ന്യൂഡല്‍ഹി: രാജ്യത്ത് പക്ഷിപ്പനി വ്യാപിക്കുന്നു. പത്തു സംസ്ഥാനങ്ങളിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം നിര്‍ദ്ധേശിച്ചു.

രാജസ്ഥാനിലും ഉത്തരാഖണ്ഡിലും രോഗം സ്ഥിരീകരിച്ചതോടെയാണ് രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം പത്തായത്. ഹരിയാനയില്‍ ഇതുവരെ നാല് ലക്ഷം പക്ഷികളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയില്‍ 800 ഇറച്ചിക്കോഴികളെ ചത്തനിലയില്‍ കണ്ടെത്തി. ഇവിടെ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഇറച്ചികോഴികളെ നശിപ്പിക്കാനുള്ള നടപടി തുടങ്ങി. ഡല്‍ഹിയില്‍ ചത്തനിലയില്‍ കണ്ടെത്തിയ താറാവിലും കാക്കയിലുമാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.

പല സംസ്ഥാനങ്ങളിലും കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.