

ഇംഗ്ലണ്ടും വിന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 284 എന്ന നിലയിലാണ് ഇംഗ്ലണ്ട്. രണ്ട് വിക്കറ്റ് മാത്രം ശേഷിക്കെ 170 റണ്‍സിന്റെ മാത്രം ലീഡാണ് ഇംഗ്ലണ്ടിനുള്ളത്. ഇതോടെ ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണ്ണായകമാകും.