‘ആളുകള്‍ എന്തുകൊണ്ടാണ് ഇത്രയധികം ഇഷ്ടപ്പെടുന്നതെന്ന് നിങ്ങള്‍ക്ക് ഒരിക്കലും മനസ്സിലാകാത്ത ഒരു വിഭവം അതേത്’ സൊമാറ്റോ ഇന്ത്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു ചോദ്യത്തിന് ബ്രിട്ടിഷുകാരനും നോര്‍ത്തുബ്രിയ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ എഡ്വേഡ് ആന്‍ഡേഴ്സന്‍ നല്‍കിയ ഉത്തരം ഇന്ന് ആഗോള തലത്തില്‍ ചര്‍ച്ചയാവുകയാണ്. ഇഡ്ഡലിയാണ് വിവാദത്തിന്റെ കേന്ദ്രം. ‘ഏറ്റവും മടുപ്പിക്കുന്ന ഭക്ഷണം ഇഡ്ഡലിയാണ്’ എന്നായിരുന്നു എഡ്വേഡ് ഭക്ഷണ വിതരണകമ്പനിയുടെ ട്വീറ്റിന് നല്‍കിയ മറുപടി. അവിടെ ആരംഭിച്ച ചര്‍ച്ച ഇന്ന് ഇന്ത്യയും കടന്ന് യുഎസ് പ്രസിഡന്‍് തിരഞ്ഞെടുപ്പിനെ പോലും ബാധിക്കുന്ന തരത്തില്‍ വളര്‍ന്ന് കഴിഞ്ഞു. അത്രയുമുണ്ട് ലോകത്ത് ഇഡ്ഡലി ഫാന്‍സ്.

ഡോ. ശശി തരൂര്‍ എംപിയുള്‍പ്പെടെയുള്ള ഇഡ്ഡലി ആരാധകരാണ് എഡ്വേഡ് ആന്‍ഡേഴ്സണ് മറുപടിയുമായി എത്തിയത്. പിതാവിന്റെ ഇഡ്ഡലി പ്രണയം അറിയുന്ന ഇഷാന്‍ തരൂരാണ് ശശി തരുരിനെ ചര്‍ച്ചയിലേക്ക് ക്ഷണിക്കുന്നത്. ട്വിറ്ററില്‍ താന്‍ കണ്ടതില്‍ ഏറ്റവും മോശം പരാമര്‍ശം എന്ന കരുതുന്നു’ എന്നായിരുന്നു ഇഷാന്റെ പ്രതികരണം. ഇത് മറുപടി പറഞ്ഞാണ് തരൂര്‍ വിഷയത്തിലേക്ക് കടന്ന് വരുന്നത്.

”അതെ മകനേ, ശരിയാണ് ലോകത്ത് യഥാര്‍ഥത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന ചിലരുണ്ട്. സംസ്‌കാരം നേടിയെടുക്കാന്‍ പ്രയാസമാണ്; ഇഡ്ഡലിയെ അഭിനന്ദിക്കാനുള്ള ഉല്‍കൃഷ്ടതയും അഭിരുചിയും ക്രിക്കറ്റും ഓട്ടംതുള്ളലും കാണാനും ആസ്വദിക്കാനുമുള്ള കഴിവും എല്ലാ മനുഷ്യര്‍ക്കും ലഭിക്കുന്നില്ല. ഈ പാവം മനുഷ്യനോട് സഹതാപം തോന്നുന്നു, ജീവിതം എന്തായിരിക്കുമെന്ന് അദ്ദേഹത്തിനറിയില്ല. ” തരൂര്‍ വ്യക്തമാക്കുന്നു.

ഇതിനിടെ താന്‍ കൊളുത്തിവിട്ട വിവാദത്തില്‍ ഇഡ്ഡലി പ്രേമികള്‍ ഏറ്റെടുത്ത രീതി നോക്കിക്കാണുകയായിരുന്നു എഡ്വേര്‍ഡ്. മോശം എന്ന് പറഞ്ഞ ഇഡ്ഡലി എങ്ങനെയെല്ലാം കഴിച്ചാല്‍ സ്വാദിഷ്ടമാവുമെന്ന് ക്ലാസുകള്‍ ഉള്‍പ്പെടെയായിരുന്നു ആരാധകരില്‍ നിന്നും എഡ്വേര്‍ഡിന് ലഭിച്ചു. ചൂടുള്ള ഇഡ്ഡലി കടുകു വറുത്തെടുത്ത തേങ്ങാ ചട്‌നിയും ചുവന്നമുളകും ഉള്ളിയും ചേര്‍ത്ത ചമ്മന്തിയും നെയ്യും ചേര്‍ത്തു കഴിച്ചുനോക്കൂ എന്നും തരൂര്‍ ട്വീറ്റ് ചെയ്തത്. ഇഡ്ഡലിമാവ് രാത്രി പുളിപ്പിച്ച് ഉപയോഗിക്കുകയാണെങ്കില്‍ ലോകത്തിലെ സ്വര്‍ഗമാണ് അതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇഡ്ഡലിക്കൊപ്പം കഴിച്ചതെന്താണെങ്കിലും അതായിരിക്കും രുചി നിര്‍ണ്ണയിക്കുന്നതെന്നുള്ള അഭിപ്രായമായിരുന്നു മറ്റു ചിലര്‍ മുന്നോട്ട് വച്ചത്. ഇഡ്ഡലിക്കൊപ്പം ചിക്കന്‍ അല്ലെങ്കില്‍ മട്ടണ്‍ കറിയുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ പറയില്ലായിരുന്നെന്നും ചിലര്‍ കുറിച്ചു. ഇതിനിടെ താന്‍ സാമ്പാറിന്റെയും ചട്‌നിയുടെയും തെന്നിന്ത്യയിലെ മറ്റു പല ഭക്ഷണങ്ങളുടെയും ആരാധകനാണെന്നും വ്യക്തമാക്കി എഡ്വേര്‍ഡ് തന്നെ രംഗത്തെത്തി. തന്റെ ഭാര്യ മലയാളിയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബിബിസിയോടായിരുന്നു അദ്ദേഹന്റെ പ്രതികരണം. പലതരം ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ തനിക്ക് ഇഷ്ടമാണെന്നും എഡ്വേര്‍ഡ് പറയുന്നു.

എന്നാല്‍ ഇഡ്ഡലിയെങ്ങനെ യുഎസ് തിരഞ്ഞെടുപ്പിനെ ബാധിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ബിബിസി തന്നെയാണ് ഇത്തരം ഒരു നീരീക്ഷണം മുന്നോട്ട് വയ്ക്കുന്നതും. യുഎസ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ കമലാ ഹാരിസാണ് ഈ ബന്ധത്തിന് പിന്നില്‍. ഇന്ത്യന്‍ വംശജയായ അമ്മയും ജമൈക്കന്‍ വംശജനുമായ പിതാവിന്റെയും മകളായ കമല ഹാരിസ് ദക്ഷിണേന്ത്യന്‍ നഗരത്തിലെ അവധിക്കാലത്തെ ഓര്‍മ്മിക്കുന്നത് ഇഡ്ഡലിയുള്‍പ്പെടെയുള്ള വിഭവങ്ങളോടൊപ്പമാണ്. ഇക്കാലത്ത് ഇഡ്ഡലി ഇഷ്ട്മായിരുന്നു എന്നും അവര്‍ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയം പറയുന്നതിനൊപ്പം ‘ഇഡ്‌ലി സംഭാഷണത്തിലൂടെ, ഭക്ഷണ പ്രിയരായ വോട്ടര്‍മാരെ കൂടി അവര്‍ ആകര്‍ഷിക്കുന്നു എന്നും ബിബിസി ചൂണ്ടിക്കാട്ടുന്നു.