മാൽഡീവ്സിലെ ഫുവാമുള്ള ദ്വീപിലാണ് സംഭവം നടന്നത്. അപൂർവമായ ഇൗ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മകാന മാൽഡീവ്സ് ടൂർ ഏജൻസിയിലെ മുങ്ങൽ വിദഗ്ധരായ സൈമൺ മുസുമേസിയും അന്റോണിയോ ഡി ഫ്രാങ്കോയും ചേർന്നാണ് വിനോദസഞ്ചാരിളുമായി ബോട്ടിൽ ആഴക്കടലിലേക്ക് സഞ്ചരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി കൂറ്റൻ തിമിംഗലസ്രാവിനെ കണ്ടത്.

ബോട്ടിനു സമീപമെത്തിയ തിമിംഗലസ്രാവിന്റെ കഴുത്തിനു സമീപത്തായി കൂറ്റൻ വടം കുടുങ്ങിക്കിടക്കുന്നത് ഇവർ കാണുന്നത്. ഉടൻ തന്നെ സൈമണും അന്റേണിയോയും കടലിലേക്ക് ചാടി തിമിംഗലസ്രാവിന്റെ ശരീരത്തിൽ മുറുകിക്കിടന്ന കയർ അറുത്തുമാറ്റാൻ ശ്രമിച്ചു. തിംമിംഗലം വേഗത്തിൽ നീന്തുന്നതിനാൽ കയർ അറുത്തുമാറ്റുന്നത് ശ്രമകരമായിരുന്നു. പത്ത് മിനിട്ടോളമെടുത്താണ് തിമിംഗലസ്രാവിന്റെ ശരീരത്തിൽ കുടുങ്ങിയ കൂറ്റൻ വടം ഇവർ അറുത്തുമാറ്റിയത്.

കയർ ശരീരത്തിൽ നിന്നും അറുത്തുമാറ്റിയപ്പോൾ തിമിംഗലസ്രാവിന്റെ ശരീരത്തിൽ അത് മുറുകിക്കിടന്നിടത്ത് വെളുത്ത പാട് അവശേഷിച്ചിരുന്നു. ശരീരത്തിൽ കുടുങ്ങിയ വടം മാറ്റിയപ്പോൾ അൽപ നിമിഷം തിമിംഗലസ്രാവ് ചലിക്കാതെ നിന്നു. പിന്നീട് മെല്ലെ കടലിനടിയിലേക്ക് നീന്തി മറഞ്ഞു.കുറച്ച് കഴിഞ്ഞപ്പോൾ വീണ്ടും തിമിംഗലസ്രാവ് നന്ദി പ്രകടിപ്പിക്കാനെന്നപോലെ ഇവർക്കരികിലേക്ക് നീന്തിയെത്തി. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമെന്നാണ് അവർ ഇതിനെ വിശേഷിപ്പിച്ചത്.