അനു എലിസബത്ത് തോമസ്, മലയാളം യുകെ ന്യൂസ് ടീം

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള ഏറ്റവും കൂടിയ മരണനിരക്കിനാണ് ഇന്നലെ യുകെ സാക്ഷ്യംവഹിച്ചത്. ഇന്നലെ മാത്രം 1564 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. അതേസമയം കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത് 47525 പേർക്കാണ്. ഇതോടെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 3,164,051 ആയി ഉയർന്നു. വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും മാരകമായ ആഴ്ചയിലൂടെയാണ് ബ്രിട്ടൻ കടന്നുപൊയ്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ഏഴ് ദിവസങ്ങളിലെ ശരാശരി മരണസംഖ്യ 931 ആണ്. ഇന്നലത്തെ കോവിഡ് ബാധിച്ചുള്ള മരണങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ യുകെയിലെ കൊറോണ വൈറസ് ബാധ മൂലമുള്ള മരണനിരക്ക് 84767 ആണ്.എന്നാൽ വൈറസ് ബാധിതരുടെ ശരിക്കുമുള്ള മരണനിരക്ക് ഒരു ലക്ഷത്തിൽ കൂടുതലാണെന്നത് പ്രസ്സ് അസോസിയേഷൻ റിപ്പോർട്ട് ചെയ്തു. ഇത് ഔദ്യോഗിക കണക്കുകളെക്കാൾ വളരെ കൂടുതലാണ്.

വൈറസ്‌ വ്യാപനത്തിൻെറ രണ്ടാം തരംഗം ആദ്യത്തേതിനേക്കാൾ കൂടുതൽ ജീവനുകൾ നഷ്ടപ്പെടാൻ കാരണമായിട്ടുണ്ടെന്നത് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ മെഡിക്കൽ ഡയറക്ടർ യൊവോൺ ഡോയ്ൽ പറഞ്ഞു. ഓരോ ദിവസവും കൂടുതൽ ആളുകൾ കോവിഡ്-19 മൂലം മരണമടയുന്നത് ഭയാനകമാണെന്ന് അവർ കൂട്ടിച്ചേർത്തു. കോവിഡ് -19 ബാധിച്ച മൂന്നിലൊരാൾ രോഗലക്ഷണം കാണിക്കുന്നില്ല എന്നത് വൈറസ് വ്യാപനത്തിൻെറ തീവ്രത കൂട്ടാൻ ഒരു കാരണമായി പറയപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും വീടുകളിൽ പരമാവധി കഴിയുന്നത് രോഗവ്യാപനതോത് കുറയ്ക്കുമെന്ന് ആരോഗ്യപ്രവർത്തകർ അഭിപ്രായപ്പെടുന്നു.