തൊടുപുഴയില്‍ ഏഴുവയസുകാരനെ ക്രൂരമായി മര്‍ദിച്ച് മൃതപ്രായനാക്കിയ സംഭവത്തില്‍ പുറത്തുവരുന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത ഗൂഡാലോചനകളുടെ വിവരങ്ങള്‍. സംഭവത്തില്‍ ഇപ്പോള്‍ അറസ്റ്റിലായത് തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആനന്ദ് മാത്രമാണ്.

എന്നാല്‍ കുട്ടികളുടെ അമ്മയായ യുവതിയും സംശയനിഴലിലാണ്. ബിടെക് ബിരുദധാരിയായ ഈ യുവതിയും അരുണും കൂടി നടത്തിയ ഗൂഡാലോചനകളുടെ ബാക്കിപത്രമാണ് കോലഞ്ചേരിയിലെ ആശുപത്രിയുടെ വെന്റിലേറ്ററില്‍ മരണത്തോട് മല്ലടിച്ചു കൊണ്ടിരിക്കുന്നതെന്ന സംശയം വളര്‍ന്നു കൊണ്ടിരിക്കുന്നത്.

യുവതിയുടെ ഭര്‍ത്താവിന്റെ മരണത്തില്‍ അടക്കം ദുരൂഹതയുണ്ട്. തൊടുപുഴയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന വര്‍ക്ക് ഷോപ്പ് നടത്തുകയായിരുന്നു യുവതിയുടെ ഭര്‍ത്താവ്. പൂര്‍ണ ആരോഗ്യവാന്‍. എന്നാല്‍ കഴിഞ്ഞ മേയില്‍ തിരുവനന്തപുരത്ത് പോയ യുവതിയുടെ ഭര്‍ത്താവ് പിന്നെ ജീവനോടെ തിരിച്ചു വന്നിട്ടില്ല. ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അന്ന് തിരുവനന്തപുരത്ത് ഇതേ അരുണിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.

യുവതിയുടെ ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങുകളില്‍ ഉള്‍പ്പെടെ അരുണ്‍ പങ്കെടുത്തിരുന്നു. ഭര്‍ത്താവ് മരിച്ച് 43മത്തെ ദിവസം യുവതി അരുണിനൊപ്പം തിരുവനന്തപുരത്തേക്ക് ഒളിച്ചോടി. ഒപ്പം കുട്ടികളെയും കൂട്ടി. യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ അന്ന് പരാതിയും നല്കിയിരുന്നു. കണ്ടുകിട്ടിയശേഷം ഇവരെ യുവതിയുടെ അമ്മ പെരിങ്ങാശേരിയിലെ വീട്ടിലേക്ക് കൊണ്ടുവന്നു. പിന്നീടാണ് യുവതിയുടെ അമ്മയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് ഇരുവരും കുമാരമംഗലത്തേക്ക് വാടകയ്ക്കു വരുന്നത്.

കുട്ടികളോട് ഏറെ സ്‌നേഹമുണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവ്, അതായത് കുട്ടികളുടെ അച്ഛന്‍ മൂത്തമകന്റെ പേരില്‍ മൂന്നരലക്ഷം രൂപയോളം ബാങ്കില്‍ ഇട്ടിരുന്നു. ഈ പണം അരുണും യുവതിയും ചേര്‍ന്ന് യുവാവ് മരിച്ചയുടനെ ബാങ്കില്‍ നിന്ന് പിന്‍വലിച്ചു. ഈ പണം ഉപയോഗിച്ച് യുവതിയുടെ കാറിന്റെ സിസി മുഴുവന്‍ അടച്ചുതീര്‍ത്തു. ബാക്കി പണം ഉപയോഗിച്ച് തൊടുപുഴയിലെ വര്‍ക്ക് ഷോപ്പിന്റെ നിയന്ത്രണം ഏറ്റെടുത്ത് അറ്റക്കുറ്റ പണി നടത്തുകയും ചെയ്തു.

ആരോഗ്യവാനായ ഭര്‍ത്താവ് പെട്ടെന്ന് മരിക്കുക, ഭര്‍ത്താവിന്റെ ബന്ധു പെട്ടെന്ന് രക്ഷകനായി അവതരിക്കുക, രണ്ടുമാസം പോലും തികയും മുമ്പേ ബന്ധുവിനൊപ്പം ഒളിച്ചോടുക, ഭര്‍ത്താവ് ബാങ്കിലിട്ട പണവും അയാളുടെ വര്‍ക്ക് ഷോപ്പും സ്വന്തമാക്കുക… എല്ലാമൊരു തിരക്കഥ പോലെയാണ് പരുപപ്പെട്ടു വരുന്നത്. യുവതിയും ഇപ്പോള്‍ അരുണിനെ കുറ്റപ്പെടുത്തിയാണ് സംസാരിക്കുന്നത്. എന്നാല്‍ വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ അനുജനായ മൂന്നുവയസുകാരന്‍ സ്വന്തം അമ്മയെ കാണുമ്പോള്‍ പേടിച്ച് ഓടിയൊളിക്കുകയാണ്.

അരുണ്‍ മാത്രമല്ല സ്വന്തം അമ്മയും തങ്ങളെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് ഈ കുട്ടി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. യുവതിയുടെ അമ്മ ഭരണകക്ഷിയുടെ സജീവ പ്രവര്‍ത്തകയാണ്. അതുകൊണ്ട് തന്നെ ഇവരെ കേസില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.