കണ്ണൂർ:കാല്‍പന്തില്‍ ഇന്ദ്രജാലം തീര്‍ത്ത് ബി.എൽ അഖില യു ആർ എഫ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചു.കാല്‍ പന്തിന്റെ ഈറ്റില്ലമായ ബ്രസീലിലെ ജോഷ്വ ഡ്യുറേറ്റ് സ്ഥാപിച്ച റെക്കാര്‍ഡാണ് ഈ മിടുക്കി തകര്‍ത്തത്.ഒരുമിനുട്ടില്‍ നിലത്തുവീഴ്ത്താതെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ പന്ത് ജഗ്ലിങ്ങ് നടത്തിയാണ് അഖില റെക്കോര്‍ഡ് കരസ്ഥമാക്കിയത്.171 തവണയാണ് ഈ കൊച്ചു താരം ജഗ്ളിങ്ങ് ചെയ്തത്.കണ്ണൂര്‍ ചെറുകുന്ന് ബൈജുവിന്റെയും ലിമയുടെയും രണ്ടാമത്തെ മകളാണ് അഖില.

ചെറുകുന്ന് ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പഠിക്കുന്ന അഖിലയ്ക്ക് ജി വി രാജ സ്‌പോട്‌സ് സ്‌കൂളിലേക്ക് സെലക്ഷനും ലഭിച്ചിട്ടുണ്ട്.പയ്യന്നൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്റി സ്‌കൂളിലെ കിക്കോഫ് പരിശീലന കേന്ദ്രത്തിലാണ് പരിശീലനം നടത്തുന്നത്. നിലവില്‍ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന ഏക കേന്ദ്രമാണ് പയ്യന്നൂരിലേത്.ചെറിയ പ്രായത്തില്‍ തന്നെ കഴിവുള്ള കുട്ടികളെ കണ്ടെത്തി ഫുട്‌ബോളില്‍ ലോകനിലവാരത്തില്‍ പരിശീലനം നല്‍കാന്‍ കായികവകുപ്പ് നടപ്പാക്കിയ കിക്കോഫ് പരിശീലന പദ്ധതി വലിയ വിജയമായി എന്ന് തെളിയിക്കുന്നതാണ് അഖിലയ്ക്ക് ലഭിച്ച ഈ അംഗീകാരമെന്ന് യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം ചീഫ് എഡിറ്റർ ഗിന്നസ് ഡോ.സുനിൽ ജോസഫ്, ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ പറഞ്ഞു.വിവിധ ജില്ലകളിലായി 19 കേന്ദ്രങ്ങളിലാണ് കിക്കോഫ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂണില്‍ ജഗ്ലിങ്ങ് അറ്റ് ഹോം മത്സരത്തില്‍ ഒന്നാമതെത്തിയ അഖിലയുടെ പന്ത് തട്ടുന്ന വീഡിയോ ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് യുവജനക്ഷേമ കായിക വകുപ്പ് മന്ത്രി ഇ പി.ജയരാജൻ അഖിലയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.ഫോര്‍വേഡ് പൊസിഷനില്‍ കളിച്ച് ലോകമറിയപെടുന്ന ഫുട്‌ബോളറാകാന്‍ കൊതിക്കുന്ന താരത്തിന് ആശംസകൾ നേർന്ന് കൊണ്ട് കഴിഞ്ഞ ദിവസം ഫേസ് ബുക്കിൽ കുറിച്ചു.വമ്പന്‍ താരങ്ങളോട് കിടപിടിക്കുന്ന നിലയിൽ പ്രകടനം നടത്തുന്ന അഖില കളിക്കളത്തില്‍ ഉയരങ്ങളില്‍ എത്താനാകട്ടെയെന്ന് മന്ത്രി ഇ പി.ജയരാജൻ ആശംസിച്ചു.

കാൽപന്ത് തട്ടി കണ്ണൂർ ഗ്രാമത്തെ ലോകത്തിൻ്റെ നെറുകയിലെത്തിച്ച അഖിലയെ സംസ്ഥാന യുവജനക്ഷേമ ബോർഡ് യൂത്ത് അവാർഡീസ് അസോസിയേഷൻ ചെയർമാൻ രാജു പള്ളിപറമ്പിൽ, പ്രസിഡൻ്റ് ജെ.ഉദയകുമാർ വലിയ മഠം, വൈസ് പ്രസിഡൻ്റ് പ്രദീപ് റ്റി.കണ്ണൻ എന്നിവർ അഭിനന്ദിച്ചു