പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ അസമിലെ ചബുവയിൽ ബി.ജെ.പി എം‌.എൽ‌.എ ബിനോദ് ഹസാരിക്കയുടെ വസതി കത്തിച്ചു. കൂടാതെ, വാഹനങ്ങളും സർക്കിൾ ഓഫീസും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി.

അതേസമയം, ക്രമസമാധാന സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് കേന്ദ്ര സായുധ പൊലീസ് സേനയെ സഹായിക്കാൻ അസം റൈഫിളുകളുടെ അഞ്ച് കമ്പനികളെ അസമിലും മൂന്ന് കമ്പനികളെ ത്രിപുരയിലും വിന്യസിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ അസമില്‍ മൂന്ന് ആര്‍.എസ്.എസ് ഓഫീസുകള്‍ നേരത്തെ ആക്രമിക്കപ്പെട്ടിരുന്നു. ദില്‍ബ്രുഗയില്‍ ആര്‍.എസ്.എസ് ജില്ലാ ഓഫീസിന് പ്രതിഷേധക്കാര്‍ ഇന്നലെ രാത്രി തീയിട്ടപ്പോള്‍ തേജ്പൂര്‍, സദിയ എന്നിവിടങ്ങളില്‍ ആര്‍.എസ്.എസ് ഓഫീസുകള്‍ അടിച്ചുതകര്‍ത്തു. വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായ അസമില്‍ ഇന്നലെ രാത്രി കേന്ദ്രമന്ത്രി രാമേശ്വര്‍ തെലിയുടെ വീടിനു നേര്‍ക്കും ആക്രമണമുണ്ടായിരുന്നു.

അസമില്‍ സമരക്കാര്‍ കേന്ദ്രമന്ത്രി രാമേശ്വര്‍ തെലിയുടെ വീട് ആക്രമിച്ചു. അസമിലും ത്രിപുരയിലും സൈന്യമിറങ്ങി. ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഏഴ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ബി.ജെ.പിയും എ.ജി.പിയും തമ്മിലുള്ള ബന്ധം സംസ്ഥാനത്ത് വഷളായതിന് പുറമെ മിക്ക രാഷ്ട്രീയ നേതാക്കളും പട്ടാള സംരക്ഷണം തേടിയതായി വാര്‍ത്തകളുണ്ട്.

വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായ അസമില്‍ ഇന്നലെ രാത്രിയാണ് കേന്ദ്രമന്ത്രി രാമേശ്വര്‍ തെലിയുടെ വീടിനു നേര്‍ക്ക് ആക്രമണമുണ്ടായത്. പ്രക്ഷോഭകാരികളെ പിരിച്ചു വിടാന്‍ പട്ടാളം നടത്തിയ വെടിവെപ്പില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എ.ജി.പി രാജ്യസഭാംഗം ബീരേന്ദ്ര പ്രസാദിന്റെ വീടിനു നേര്‍ക്കും കല്ലേറുണ്ടായി. തിസ്പൂരിലെയും കര്‍ബി ആങ്‌ലോംഗിലെയും ബി.ജെ.പി ഓഫീസുകള്‍ ജനക്കൂട്ടം അടിച്ചു തകര്‍ത്തു. ബാമുനി മൈതാനിയിലും ഗോഹട്ടി ക്‌ളബ്ബ് പരിസരത്തും പട്ടാളവും വിദയാര്‍ഥികളും ഇപ്പോഴും ഏറ്റുമുട്ടുന്നുണ്ട്. ഗുവാഹത്തിയിലെ പാര്‍ട്ടിയുടെ പണി പൂര്‍ത്തിയായി വരുന്ന മുഖ്യ കാര്യാലയത്തിനു നേര്‍ക്കും ആക്രമണം അരങ്ങേറി.

നഗരത്തില്‍ രണ്ടിടത്ത് ജനക്കൂട്ടത്തിനു നേര്‍ക്ക് വെടിവെപ്പ് നടന്നതായി വാര്‍ത്തകളുണ്ട്. ഗുവാഹത്തിയിലെ മുഴുവന്‍ കോളജുകളെയും സ്തംഭിപ്പിച്ചാണ് വിദ്യാര്‍ഥികള്‍ റോഡിലിറങ്ങിയത്. ഗുവാഹത്തി ഫാന്‍സി ബസാറിലെ കോട്ടണ്‍ കോളജില്‍ നിന്നും ആരംഭിച്ച പ്രക്ഷോഭം വൈകുന്നേരത്തോടെ നഗരത്തിലെ എല്ലാ കോളജുകളിലേക്കും വ്യാപിച്ചു. നഗരത്തിലേക്കുള്ള രണ്ട് ദേശീയ പാതകളും ഉപരോധിച്ച വിദ്യാര്‍ഥികള്‍ ബി.ജെ.പിയുടെ ഓഫീസുകള്‍ക്കു നേരെ കല്ലെറിയുകയും നേതാക്കളുടെ വീടുകളിലേക്ക് പ്രകടനം നടത്തുകയും ചെയ്തു. വിദ്യാര്‍ഥി സംഘടനകള്‍ക്ക് പുറമെ നടന്‍മാരും ഗായകരും സാംസ്‌കാരിക നേതാക്കളും ഉള്‍പ്പടെ ആള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍ വിളിച്ച ചേര്‍ത്ത അതിജീവന സമരത്തില്‍ നഗരത്തില്‍ നിലനില്‍ക്കുന്ന കര്‍ഫ്യൂ ഉത്തരവ് ലംഘിച്ച് പങ്കെടുക്കാനെത്തി.

ഇതിനിടെ സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന അഭ്യര്‍ഥനയുമായി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ രംഗത്തുവന്നിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്‍ ദേശീയതലത്തിലുള്ള ബില്ലാണെന്നും അസം ജനത ഒന്നുകൊണ്ടും പേടിക്കേണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ ഉപദേശം. നേരത്തെ മജൂലിയില്‍ ബി.ജെ.പി, എ.ജി.പി ഓഫീസുകള്‍ക്ക് നേരെ പ്രക്ഷോഭകാരികള്‍ ആക്രമണം നടത്തിയിരുന്നു. വിവാദമായ പൗരത്വ ഭേദഗതി ബില്‍ ഇന്നലെ 105 വോട്ടിനെതിരേ 125 വോട്ടുകള്‍ക്കാണ് രാജ്യസഭയില്‍ പാസായത്.